പേജുകള്‍‌

2009 നവംബർ 27, വെള്ളിയാഴ്‌ച

കാടു കയറുന്ന ചിന്തകള്‍

സുനയനേ.........സുമുഖീ,സുമവദനേ...സഖീ..........ഉംബായിയുടെ ഗസലിന്റെ അകമ്പടിയില്‍ ഗ്ലാസുകള്‍ വീണ്ടും നിറഞ്ഞു.സന്തോഷങ്ങള്‍ ആഘോഷിച്ചു തീര്‍ക്കുവാനുള്ളതാണ്.
ഒരു ചെറുതാരകം മുറ്റത്തെ മുല്ലയില്‍ ഇന്നലെ രാവില്‍ അടര്‍ന്നു വീണു.ഉംബായിയുടെ ശബ്ദം നേര്‍ത്തു ,നേര്‍ത്തു വന്നു..
എന്റെ ഭൂമിയിലെ നിയോഗം അവസാനിച്ചു.ഞാന്‍ എന്ന യാഥാര്‍ഥ്യം ഇനിയില്ല.അവശേഷിക്കുന്നത് അന്ത്യ വിധി.പരലോകത്തില്‍ യമദേവന്‍ എനിക്കായി കാത്തിരിക്കുന്നു.
ഇപ്പോള്‍ ഗസലിന്റെ ഈരടിയില്ല.ആകാംക്ഷാമുറ്റിയ കുറെ ജനങ്ങള്‍ക്കിടയില്‍ ഞാനും.
ഒരു ജന്മത്തിന്റെ പോസ്റ്റുമോര്‍ട്ടം.നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കുമ്പോള്‍ തുലാസില്‍ ഏതിന്റെ അളവ് കൂടുന്നുവോ അതിനനുസരിച്ച് ശിക്ഷ വിധിക്കുന്നു.
നിശ്ശബ്ദതയെ കീറിമുറിച്ച് യമരാജാവ് എഴുന്നെള്ളി,കൂടെ സന്തത സഹചാരിയായി ചിത്രഗുപ്തനും.പൂമ്പാറ്റ അമര്‍ ചിത്രകഥയില്‍ വായിച്ചിട്ടുള്ളതുപോലേ അല്ല.സുമുഖന്‍,നാട്ടുരാജാക്കന്മാരെപ്പോലെ ചുവന്ന ചേല വാരിചുറ്റിയിരിക്കുന്നു.
ഗൗരവപൂര്‍ണമായ മുഖം.ചിത്രഗുപ്തന്റെ ചിലമ്പിച്ച ശബ്ദം അവിടെ മുഴങ്ങി.
എന്റെ പേരാണല്ലോ വിളിക്കുന്നത്.നമ്മുടെ നാട്ടിലെ മുന്‍സിഫ് കോടതിയില്‍ വിളിക്കുന്നതു പോലെ.......
ഞാറയ്ക്കല്‍ ഗോപാലന്‍ മകന്‍ സേതു,വയസ്സ്-28,ജീവിച്ചിരുന്നപ്പോള്‍ നാടിനും ,വീടിനും വേണ്ടാത്തവന്‍,കൊലചെയ്യപ്പെട്ടിരിക്കുന്നു.നമ്മുടെ നാട്ടിലെ മാധ്യമങ്ങളെക്കാള്‍ വലിയ ന്യൂസ് ഏജന്‍സിയോ പരലോകത്തുള്ളത്.ഞാനറിയാത്ത എന്റെ മരണം.....
ഓര്‍മകള്‍ ചികയാന്‍ അവസരം ലഭിക്കുന്നതിനു മുന്‍പേ എന്നെ യമരാജാവിനു മുന്നില്‍ ഹാജരാക്കി..
യമരാജന്‍:- എന്താപേര്?
സേതു :- സേതു
യമരാജന്‍:-എന്തുവരെ പഠിച്ചു?
സേതു :- എം.എ.സൈക്കോളജി.
യമരാജന്‍:-മനുഷ്യന്റെ ഉള്‍ക്കഥകള്‍ വരെ മനസ്സിലാക്കാന്‍ പഠിച്ച താന്‍ എങ്ങനെ സമൂഹത്തിനു വെറുക്കപ്പെട്ടവന്‍ ആയി?
സേതു :-ഈ സമൂഹം തന്നെ അതിനു കാരണം.എവിടെയും ശുപാര്‍ശ,മുന്‍ഗണന,സ്വജാതി പരിഗണന,രാഷ്ട്രീയം,സ്വന്തം കാര്യത്തിനു എന്തു
ഹീനപ്രവര്‍ത്തിയും ചെയ്യാന്‍ മടിക്കാത്ത ജനവിഭാഗത്തില്‍ നേര്‍ രേഖയില്‍ മാത്രം സഞ്ചരിക്കുന്നവന്‍ എന്നും വെറുക്കപ്പെട്ടവന്‍ ആയിരിക്കും.

യമരാജന്‍:-നീ കൊലചെയ്യപ്പെട്ടതാണെന്നറിയാമോ? എന്താണു കാരണം?
സേതു :-അറിയില്ല,ഞാനൊന്നും അറിഞ്ഞില്ല.
ചിത്രഗുപ്താ പറഞ്ഞു കൊടുക്കൂ സേതൂ ചരിതം.ഒരു നിമിഷാര്‍ദ്രത്തിന്റെ ഇടവേളയില്‍ ചിത്രഗുപ്തന്‍ പറഞ്ഞു തുടങ്ങി.
അന്നും പതിവു പോലെ സേതു വീട്ടില്‍ നിന്നിറങ്ങി.ഡിഗ്രിയുടെ ഭാരം ഒരു മരീചികയായി,അഭിമാനം ഉപേക്ഷിച്ചു ഒരു ജോലിക്കും
പോകാതെയായിജീവിതപ്രയാണത്തില്‍ എങ്ങുമെത്താതിന്റെ ദു:ഖം സമൂഹത്തിനോടുതന്നെ പകയും,വിദ്വേഷമായി കാരണങ്ങള്‍ ചികയാതെ
ശത്രുക്കളെ സ്രിഷ്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തി.
വഴിയോരത്തില്‍ എന്നോ മറന്ന പ്രണയിനിയെ കണ്ടില്ല എന്നു നടിച്ചു.അവളുടെ തേങ്ങല്‍ കേട്ടില്ല എന്നു വരുത്തി മുന്നോട്ടു നടന്നു.ആധുനിക
സംസ്ക്കാരത്തിന്റെ ബലിയാടായി നില്‍ക്കുന്ന പോസ്റ്റ് ഓഫീസ്.ശുഷ്കിച്ച സഞ്ചിയുമായി പോസ്റ്റുമാന്‍ കാത്തുനില്‍ക്കുന്നു.
സേതുവേ.........നിനക്ക് ഒരു കത്തുണ്ട്.തടിച്ച കവര്‍ അവനു നേരെ നീട്ടി.
വീണ്ടും ആ നശിച്ച ഇന്റര്‍വ്യൂ.........ഓരോ മാസവും ദിനചര്യപോലെ അനുഷ്ടിക്കുന്ന കടമ.ഇത് അങ്ങനെയല്ല എനിക്കു ജോലി കിട്ടിയിരിക്കുന്നു.
രാസപദാര്‍ത്തം ഉണ്ടാക്കുന്ന കമ്പനിയില്‍.സൈക്കോളജി പഠിച്ചവനു എന്തു രാസപദാര്‍ത്തം?ഓരോ വൈരൂധ്യങ്ങളെ !!
ശ്യൂന്യതയായിരുന്നു മുന്നില്‍.പിച്ചക്കാരനു ലോട്ടറി അടിച്ച അവസ്ഥ.അറിയാതെ വന്നെത്തിയ സന്തോഷം എങ്ങനെ പങ്കു വയ്ക്കണം,
ആരുമായി?അപ്പോഴാണു തന്റെ ഒപ്പം ഇതേ ജോലിക്കായി അപേക്ഷിച്ചതും,ഇന്റര്‍വ്യൂവിനു തന്നോടൊപ്പം വന്ന മുരളിയെ കണ്ടുമുട്ടിയത്.
സത്യത്തില്‍ അവനായിരുന്നു കൂടുതല്‍ സാധ്യത ഈ ജോലിക്കു പക്ഷെ എനിക്കു കിട്ടി.വിധി വൈരൂധ്യം എന്നല്ലാതെന്തു പറയാന്‍.
മുരളിയേ.........ഓയ്....എടാ എനിക്കു ജോലികിട്ടി.അളിയാ ചിലവു ചെയ്യണം.കുപ്പി അതാണല്ലോ നമ്മുടെ ഫാഷന്‍.സംസ്ക്കാരത്തിന്റെ പുതിയ മുദ്ര.ഗ്ലാസുകള്‍ കാലിയായി.
മദ്യത്തിനു മുന്നില്‍ എല്ലാവരും സമന്‍മാരാകുന്നു.എന്തൊരു ആതിഥ്യമര്യാദ എല്ലാവര്‍ക്കും.
ലഹരിയുടെ മൂര്‍ദ്ദന്യത്തില്‍ മുരളി ചേര്‍ത്തുതന്ന വിഷം ഉള്ളില്‍ എത്തി.അവന്‍ നിന്നെ കൊന്നു.എന്തിനെന്നറിയാമോ? അവനു കിട്ടേണ്ട ജോലി നീ തട്ടിയെടുത്തു .
ബലിയാടാകപ്പെട്ട നീയല്ലോ മുന്‍ഗണനയുടെ പ്രതീകം ചിത്രഗുപ്തന്‍ പറഞ്ഞു നിര്‍ത്തി.
യമരാജന്‍:- നിനക്കെന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോ?വിധി പറയാന്‍ സമയമായി
സേതു :-ഇല്ല ഒന്നും ഇല്ല....
യമരാജന്‍:-മാതാപിതാക്കള്‍ക്കും,സമൂഹത്തിനും വെറുക്കപ്പെട്ട നീ നരകത്തില്‍ മനോരോഗ ചികത്സയ്ക്കു വിധേയമാകാനും,രോഗം
ഭേദമായാല്‍ സ്വര്‍ഗത്തിലേക്കു പോകാനും നാം ഉത്തരവിടുന്നു.

സാര്‍...............ബില്‍,ബാറിലെ പരിചാരകന്റെ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.അപ്പോഴും ഉമ്പായിയുടെ ഗസല്‍ പാടിക്കൊണ്ടിരുന്നു.
വീണ്ടും പാടാം സഖി...............നിനക്കായി ഒരു വിരഹഗാനം........................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ