പേജുകള്‍‌

2009 നവംബർ 27, വെള്ളിയാഴ്‌ച

ലാഭവിഹിതം

പ്രവാസത്തിന്റെ നോവില്‍ പെട്ട് ഉഴറുകയായിരുന്നു.കടന്നുപോയ വര്‍ഷങ്ങളെക്കുറിച്ച് യാതൊരു ഓര്‍മയും ഇല്ല.
ഞാനിപ്പോഴും ഇന്നലെ ഈ മണലാരണ്യത്തില്‍ കാലുകുത്തിയ പ്രതീതിയില്‍ ആയിരുന്നു എന്റെ ചിന്ത.എന്റെ കൂടെ ജോലി
ചെയ്യുന്നവരുടെയോ,ഫ്ലാറ്റിലെ അയല്‍പക്കത്തെ കുട്ടികളെ കാണുമ്പോഴാണ് ഞാന്‍ എന്റെ പ്രായത്തെക്കുറിച്ച് ബോധവാന്‍ ആകുന്നത്.കുടുംമ്പത്തിന്റെ പ്രാരാബ്ദങ്ങള്‍ക്കിടയിലും രണ്ടറ്റംകൂട്ടിമുട്ടിക്കാന്‍ ഞാന്‍ പെടുന്ന ബുദ്ദിമുട്ട് അതെനിക്കു മാത്രമേ അറിയുകയുള്ളൂ.
ഒരു കമ്പനിയിലെ ജോലിക്കാരനായ ഞാന്‍ ശമ്പളത്തിനുപുറമേ കുറച്ചുപൈസകൂടി അധികമായികിട്ടിയാലെ കുടുംബത്തിലെ കാര്യങ്ങള്‍
ഭംഗിയായി നടക്കുകയുള്ളൂ എന്നകാരണത്താല്‍ ആയിരുന്നു ഞാന്‍ അല്ലറ,ചില്ലറ പാര്‍ട്ട് ടൈം പണിക്ക് പോയിതുടങ്ങിയത്.പിന്നെ
കുറച്ചുനാള്‍ ടെലഫോണ്‍ കാര്‍ഡിന്റെ ബിസിനസ്സ്ചെയ്തു.വാങ്ങുന്ന ആള്‍ക്കാര്‍ എന്നെപ്പോലെ ബുദ്ദിമുട്ടുള്ളവര്‍ ആയതിനാല്‍ മാസവസാനം
പണം പൂര്‍ണ്ണമായും പിരിഞ്ഞു കിട്ടുക അസാധ്യമായിരുന്നു.
ഒരു ദിനം രാവിലത്തെ ഷിഫ്റ്റ് ഡ്യൂട്ടിക്കായി ബസില്‍ വരവേ എന്റെ സുഹ്രുത്ത് സ്വകാര്യം പോലെ പറഞ്ഞു .തനിക്ക് ഒരു ബിസിനസ്സില്‍
പങ്കാളിയാകാന്‍ താല്‍പര്യമുണ്ടോ? എന്തു ബിസിനസ്സ്...? ഇന്നു ഡ്യൂട്ടി കഴിഞ്ഞു നമുക്കു വിശദമായി സംസാരിക്കാം.ഡ്യൂട്ടിക്കിടയിലും
എന്റെ ചിന്ത തുടങ്ങാന്‍ പോകുന്ന ബിസിനസ്സിനെപ്പറ്റിമാത്രമായിരുന്നു.ബിസിനസ്സ് പച്ചപിടിച്ചിട്ടുവേണം ഈ ജോലി ഉപേക്ഷിക്കാന്‍
അത്രയ്ക്കു പീഡനമാണിവിടെ.ജോലി കഴിഞ്ഞു റൂമില്‍ എത്തി.ഉച്ചയൂണും കഴിഞ്ഞ് ഒരു ഉറക്കം.എല്ലാം മറന്നുറങ്ങുന്നത് അപ്പോള്‍ മാത്രമാണ്.
ഉറക്കത്തിന്റെ പാതിയിലെവിടെയോ വാതിലില്‍ തുടര്‍ച്ചയായ മുട്ടുകേട്ട് ഞാനുണര്‍ന്നു.എന്റെ സുഹ്രുത്തും ഒപ്പം ഒരു അപരിചിതനും.
ഞാനവരെ സ്വീകരിച്ചിരുത്തി.അപരിചിതനെ സുഹ്രുത്ത് പരിചയപ്പെടുത്തി.ഇതെന്റെ അളിയനാണ്,ഒരു കഫ്റ്റീരിയ നടത്തുന്നു.
ഇദ്ധേഹത്തിന്റെ പങ്കാളിയാകാനാണ്.ശരിക്കും വിശ്വാസമുണ്ടെങ്കില്‍ മാത്രം മതി.എന്റെ സുഹ്രുത്തിനെ എനിക്ക് അവിശ്വസിക്കേണ്ട
കാര്യമില്ല.ഞങ്ങള്‍ വര്‍ഷങ്ങളാ​‍യി പരിചയമുള്ളവരാണ്.അപ്പോള്‍ അപരിചിതന്‍ പറഞ്ഞു.നിങ്ങള്‍ വന്ന്‍ കട കണ്ടു നോക്ക്,
നാലുപേരോട് ആരാഞ്ഞിട്ടു കൂടിയാല്‍ മതി.അവര്‍ യാത്ര പറഞ്ഞുപിരിഞ്ഞു.
പിറ്റേന്ന ഞാന്‍ കട കാണാനായി പോയി.ജിദ്ദയുടെ ഹ്രിദയഭാഗത്ത് നല്ല ജനത്തിരക്കുള്ള ഭാഗത്താണ്.ഒരു ഭാഗത്ത് ധാരാളം കരിമ്പ്
അടുക്കി വച്ചിരിക്കുന്നു.മറുഭാഗത്ത് ഐസ്ക്രീം,സാന്‍ഡ് വിച്ച് എന്നു വേണ്ട എല്ലാം അവിടെയുണ്ട്.സാമാന്യം നല്ല കച്ചവടവും ഉണ്ട്.
സമീപത്തെ കടകളില്‍ കൂടി ഞാന്‍ അന്വേഷിച്ചു.ചോദിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.ഞാനൊന്നും ആലോചിച്ചില്ല അയാള്‍ക്ക്
വാക്കുകൊടുത്തു.അയാള്‍ പറഞ്ഞ പൈസ എന്റെ ബഡ്ജറ്റില്‍ ഒതുങ്ങുമായിരുന്നില്ല.പൈസ സംഘടിപ്പിക്കാന്‍ യാതൊരു നിര്‍വ്വാഹവും
കാണുന്നില്ല.ഒടുവില്‍ കമ്പനിയെ തന്നെ ശരണം പ്രാപിച്ചു.കമ്പനി ചില ഉപാധികള്‍ മുന്നോട്ടുവച്ചു.സര്‍വ്വീസ് പൈസ തരാം പക്ഷെ
ജോലി രാജിവച്ച് പുതിയ കോണ്‍ട്രാക്ട് ഒപ്പിടണം.അത് ഒരു വലിയ നഷ്ടം തന്നെ ആയിരുന്നു.വര്‍ഷത്തിലെ ടിക്കറ്റ്,ഒരു ഇങ്ക്രിമെന്റ്
അങ്ങനെ പലതും.പക്ഷെ ഭാവിയില്‍ വരാന്‍ പോകുന്ന ലാഭനഷ്ടങ്ങള്‍ തുലാസില്‍ വച്ചു തൂക്കിയപ്പോള്‍ ഇതിന്റെ ഭാരം വളരെ കുറവായിരുന്നു.
സര്‍വ്വീസ് പൈസയും കുറച്ചു പണം പലിശയ്ക്ക് എടുത്തും ഞാനാ സംരഭത്തില്‍ ഭാഗഭാക്കായി.
എന്റെ പങ്കാളി വളരെ മര്യാദക്കാരന്‍ ആയിരുന്നു.എത്ര ലാഭം കിട്ടുന്നുവോ അതിന്റെ പകുതി തരാം എന്നായിരുന്നു.അപ്പോള്‍ ഞാന്‍
പറഞ്ഞു നമ്മള്‍ തമ്മില്‍ ഒരു കണക്കു പറയണ്ട മാസം ആയിരം റിയാല്‍ എനിക്കു തന്നാല്‍ മതി.രണ്ടു കൂട്ടര്‍ക്കും പൂര്‍ണ്ണസമ്മതം..
എല്ലാ ഉപാധികളും വച്ച് ഞങ്ങള്‍ ഒരു എഗ്രിമെന്റ് ഉണ്ടാക്കി കൂടാതെ തതുല്യ തുകയ്ക്ക് ചെക്കും തന്നു.
ഇടയ്ക്കിടെ ഞാന്‍ കടയില്‍ ചെല്ലും അപ്പോഴൊക്കെ എനിക്കു ഊഷ്മളമായ വരവേല്‍പായിരുന്നു നല്‍കിയത്.മാസം ഒന്നാം തീയാതി
ആയപ്പോള്‍ തന്നെ എന്റെ ലാഭവിഹിതം എത്തി.ഞാന്‍ അതിയായ ആഹ്ലാദതിമിര്‍പ്പില്‍ ആയിരുന്നു.ഒരു ബുദ്ദിമുട്ടുമില്ലാതെ പണം എത്തുക.
രണ്ടാമത്തെ മാസവും പണം എത്തി.ഇതിനിടയില്‍ എന്റെ പങ്കാളിയെ പരിചയപ്പെടുത്തിയ സുഹ്രുത്ത് പ്രവാസം മതിയാക്കി നാട്ടിലേക്കു പോയി.

എന്റെ പങ്കാളിയും ഞാനും കൂടുതല്‍ അടുത്തു,നല്ല ഒരു സുഹ്രുത്ത് ബന്ധം ഉടലെടുത്തു.മാസത്തിന്റെ അവസാനം എന്റെ പങ്കാളി അവിചാരിതമായികാണാന്‍ വന്നു.ഞാന്‍ റിയാദ് വരെ പോകുന്നു.ഇക്കാമ പുതുക്കാനാണ്.തല്‍ക്കാലം കടയില്‍ എന്റെ കുടുംബക്കാരനെ നിര്‍ത്തിയിട്ടാണ്
പോകുന്നത്.പത്തു ദിവസത്തിനുള്ളില്‍ ഞാന്‍ തിരികെ വരും.തന്റെ കൈയില്‍ പൈസ വല്ലതും ഉണ്ടോ? ഞാന്‍ കൈവശം ഉണ്ടായിരുന്ന
അഞ്ഞൂറു റിയാലും കൊടുത്തു.യാത്ര പറയാന്‍ നേരം എന്നെ ഓര്‍മിപ്പിച്ചു ഇടയ്ക്കിടെ കടയില്‍ ചെന്നു നോക്കണേ ,നമ്മള്‍ രണ്ടാളും ഇല്ലാത്തതാണ് ഒരു കണ്ണവിടെ വേണം...അവന്റെ ആത്മാര്‍ത്തതയെ ഞാന്‍ മനസ്സില്‍ വാഴ്ത്തി.

റിയാദില്‍ എത്തിയ ഉടനെ തന്നെ അവന്‍ വിളിച്ചു.എത്തിയ വിവരം പറഞ്ഞു.പിറ്റേനാളും ഫോണ്‍ വന്നു.സ്പോണ്‍സറെ എല്ലാം ഏല്‍പ്പിച്ചു ഉടനെ തന്നെ കിട്ടും ഞാന്‍ വേഗം തന്നെ എത്താം.

രണ്ടു നാള്‍ കഴിഞ്ഞു ഞാന്‍ വീണ്ടും ഫോണ്‍ ചെയ്തു.അത് സ്വിച്ച് ഓഫ് ആയിരുന്നു.അതിന്റെ തുടര്‍ച്ചയായിരുന്നു വരും ദിനങ്ങളിലും.പങ്കാളിയെപറ്റി എന്തെങ്കിലും വിവരം അറിയാമോ എന്നറിയാന്‍ ഞാന്‍ കടയില്‍ എത്തി
.നല്ല തിരക്കുള്ള സമയമായിരുന്നു അപ്പോള്‍.ഒരു സുമുഖനായ ചെറുപ്പക്കാരന്‍ കൈയ്യും,മെയ്യും മറന്ന്‍ ജോലി ചെയ്യുന്നു.
ഒരു കൈ സഹായത്തിന് ഞാനും കൂടി.കരിമ്പിന്‍ ജ്യൂസ് ആവശ്യപ്പെട്ടആള്‍ക്ക് കൊടുക്കാനായി കരിമ്പ് എടുത്ത് ഞാന്‍ മെഷീനില്‍ കുത്തി അതു ചതഞ്ഞു തീരും മുമ്പ് ചെറുപ്പക്കാരന്‍ എന്റെ കൈകളില്‍ കടന്നു പിടിച്ചു
.
.നിങ്ങള്‍ എന്താണ് കാട്ടണത്? മലപ്പുറം ഭാഷാ ചുവയില്‍ എന്നോട് ആരാഞ്ഞു.
ഞാന്‍ ശാന്തനായി പറഞ്ഞു,സുഹ്രുത്തെ ഞാനീ കടയുടെ ഉടമസ്ഥനാണ്.
എന്താനിങ്ങള്‍ക്കു ഭ്രാന്തുണ്ടോ മനുഷ്യാ......ഞാനീ കടവാങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു.നിങ്ങള്‍ ബുദ്ദിമുട്ടിക്കാതെ പോകു.......
കച്ചവടം നടക്കുന്ന സമയമാണ്.
തലയില്‍ ശക്തമായ മര്‍ദ്ദനം ഏറ്റപോലെ ആയി ഞാന്‍.കാഴ്ചശക്തി എവിടെയോ പോയി മറഞ്ഞു.നാവു വരണ്ടു.ഒരു സഹായത്തിനു ഞാന്‍
ചുറ്റുപാടും പരതി.സ്വന്തം നാട്ടുകാരന്റെ ചതിയില്‍ പെട്ട ഞാന്‍ എങ്ങോട്ടന്നില്ലാതെ നടന്നു.
പാതിരാവില്‍ മനസ്സിന്റെ കടിഞ്ഞാണ്‍ കൈകളില്‍ നിന്നു നഷ്ടപ്പെട്ട ഞാന്‍ എങ്ങനെയോ റൂമില്‍ എത്തി.
രാവിന്റെ അവസാനയാമത്തില്‍ അലമാരയില്‍ നിന്നിറങ്ങിയ എഗ്രിമെന്റും,ചെക്കും എന്റെ മുമ്പില്‍ വന്നു നിന്നു.ഒരു നിമിഷാര്‍ദ്രത്തില്‍ അതുവളര്‍ന്നു വലുതായി ഭീമാകാരം പൂണ്ടു.കൈകള്‍ എന്റെ കഴുത്തിനു നേരെ പാഞ്ഞു വന്നു.

ഞാനോടി എന്റെ പിന്നാലെ പാഞ്ഞു വരുന്ന ധൂമകേതുക്കള്‍,,,,,,,,,,,,,,എന്റെ ഉമ്മോ...............................

ജിദ്ദയിലെ മാനസികാശുപത്രിയില്‍ ഞാനിപ്പോഴും കണക്കുകൂട്ടുകയാണ്,വരാന്‍ പോകുന്ന ലാഭത്തിന്റെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ