പേജുകള്‍‌

ചെറുകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചെറുകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

തിരക്കഥ (ചെറുകഥ)

അയാള്‍ എഴുതികൊണ്ടിരിക്കുന്ന സ്ക്രിപ്റ്റ് ഒരാവര്‍ത്തി വായിച്ചു.എഴുത്തിന്‍റെ പുരോഗതിയില്‍ അയാള്‍ സംതൃപ്തനായിരുന്നു.അടുത്ത കാലത്തൊന്നും ഇതുപോലെ വരികള്‍ അനര്‍ഗളമായി തന്നെ തേടി
എത്തിയിട്ടില്ല.അയാള്‍ അറിയപെടുന്ന ഒരു തിരക്കഥാകൃത്തായിരുന്നു.കഴിഞ്ഞ രണ്ടു
സിനിമകള്‍ സാമ്പത്തികമായി പരാജയപെട്ടപ്പോള്‍ നിരൂപകര്‍ വിരല്‍ ചൂണ്ടിയത്
കഥയുടെ കെട്ടുറുപ്പില്ലായ്മയിലേക്കായിരുന്നു.

പുതിയ ചിത്രങ്ങള്‍ ഒന്നുമില്ല ,വ്യത്യസ്ഥത,വ്യത്യസ്ഥത എന്നു ഓരോ സം‌വിധായകരും മുറവിളി കൂട്ടികൊണ്ടേയിരിക്കുന്നു......
എന്താണു വ്യത്യസ്ഥത?

നേരത്തെ ആണെങ്കില്‍ തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ,പഴയ
ഇംഗ്ലീഷ് ചിത്രങ്ങളില്‍ നിന്നു കോപ്പി അടിച്ചാല്‍ മതിയായിരുന്നു.ഇന്നു
ആധുനിക യുഗത്തില്‍ വിരല്‍തുമ്പിലാണെല്ലോ ലോകം....
.
തന്‍റെ സുഹൃത്തും,പ്രശസ്തനായ സം‌വിധായകനുമായ വിനുവിനുവേണ്ടി എഴുതുന്ന
സ്ക്രിപ്റ്റ് ആണിത്,കച്ചവട സിനിമയില്‍ നിന്നു വ്യതിചലിച്ചു നല്ല സിനിമ എന്ന
ലക്ഷ്യത്തോടുകൂടി എഴുതുകയാണ്.....തങ്ങള്‍ രണ്ടാളും ഒന്നിച്ചപ്പോഴൊക്കെ
സിനിമ വന്‍ വിജയമായിരുന്നു.പ്രേക്ഷകര്‍ ഇതിലും പ്രതീക്ഷിക്കുന്നു
ധാരാളം........
അയാള്‍ കഥ എഴുതുന്നത് ഒരു പ്രത്യേക ശൈലിയില്‍ ആയിരുന്നു.എപ്പോഴും കഥാപാത്രങ്ങളോട് നിരന്തരം സം‌വദിച്ചു കൊണ്ടിരിക്കും....
ആധുനിക കാലഘട്ടത്തിന്‍റെ നായകന്‍ പേപ്പറില്‍ നിന്നിറങ്ങി അയാളുടെ മുന്നില്‍
വന്നു നിന്നു,എന്നിട്ടു പറഞ്ഞു ,എനിക്കിത്തിരി മദ്യം വേണം...

ഞാനെന്തിനു നിനക്ക് മദ്യം തരണം?

നിങ്ങളാണ് എന്‍റെ സൃഷ്ടാവ്,എനിക്കു എന്തെങ്കിലും തരാന്‍ ഉള്ള അവകാശം
താങ്കള്‍ക്കു മാത്രം ആണ്.വേഗം തരൂ......എനിക്ക് ആത്മഹത്യ
ചെയ്യാനുള്ളതാണ്...

ആത്മഹത്യയോ?അതെന്തിന്?
ബാങ്കില്‍ നിന്നെടുത്ത ലോണ്‍ ,ബ്ലേഡുകാരില്‍ നിന്നു വാങ്ങിയ പണം ഇതൊന്നും
തിരികെ അടയ്ക്കാന്‍ കഴിഞ്ഞില്ല,അപമാനങ്ങളെ ഞാന്‍ ഭയക്കുന്നു...

അതിനു ആത്മഹത്യ ചെയ്യണോ?ഭീരുക്കള്‍ അല്ലേ സാധാരണ അതു ചെയ്യാറുള്ളത്?

അല്ല,അല്ല.....ഏറ്റവുമധികം ധൈര്യം വേണ്ടത് ആത്മഹത്യ ചെയ്യാനാണ്....പിന്നെ ഇതല്ലേ ഇപ്പോള്‍ നമ്മുടെ നാട്ടിലെ ട്രെന്‍ഡ്....
അല്ല സൃഷ്ടാവേ എന്‍റെ ആത്മഹത്യ എങ്ങനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്?

നീ ഇതെല്ലാം അറിയുന്നത് എന്തിനാ?
എന്‍റെ മരണം നേരത്തെ തന്നെ എല്ല്ലാവരെയും ഇ മെയില്‍ മുഖാന്തരം അറിയിക്കണം ഒരു വ്യത്യസ്ഥത ഒക്കെ വേണ്ടേ?
ഒരു സെലിബ്രറ്റിക്കു കിട്ടുന്നതുപോലെ ഒരു യാത്ര അയപ്പ് എനിക്കും വേണം
അയാള്‍ അപ്പോള്‍ മാത്രമാണ് ചിന്തിച്ചത്.തന്‍റെ
കഥാപാത്രത്തിന്‍റെ മരണം...
ചിന്തകള്‍ പല വഴിക്ക് നീങ്ങി തുടങ്ങി ,കൃത്യമായ ഒരു ദിശയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല,തളര്‍ച്ച ശരീരമാകമാനം ,രണ്ടു ദിവസമായുള്ള ഉറങ്ങാതെയുള്ള എഴുത്ത്
കഥാപാത്രങ്ങളുമായുള്ള നിരന്തര സം‌വാദം തന്‍റെ ശക്തി ക്ഷയിച്ചിരിക്കുന്നു.
തന്‍റെ കഥാപാത്രം ആവശ്യപ്പെട്ടതു പോലെ തനിക്കും ലഹരി ആവശ്യമായി വന്നിരിക്കുന്നു.
റമ്മിന്‍റെ കുപ്പിയുടെ മൂടി ഊരി വായിലേക്ക് കമഴ് ത്തി,
ദാഹം തീരുന്നില്ല......
അടങ്ങാത്ത അഭിനിവേശം ,സിരകള്‍ ചൂടുപിടിക്കാന്‍ തുടങ്ങി.ഒരു പെണ്ണിന്‍റെ സാന്നിധ്യം തനിക്കാവശ്യമാണ് ഈ രാത്രിയില്‍.....
സാര്‍ ഇവളെ രാവിലെ തന്നെ വിടണം,എന്‍ജിനീയറിംഗിനു പടിക്കുന്നതാ
പരിചാരകന്‍ കൊണ്ടുവന്ന പെണ്‍കുട്ടിയെ നോക്കി,മെലിഞ്ഞ
ശരീരമാണെങ്കിലും കണ്ണുകളില്‍ ഏതോ നിഗൂഡത ഒളിഞ്ഞിരിക്കുന്നു.റം ഒരു
ഗ്ലാസില്‍ ഒഴിച്ച് അവള്‍ക്കു നേരെ നീട്ടി....
ഇതെന്താ താങ്കളുടെ രക്തമാണോ?
ചുവന്ന നിറത്തിലേക്ക് നോക്കി അവള്‍ ചോദിച്ചു.

അയാളുടെ വിരലുകള്‍ അവളുടെ അധരങ്ങളില്‍ തുടങ്ങി ശരീരമാസകലം ചലിച്ചു തുടങ്ങി....
സൃഷ്ടാവേ താങ്കള്‍ ഇതുവരെ പറഞ്ഞില്ല എന്‍റെ മരണത്തെക്കുറിച്ച് ....
പിന്നെയും തന്‍റെ കഥാപാത്രം മുന്നില്‍ വന്നു ചോദിക്കാന്‍ തുടങ്ങി
ഒരു നിമിഷം അയാളുടെ ലഹരി കെട്ടുപോയി ,ശരീരം തണുത്തു,
ഉദ്ദരിക്കാനാകാതെ ലിംഗം അവളുടെ കൈകളില്‍ മാംസ പിണ്ഡം പോലെ കുഴഞ്ഞു കൊണ്ടിരുന്നു.
വേദനയോടെയും,വെറുപ്പോടെയും അവള്‍ ചോദിച്ചു ,എന്താ...
നിങ്ങള്‍ക്കെന്നെ ഇഷ്ടമായില്ലേ?
തന്‍റെ കഥാപാത്രം പോലെ അയാള്‍ അവളോട് സം‌വദിച്ചു.നിനക്ക് പണം പോരേ?
എങ്ങനെ ആയാല്‍ എന്താ...?
ത്ഫു...പണം താനൊരു ആണാണോ?ഒരു സ്ത്രീയുടെ വികാരം ശമിപ്പിക്കാന്‍ കഴിയാത്ത താനെങ്ങനെ ലോകത്തിന്‍റെ കണ്ണീരൊപ്പും.....
ഒരു വിഖ്യാത കഥാകാരന്‍..!!
നീട്ടിയ പണം മുഖത്തേക്ക് വലിച്ചെറിഞ്ഞവള്‍ ഇറങ്ങിപോയി....
അയാള്‍ തളര്‍ന്നു,ആദ്യമായി
തന്‍റെ പുരുഷത്വത്തെ അപമാനിച്ചിരിക്കുന്നു,റമ്മിന്‍റെ കുപ്പി കാലി ആയത് അയാള്‍ അറിഞ്ഞില്ല,വെളിപാടുപോലെ അയാള്‍ എഴുതി തുടങ്ങി....

അടച്ചിട്ട മുറിക്കുള്ളില്‍ കഥാപാത്രം പരതുകയായിരുന്നു....ഒരു കസേരയെടുത്ത് ഫാനിന്‍റെ ചുവട്ടിലേക്ക് നീക്കിയിട്ടു .കിടക്ക വിരി ഫാനില്‍ കൊളുത്തി മറ്റേഅറ്റത്ത്
ഒരു കുടുക്കുണ്ടാക്കി കഴുത്തിലേക്ക് ഇട്ടു....അയാള്‍ എഴുത്ത്
ഒന്നു നിര്‍ത്തി..അതുവരെ എഴുതിയ കാര്യങ്ങള്‍ ഓരോ ഫ്രെയിമിലേക്കെന്നവണ്ണം
മനസ്സില്‍ പകര്‍ത്തി....ഇനി ഒരു ഡയലോഗ് പ്രേക്ഷകരെ തീയറ്ററില്‍
പിടിച്ചിരുത്താന്‍ ഇത് ആവശ്യമാണ്....
കുടുക്ക് കഴുത്തിലേക്കിട്ട് ഇങ്ങനെ പറഞ്ഞു... ഞാന്‍ ആധുനിക സമൂഹത്തിന്‍റെ പ്രതിനിധി അടിസ്ഥാനമില്ലാതെ
പണിതുയര്‍ത്തിയ ചീട്ടുകൊട്ടാരത്തിലെ രാജ കുമാരന്‍,നാളെ എന്നു ചിന്തിക്കാതെ
സുഖലോലുപനായി ഇന്നിനെ സ്നേഹിച്ചവന്‍‍,അപമാനങ്ങളെ ഭയന്നു ഞാന്‍ ആത്മഹത്യ ചെയ്യുന്നു.....
ഗുഡ് ബയി
തൂങ്ങിയാടുന്ന തന്‍റെ കഥാപാത്രം ഒരു ക്ലോസ് അപ്പ് ഷോട്ടില്‍ അയാളുടെ മനസിലേക്ക് വന്നു....
അവള്‍ എറിഞ്ഞുപോയ പണത്തിനു മുകളിലൂടെ നടന്ന്
എഴുതി
പൂര്‍ത്തിയാക്കിയ തിരക്കഥ
മേശപ്പുറത്തു വച്ചു,അതിന്‍റെ സംതൃപ്തിയോടെ അയാള്‍ കട്ടിലിലേക്ക് വീണു....
വാല്‍ക്കഷണം :പിറ്റേന്ന് അയാളെ തേടിയെത്തിയ സം‌വിധായകനു കഥാപാത്രവും ,കഥാകാരനും ഒന്നായി തീര്‍ന്ന വ്യത്യസ്ഥമായ തിരക്കഥ ലഭിച്ചു

2010 മേയ് 18, ചൊവ്വാഴ്ച

സക്കീര്‍ഭായിയുടെ ബ്ലോഗര്‍മീറ്റ്

ടേയ്....സേതുവേ...നമ്മുടെ കാട്ടാക്കടക്കാരന്‍റെ പാട്ട് എടുത്തിടൂ.....രംഗം ഒന്നു കൊഴുക്കട്ടെ....
ഏതാ ഭായ്,മുരുകന്‍ കാട്ടാക്കട...ങാ അതുതന്നെ.അതുപാട്ടല്ലാ ഭായ്..കവിതയാ..
എന്തായാലും നീ അങ്ങോട്ട് പിടിപ്പിക്ക്.രേണുകേ,രാഗരേണുകേ....
അതല്ലടേയ്....ചുവപ്പന്മാരുടെ പാട്ട്...രക്തസാക്ഷി..
“അവനവനു വേണ്ടി അല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടുപോയവന്‍ രക്തസാക്ഷി“
മുരുകന്‍ കാട്ടാക്കടയുടെ മുഴങ്ങുന്ന ശബ്ദം ഓഡിറ്റോറിയത്തില്‍ മുഴങ്ങി.എല്ലായിടത്തും നിറഞ്ഞ സാന്നിധ്യമായി സക്കീര്‍ ഭായി.ഒരു ഇരട്ടപ്പേര്‍കൂടി ഉണ്ട്”കോളാമ്പി സക്കീര്‍“മൈക്ക് കണ്ടാല്‍ പിന്നെ അതിനു മുന്നില്‍ നിന്നു മാറുകയില്ല.ആരെങ്കിലും വലിച്ചു പിടിച്ചു കൊണ്ടു പോകണം.അങ്ങനെ വീണപേരാണ്.

പ്രശസ്തനാവണം എന്നു മോഹിച്ചു എത്തപ്പെട്ട പുലിമട സൌദി അറേബ്യ ആയിരുന്നു.ഉള്ളിലുള്ള വികാര വിചാരങ്ങളെ തളച്ചിടാന്‍ കഴിയാത്തതു കൊണ്ട് സാമൂഹിക സംഘടനയില്‍ അംഗമായി.പ്രവാസ സമൂഹത്തില്‍ പഞ്ഞമില്ലാത്ത സംഘടന കളില്‍ സ്വന്തം മക്കളുടെ കഴിവ് മറ്റുള്ളവരെ കാണിക്കാനുള്ള വ്യഗ്രതയില്‍ എന്തു ഹീനപ്രവൃത്തിയും ചെയ്യാന്‍ മടിയില്ലാത്ത ആള്‍ക്കാരെ കൊണ്ടു നിറഞ്ഞ ഇടം കണ്ടു മടുത്തിട്ടും,ഇവിടെ തന്‍റെ ഭാവി ശോചനീയമല്ല എന്ന തിരിച്ചറിവ് പഴയകാല എസ്.എഫ്.ഐ നേതാവിനെ മറ്റൊരു സംഘടന രൂപീകരിക്കുന്നതില്‍ കൊണ്ടെത്തിച്ചു.

തന്‍റെ സംഘടനയുടെ ആദ്യ സംരഭമാണ് ഇന്നു നടക്കാന്‍ പോകുന്നത് “ബ്ലോഗര്‍ മീറ്റ്”.ഈ വര്‍ഷത്തെ മികച്ച ബ്ലോഗറായി തിരഞ്ഞെടുത്ത ഉണ്ണിമാഷിനു സ്വീകരണം.
ആനുകാലിക പ്രസ്ദ്ദീകരണങ്ങളില്‍ എഴുതുന്നവരുടെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നു തോന്നും എല്ലാവരും ബ്ലോഗിലേക്ക് ചേക്കേറി.പഴയകാല കോട്ടയം അച്ചായന്മാരെ അനുസ്മരിപ്പിക്കും വിധം.കൊക്കോയ്ക്കു വിലയേറിയപ്പോള്‍ റബ്ബര്‍ വെട്ടികളഞ്ഞ് കൊക്കോ പിടിപ്പിച്ചവര്‍ പില്‍ക്കാലത്ത് റബ്ബറിലേക്കു തന്നെ മടങ്ങി വന്നതു പോലെ നമുകും പ്രത്യാശിക്കാം ....
കഴിഞ്ഞമാസമായിരുന്നു സക്കീര്‍ഭായിയുടെ സംഘടന നിലവില്‍ വന്നത്.പത്രത്തില്‍ ഫോട്ടോയും ,പേരും,മൊബൈല്‍ നമ്പറും വന്നപ്പോള്‍ ആഹ്ലാദം തോന്നി,അങ്ങനെ താനും പ്രശസ്തനായതില്‍...

അപ്രതീക്ഷിതമാണ് ഒരു ഫോണ്‍കാള്‍...
സക്കീര്‍ സാര്‍.....അതെ ആരാണ്?
സാറേ ഞാന്‍ നാരായണന്‍. ഏതു നാരായണന്‍ എന്താ നിങ്ങളുടെ പ്രശ്നം? സക്കിര്‍ഭായി പൊടുന്നനെ രാഷ്ട്രീയക്കാരനായി മാറി.
സാറേ ഞാനീ നാട്ടില്‍ കുടുങ്ങി കിടക്കുകയാണ്...നാരായണന്‍ പതുക്കെ എങ്കിലും ദൃഡമായ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി.എന്തുപറ്റി?
എന്നെ സ്പോണ്‍സര്‍ പീഡിപ്പിക്കുകയാണ് ഭക്ഷണം കൂടി തരുന്നില്ല.ഇതു കേട്ടമാത്രയില്‍ സക്കീര്‍ഭായിയുടെ രക്തം തിളച്ചു ഉറങ്ങി കിടന്ന വിപ്ലവകാരി സടകുടഞ്ഞെഴുന്നേറ്റു,തന്‍റെ സഹോദരന്‍ അതും ഈ മണലാരണ്യത്തില്‍ പീഡിപ്പിക്കപ്പെടുന്നു...ഇല്ല ഇതനുവദിക്കാനാവില്ല...വികാരത്താല്‍ സക്കീര്‍ഭായിക്കു സംസാരിക്കാന്‍ കഴിഞ്ഞില്ല....
മറുഭാഗത്ത് നാരായണന്‍ തേങ്ങുന്നുവോ?നിമിഷങ്ങള്‍ക്കുള്ളില്‍ സക്കീര്‍ഭായസമനില വീണ്ടെടുത്തു.
പറയൂ നാരായണാ ഞാന്‍ നിനക്കെന്താ ചെയ്യേണ്ടത്?
സാറേ എനിക്കു നാട്ടിലേക്കു പോകാനുള്ള ടിക്കറ്റ് മാത്രം മതി....ഞാന്‍ നാട്ടിലേക്ക് പൊയ്ക്കോളാം.
എന്താ നിന്‍റെ പ്രശ്നം അതു പറയ്?സാറേ നാട്ടില്‍വച്ച് ഏജന്‍റു പറഞ്ഞ ശമ്പളം ഇവിടെ കിട്ടുന്നില്ല.
അതു ചിലപ്പോള്‍ ഇവിടെ കിട്ടുകയില്ല നാരായണാ...അതെല്ലാം നിസ്സാരകാര്യമാ....
ഭക്ഷണം,താമസം......ഇതെല്ലാം കിട്ടുന്നുണ്ട് സാറേ.....പിന്നെ?
ഏജന്‍റു പറഞ്ഞ ശമ്പളം തരാഞ്ഞതു കൊണ്ട് ഞാന്‍ ജോലിക്ക് കയറിയില്ല.അതിന്‍റെ പ്രതികാരമായിട്ട് അവര്‍ ഭക്ഷണം പോലും തരുന്നില്ല,അല്ല നാരായണാ താന്‍ എത്ര രൂപ കൊടുത്തു ഈ വിസയ്ക്ക്....
ഒരു നിമിഷം ശങ്കിച്ചു നാരായണന്‍ പറഞ്ഞു ഇതു ഫ്രീയാണു സാറേ,എന്‍റെ സുഹൃത്തു ഏജന്‍റു സങ്കടിപ്പിച്ചു തന്നതാ....വിസ ഫ്രീ ആയി കിട്ടിയതും പോരാ ശമ്പളം പോരാന്നോ?
അല്ല തന്നെ കൂടാതെ ആരുമില്ലേ അവിടെ?ഉണ്ട് സാര്‍...എന്‍റെ നാട്ടുകാര്‍ ആണ്,അവര്‍ക്കൊന്നും ഈ പ്രശ്നമില്ല,സക്കീര്‍ഭായി മൌനി ആയി.
ശരി നാളെ വിളിക്കാം എന്നു പറഞ്ഞു ഫോണ്‍കട്ടു ചെയ്തു.
അടുത്ത ദിവസം നേരം പുലരുന്നതേ ഉള്ളായിരുന്നു,പ്രഭാതത്തിലെ ഉറക്കത്തിന്‍റെ സുഖ നിര്‍വൃതിയില്‍ ലയിച്ചു കിടക്കുകയായിരുന്നു,
അപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്...
ഹലോ.....
സാറേ ഞാനാ നാരായണന്‍...
പൈസ റെഡി ആയോ? മറുഭാഗത്തെ ചോദ്യത്തില്‍ സക്കീര്‍ഭായ് ഒന്നമ്പരന്നു.ഇവനെന്താ എന്‍റെ അളിയനോ?രാവിലെ വന്നുകയറുന്ന ഓരോ മാരണങ്ങളേ.....
ശാന്തനായി ഇങ്ങനെ പറഞ്ഞു നാരായണാ നീ നേരെ ബാങ്കിലേക്കു പൊയ്ക്കോ? അവിടെ ചെന്നു സക്കീര്‍ഭായി പറഞ്ഞതാണ് എന്നു പറഞ്ഞാല്‍ അവര്‍ പൈസതരും.സക്കീര്‍ഭായിയുടെ മറുപടിയില്‍ മറുഭാഗത്തു നിന്നു യാതൊരു പ്രതികരണവും ഇല്ലായിരുന്നു.മൊബൈല്‍ കട്ട് ചെയ്തതിന്‍റെ ട്യൂണ്‍ മാത്രം ഒരു സിംഫണിയായി കാതില്‍ വന്നലിഞ്ഞു.പ്രവാസികളുടെ പേരു കളയാന്‍ ആയി ഇറങ്ങിതിരിച്ചവര്‍.യാഥാര്‍ഥ്യ സമയത്ത് എങ്ങനെ ഒരാളെ സഹായിക്കാന്‍ കഴിയും.

ആദ്യ സംരഭം എട്ടുനിലയില്‍ ചീറ്റി പോയതിന്‍റെ വിഷമം മാറി വരുമ്പോള്‍ ആയിരുന്നു ,പത്രത്തില്‍ വന്ന വാര്‍ത്ത.പ്രശസ്ത ബ്ലോഗര്‍ ഉണ്ണിമാഷിനു സൌദിയിലെ മലയാളി സങ്കടനയുടെ പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്,അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത് തന്‍റെ അടുത്തു തന്നെ താമസം.പിന്നെ ഒട്ടും അമാന്തിച്ചില്ല പുതിയ പദ്ദതിയുമായി സക്കീര്‍ഭയി മുന്നിട്ടിറങ്ങി.
“ബ്ലോഗര്‍മീറ്റ്”പുതുമയുള്ള സംരഭം.....ആഹാ....ചുണ്ടില്‍ പഴയ ഒരു മൂളിപാട്ടു കടന്നു പോയി.
പ്രശസ്തി തേടി ഇനി എവിടെയും പോകണ്ട......
ഓഡിറ്റോറിയം നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.ഹെന്‍റെ ഉമ്മോ ...ഇത്രയും ബ്ലോഗര്‍മാരോ?
പേരുകേട്ടാല്‍ നമ്മള്‍ ഞെട്ടിപോകും,മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന ബ്ലോഗര്‍മാരുടെ പേര് ഇത്ര വൃത്തി ഹീനമോ?മണ്‍കടം,പൊട്ടക്കലം,ടൈപ്പിസ്സ്റ്റ്.......
മുന്നിലെ നിരയില്‍ വന്‍പുലികള്‍ കൈയടക്കിയിരിക്കുന്നു......വള്ളീക്കുന്നം,നീര്‍വിളാകന്‍,മുല്ലവള്ളി...
എന്നു വേണ്ട സര്‍വ്വ ഘിലാടികളും എത്തിച്ചേര്‍ന്നിട്ടുണ്ട്.ബുള്‍ഗാന്‍ താടി വച്ച ഉണ്ടക്കണ്ണനെയും കണ്ടു കൈകളില്‍ പമ്മന്‍ പുസതകം ,വലിയ പരിചയം ഇല്ല.
ഉണ്ണിമാഷ് ഇതുവരെ എത്തിയിട്ടില്ല,സമയം പിന്നെയും കടന്നു പോകുന്നു.സക്കീര്‍ ഭായി പുറത്തേക്കുള്ള വാതിലില്‍ കണ്ണും നട്ടിരിക്കുകയാണ്.ആരെല്ലാമോ എന്തെല്ലാമോ ചോദിക്കുന്നു.മറുപടി പറയാന്‍ കഴിയാതെ സക്കീര്‍ഭായി വിളറി പൂണ്ടിരിക്കുന്നു.
പ്രീയപ്പെട്ടവരെ ഉണ്ണിമാഷ് ഏതാനും നിമിഷിത്തനുള്ളില്‍ വരുന്നതാണ്.നാലാമത്തെ തവണയാണ് മൈക്കിലൂടെ അനൌണ്‍സ്മെന്‍റ് മുഴങ്ങുന്നത്.
ഉണ്ണിമാഷിന്‍റെ മൊബൈലും ഓഫിലാണ്...എന്താ ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുമ്പോഴാണു ഒരു ഫോണ്‍ വരുന്നത്....
സക്കീര്‍ഭായി ഞാനാ ഉണ്ണി മാഷ്......സാറേ എവിടെ? എല്ലാവരും കാത്തു നില്‍ക്കുന്നു....
സക്കീര്‍ഭായി ഞാന്‍ അകത്താ....എന്തിന്‍റെ അകത്ത്? സാറേ തെളിച്ചു പറയ്?
സക്കീര്‍ഭായി ഉത്കണ്ട ഉച്ചസ്ഥായില്‍ എത്തി.
സക്കീര്‍ഭായി പോലീസ് എന്നെ പിടിച്ചിരിക്കുകയാണ്.എന്‍റെ വാഹനം നോ എന്‍ട്രിയിലൂടെ കടന്നു പോയി,പോലീസിന്‍റെ മുന്നില്‍ തന്നെ പെട്ടു.....ഉണ്ണിമാഷ് പറഞ്ഞു നിര്‍ത്തി.
അള്ളോ.....കഷ്ടകാലം കഴുതപ്പുറത്തേറിയാണോ വരവ്?
ഓഡിറ്റോറിയത്തില്‍ വന്നെത്തിയ ബ്ലോഗര്‍മാരോട് എന്തു പറയണം എന്നറിയാതെ തരിച്ചിരുന്നു.
എവിടെ നിന്നോ വീണു കിട്ടിയ ആത്മവിശ്വാസവുമായി സക്കീര്‍ഭായി മൈക്കിനു മുന്നിലെത്തി.മൈക്ക് കണ്ടാല്‍ അതിനു മുന്നില്‍ നിന്നു മാറാത്ത സക്കീര്‍ഭായി അന്നാദ്യമായി ഭയന്നു......
പ്രീയപ്പെട്ട....സുഹൃത്തുക്കളെ.....ബ്ലോഗര്‍മാരെ.....
ചില പ്രത്യേക കാരണങ്ങളാല്‍ ഉണ്ണിമാഷിനു......
പറഞ്ഞു മുഴുമിപ്പിക്കാന്‍ ഇടവരുത്തുന്നതിനു മുന്‍പേ ബുള്‍ഗാന്‍ താടിക്കാരന്‍ എന്തോ എടുത്ത് വലിച്ചെറിഞ്ഞു.......ഉമ്മോ..........ചീമുട്ട?
അതിനു പിന്നാലെ ആക്രോശവും.....ഫ !! നായിന്‍റെ മോനേ........
മുഖത്തു പതിച്ച ഭാരമുള്ള വസ്തു എന്തെന്നറിയാന്‍ തപ്പി നോക്കി......സിഗരട്ട് പായ്ക്കറ്റ്.......
ബൂഫിയായിലെ പാതിരാത്രി വരെയുള്ള ജോലികഴിഞ്ഞു ഒന്നു നടു നിവര്‍ത്താന്‍ നോക്കുമ്പോഴാ അവന്‍റെ ഒടുക്കത്തെ പ്രസംഗം....അടുത്ത ബെഡ്ഡില്‍ കിടക്കുന്ന മലപ്പുറത്തുകാരന്‍ കാക്കയാണ്.....
പിന്നെയും എന്തോ പിറുപിറുത്ത് അയാള്‍ തിരിഞ്ഞു കിടന്നു......
തന്‍റെ സ്വപ്നങ്ങള്‍,സ്വപ്നങ്ങള്‍ മാത്രമായി അവശേഷിപ്പിച്ചു കൊണ്ട് ബ്ലാങ്കറ്റ് തലയ്ക്കു മുകളിലേക്ക് വലിച്ചിട്ട് മെല്ലെ കണ്ണടച്ചു കിടന്നു.......
പ്രശസ്തനായേക്കാവുന്ന പുലരിക്കായി.........

2010 ജനുവരി 28, വ്യാഴാഴ്‌ച

പാണ്ടി മണിയന്‍

ഒരു അവധി ദിനം വിരസമായി നീങ്ങി കൊണ്ടിരിക്കുന്നു.ഒന്നും ചെയ്യാനില്ല
വല്ലാത്ത മടുപ്പ് ഒന്നു പുറത്തിറങ്ങികളയാം.ടൗണിലൂടെ പതുക്കെ നടന്നു.ട്രാന്‍സ്പോര്‍ട്ട് ബസ്റ്റാന്‍ഡിലെത്തിയത് അറിഞ്ഞില്ല.ബസുകള്‍ വന്നും പോയിരിക്കുന്നതും നോക്കി നിന്നു.മിക്ക ബസുകളും എനിക്കു പരിചിതമായ സ്ഥലങ്ങളോ അല്ലെങ്കില്‍ കേരളത്തിലെ അറിയപ്പെടുന്ന നഗരത്തിലേക്കോ ഉള്ളതായിരുന്നു.
അപ്പോഴാണു ഒരു ബസ് സ്റ്റാന്‍ഡില്‍ പിടിച്ചത്"ചീരാറ്റു കോണം" ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു സ്ഥലം.
ഒരു ആകാംക്ഷയുടെ പുറത്ത് ഞാനാബസില്‍ കയറി.ബസു നിറയെ ജനങ്ങള്‍ മിക്കവാറും ജനങ്ങള്‍ തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്നു,കെട്ടുകളും,ഭാണ്ഡങ്ങളുമായി എല്ലാവരും സ്ഥലം കയ്യടക്കിയിരിക്കുന്നു.
ഞാനിരുന്ന സീറ്റിലേക്ക് ഒരു അമ്മൂമ്മ വന്നിരുന്നു ഉടനെ തന്നെ വെറ്റിലയും അടയ്ക്കയും എടുത്ത് മുറുക്കുവാന്‍ തുടങ്ങി.പുകയിലയുടെയും ,ചുണ്ണാമ്പിന്റെയും രൂക്ഷ ഗന്ധം എന്റെ നാസാരന്ധ്രങ്ങളില്‍ തുളച്ചു കയറി.

ണിം...ണിം..ഡബിള്‍ ബെല്ലടിച്ച് കണ്ടക്ടര്‍ യാത്ര പുറപ്പെടുന്നതിന്റെ സൂചന നല്‍കി.ബസ് മെല്ലെ യാത്ര ആരംഭിച്ചു. പരിചിത സ്ഥലങ്ങള്‍ വിട്ട് ബസ് അപരിചിതമായ വഴികളിലൂടെ നീങ്ങി.ടിക്കറ്റ്...ടിക്കറ്റ്...കണ്ടക്ടര്‍ എന്റെ അടുക്കല്‍ എത്തി.ഒരു ചീരാറ്റുകോണം നീട്ടിയ പൈസ വാങ്ങി എനിക്കു ടിക്കറ്റ് കീറി നല്‍കി.
സാര്‍ അവിടെ ആരെ കാണാനാ....കണ്ടക്ടറു ചോദ്യം എന്നെ കുഴക്കി.ഹേയ് വെറുതെ ഒന്നു നാടുകാണാന്‍.
ഈ ബസ് ഇനി എപ്പോഴാ അവിടെ നിന്നു തിരികെ വരിക?നാളെയുള്ളൂ സാര്‍ എന്റെ മറു ചോദ്യത്തിനു ഉത്തരം നല്‍കി കണ്ടക്ടര്‍ അടുത്ത യാത്രക്കാരനിലേക്കു നീങ്ങി.
ഞാന്‍ പുറത്തേക്കു നോക്കി ജനങ്ങള്‍ അധിവസിക്കുന്നതിന്റെ യാതൊരു സൂചനയും കാണുന്നില്ല .
എന്റെ അരികില്‍ ഇരുന്ന അമ്മൂമ്മ ചെറിയ മയക്കത്തില്‍ ആണ്.വായുടെ ഒരരുകിലൂടെ മുറുക്കി ചുവപ്പിച്ച ഉമിനീര്‍ ഒഴുകുന്നുണ്ടായിരുന്നു.ടിക്കറ്റ് എല്ലാം കൊടുത്തുകഴിഞ്ഞ കണ്ടക്ടര്‍ ഞാനുമായി ചങ്ങാത്തത്തിലായി.
ഇതിനിടയില്‍ അയാള്‍ ചീരാറ്റുകോണത്തെക്കുറിച്ച് ഒരു ചെറു വിവരണം എനിക്കു നല്‍കി.വംശീയ ലഹളയില്‍ ശ്രീലങ്കയില്‍ നിന്നു കുടിയേറിയ തമിഴ് ജനതയാണ് അവിടെ ഭൂരിഭാഗവും താമസിക്കുന്നത്.അഗതികള്‍ ആയതുകൊണ്ട് ഇവരുടെ കാര്യത്തില്‍ ആര്‍ക്കും താല്പര്യമില്ല .അതുകൊണ്ട് വികസനവും എത്തിയിട്ടില്ല.സര്‍ക്കാരിന്റെ ഔദാര്യത്തില്‍ വന്നു പോകുന്ന ബസ് ചീരാറ്റുകോണത്തെ വികസനവുമായി ബന്ധിപ്പിക്കുന്ന കണ്ണി.കണ്ടക്ടര്‍ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചു മനസ്സില്ലാക്കിയിരുന്നു ഇതിനുള്ളില്‍. ഞാനൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ ആണെന്നും ഇങ്ങനെ പരിചിതമല്ലാത്ത നാടുകള്‍ കാണുന്നത് എന്റെ ഒരു ഹോബി ആണെന്നും ഒക്കെ മനസ്സിലാക്കി.അല്ല സാറേ അവിടെ താമസിക്കാന്‍ വല്ല .......എന്റെ സാറെ അവിടെ അങ്ങനത്തെ യാതൊരു സംവിധാനവും ഇല്ല.നമുക്കു ബസില്‍ കൂടാം സാറേ !!
കണ്ടക്ടറുടെ വാക്കുകള്‍ കുറച്ച് ആത്മവിശ്വാസമേകി.
ഒന്നു ചെറുതായി മയങ്ങി.സാറേ....കണ്ടക്ടറുടെ തട്ടിവിളിയില്‍ ഞാനുണര്‍ന്നു.ഈ വലിയ കയറ്റം കയറി ഇറങ്ങുന്നതാണ് ചീരാറ്റുകോണം.പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞു അവിടെ എത്താന്‍.റോഡ് നല്ലതായിരുന്നു.
ഏതോ എം.ല്‍.എ യുടെ ഫണ്ടില്‍ നിന്നു പണിതതാ അത്രയും സമാധാനം.

ചീരാറ്റുകോണം പേരു പോലെ ഒരു ഓണം കേറാമൂല.ഒരു മൈതാനം പോലെ ചുറ്റി നില്‍ക്കുന്നു.
നടുക്ക് ഒരു പ്രതിമ നില്‍ക്കുന്നു.ഒരു ചായക്കട.രണ്ടുമൂന്നു ചെറിയ കടകള്‍.റോഡ് അവസാനിക്കുന്നയിടത്ത് ഏതോ പേരറിയാത്ത മരം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു അതിന്റെ ഓരം ചേര്‍ന്ന് ഒരു ചെറിയ പുഴ ഒഴുകുന്നു.
ഇത്രയും ആയാല്‍ ചീരാറ്റുകോണം പൂര്‍ണ്ണമായി.

ഞാന്‍ ബസില്‍ നിന്നു മെല്ലെ പുറത്തിറങ്ങി.വളരെ ദൂരം യാത്ര ചെയ്തതിന്റെ ഫലമാണെന്നു തോന്നു തലയ്ക്കെല്ലാം ഭയങ്കര ഭാരം.സാറേ വല്ല ഭക്ഷണവും വേണമെങ്കില്‍ ചായക്കടയില്‍ പറഞ്ഞ് ഏല്‍പ്പിക്കണം പിന്നില്‍ നിന്നു കണ്ടക്ടറുടെ ശബ്ദം ഞാന്‍ തലയാട്ടി നടന്നു.പുഴയില്‍ ഇറങ്ങി മുഖം നന്നായി കഴുകി.
തണുത്തവെള്ളം മനസ്സിനും ശരീരത്തിനും കുളിര്‍മയേകി.തിരികെ ചായ കടയില്‍ എത്തി.ഒരു ചായ..അപരിചിതനെ കണ്ടതിനാലാകണം എന്നെ അടിമുടി ഒരു നോട്ടം.നാണുവേട്ടാ പേടിക്കേണ്ടാ നമ്മുടെ ആളാണ്.
വീണ്ടൂം കണ്ടക്ടര്‍ രക്ഷകന്റെ റോളില്‍.പീടികയ്ക്കു മുന്നിലെ പഴയ ബഞ്ചില്‍ ഇരുന്ന് ഞാന്‍ ചുറ്റുപാടും സാകൂതം വീക്ഷിച്ചു.
നേരത്തെ ശ്രദ്ദിക്കാതെ പോയ പ്രതിമ എന്നില്‍ ആശ്ചര്യം ജനിപ്പിച്ചു.ഒരു കള്ളിമുണ്ടുടുത്ത് തലയില്‍ വട്ടക്കെട്ടും കെട്ടി നില്‍ക്കുന്ന കറുത്തരൂപം.അല്ല സാറേ ഇതാരാ ഇവിടുത്തെ മൂപ്പന്‍ വല്ലതും ആണോ?
ഉത്തരം കിട്ടാതെ കണ്ടക്ടര്‍ വിഷമിച്ചു.സാറേ ഞാന്‍ മിക്കവാറും ഇവിടെ വരുന്നുണ്ടെങ്കിലും ഞാന്‍ ഈ പ്രതിമ ശ്രദ്ദിച്ചിട്ടില്ല.നമുക്ക് നാണുവേട്ടനോടുതന്നെ ചോദിക്കാം.നാണുവേട്ടാ ഈ പ്രതിമ ആരുടെയാണ്?

അത് പുള്ളെ ഇത് വന്ത് പാണ്ടി മണിയെന്റേതാക്കും.ഇതാരാ പാണ്ടി മണിയന്‍?എന്റെ ചോദ്യം കേട്ടിട്ട് നാണുവേട്ടന്‍ പറഞ്ഞു "യത് എനക്കും തെരിയകൂടാത്..അമ്മാവോട് കേള്‍ക്കലാം.."
അമ്മാ ....മ്മാ..യാര് എന്നെവേണം?ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കി നേരത്തെ എന്റെ ഒപ്പം ബസില്‍ ഉണ്ടായിരുന്ന അമ്മൂമ്മ, അപ്പോഴും അവര്‍ മുറുക്കാന്‍ ചവച്ചുകൊണ്ടേയിരുന്നു...
അമ്മാ ഇന്ത സാറുക്ക് പാണ്ടിമണീയന്‍ കഥയെ സൊല്ലി കൊടുങ്കോ?നാണുവേട്ടന്റെ ആവശ്യപ്രകാരം അമ്മൂമ്മ കഥ പറയാന്‍ തയ്യാറായി .അതിനു മുന്നോടിയായി അവര്‍ നീട്ടി പുറത്തേക്ക് തുപ്പി.
വെറ്റിലയുടെ ഒരു ചെറിയ ചീളു മുഖത്തേക്ക് തെറിച്ചങ്കിലും കഥ കേള്‍ക്കാനുള്ള ഇമ്പത്തില്‍ ഞാന്‍ മിണ്ടാതെ ഇരുന്നു.

എന്നുടെ ചിന്നകാലത്താക്കും ഒരു പയലു ഇങ്കെ വന്തത് അവന്‍ പേരാക്കും മണിയന്‍,സ്വന്തം ഊരു വന്ത് കമ്പം അതാക്കും അവനു പാണ്ടി മണിയന്‍ എന്നു കൂപ്പിടറത്.അവന്‍ വന്ത് ഭയങ്കര തൊന്തരവുപണ്ണുമേ എല്ലാര്‍ക്കും.
അവരുടെ തമിഴ് എനിക്കു കുറച്ചുമാത്രം മനസ്സിലാകുന്നതുകൊണ്ട് നാണുവേട്ടന്‍ എനിക്കു തര്‍ജ്ജിമ ചെയ്തു തന്നു.
മണിയന്‍ അവന്‍ ശരിക്കും ഒരു ഭയങ്കരന്‍.എല്ലാവര്‍ക്കും ഉപദ്രവം ,മോഷണം,ഏഷണി തമ്മില്‍ തല്ലിക്കല്‍ ഇതെല്ലാം അവന്റെ പ്രധാന വിദ്യകള്‍.ഇവിടുത്തെ പേരെടുത്ത കള്ളന്‍.അതിനാല്‍ പോലീസെല്ലാം അവന്റെ കൂട്ടുകാര്‍.
എല്ലാവര്‍ക്കും ഭയം തിരിച്ചൊന്നും ചെയ്യാന്‍ കഴിയില്ല ചെയ്താല്‍ പോലീസില്‍ പിടിപ്പിക്കും .
നാട്ടുകാര്‍ അവനെ കൊണ്ട് പൊറുതി മുട്ടി.ദിനംപ്രതി അവന്റെ ശല്യം അധികരിച്ചു വന്നു.
നാട്ടുകാര്‍ രഹസ്യയോഗം ചേര്‍ന്ന് ഒരു തീരുമാനം എടുത്തു,മണിയനെ രാത്രിയില്‍ ഇരുട്ടടി കൊടുക്കണം.
എല്ലാവരും അതിനെ പിന്തുണച്ചു.ദിവസം രാത്രിയില്‍ മണിയനു പുറത്തിറങ്ങാന്‍ ഭയമായി ഇറങ്ങിയാല്‍ തല്ലുറപ്പ്.
ഇത് ഒരു നിത്യ സംഭവമായപ്പോള്‍ മണിയന്‍ ഒരു പ്രഖ്യാപനം നടത്തി.
പ്രതിമ ഇപ്പോള്‍ നില്‍ക്കുന്ന ഭാഗത്ത് നിന്നു ഇങ്ങനെ പറഞ്ഞു.

അന്‍പുള്ള അപ്പ,അമ്മ,അണ്ണന്‍,അണ്ണി ഇന്നു സായം കാലം നാന്‍ തല്‍കൊല പണ്ണപോറേന്‍..നാന്‍ സെയ്ത കൊടുമയ്ക്ക് നീങ്കെ എന്നെ മന്നിച്ചിടുങ്കോ....
മണിയന്റെ പ്രഖ്യാപനം നാട്ടുകാര്‍ക്ക് അമ്പരപ്പു ശ്രിഷ്ടിച്ചെങ്കിലും ആഹ്ലാദമായിരുന്നു മനസ്സു നിറയെ എല്ലാവര്‍ക്കും. മണിയനു പിന്നാലെ കൂടി എല്ലാവരും.ഏന്‍ മണിയാ എന്ന പ്രചനം??
നീങ്കെ എല്ലാം എനിക്കു സിന്ന ഉദവി സെയ്യണം.എല്ലാവരും മുഖത്തോടു മുഖം നോക്കി.
മണിയന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം നിങ്ങള്‍ വെട്ടി നുറുക്കണം.
ഞാന്‍ ചെയ്തതെറ്റിനു പ്രായ്ശ്ചിത്തം ആകട്ടെ ഇത്.നാട്ടുകാര്‍ എല്ലാവരും സമ്മതിച്ചു.
വൈകുന്നേരം എല്ലാ ജനങ്ങളും മണിയന്റെ വീട്ടിലേക്കു പ്രവഹിച്ചു.ദൂരെ നിന്നേകാണാമായിരുന്നു മുറ്റത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന മണിയനെ......
അവന്റെ അവസാന ആഗ്രഹം തീര്‍ക്കാന്‍ ജനങ്ങള്‍ മത്സരിച്ചു.നിമിഷനേരം കൊണ്ട് അവന്റെ ദേഹം വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കി മാറ്റി അവന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു.
ആ ആത്മസംത്രിപ്തിയോടെ ഉറങ്ങാന്‍ കിടന്നു.

പിറ്റേന്നു നേരം പതിവുപോലെ പുലര്‍ന്നത് വീടുതേടിയുള്ള പോലീസിന്റെ തിരച്ചില്‍ ആയിരുന്നു.നാട്ടിലെ മിക്ക പുരുഷന്മാരെയും അറസ്റ്റു ചെയ്തിരിക്കുന്നുഎന്താകാരണമെന്നറിയാതെ മിഴിച്ചു നിന്നവരോട് പോലീസ് പറഞ്ഞത് ഇപ്രകാരം ആയിരുന്നു.നാട്ടുകാര്‍ മണിയനെ വെട്ടി നുറുക്കി കൊല്ലും എന്ന് മണിയന്‍ കഴിഞ്ഞ ദിവസം പരാതിപെട്ടിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടത് നുറുങ്ങിയ മണിയന്റെ ദേഹമാണ്.അതുകൊണ്ട് എല്ലാവരെയും അറസ്റ്റു ചെയ്തിരിക്കുന്നു.നിങ്ങളെ കൊണ്ട് പോകാതെ നിര്‍വാഹമില്ല.
ആള്‍ക്കാരെ കയറ്റിയ വാഹനം കണ്മുന്നില്‍ നിന്നു മറയുന്നതുപോലെ തോന്നിച്ചു അമ്മൂമ്മയുടെ വാക്കുകളില്‍ .
പാണ്ടി മണിയന്‍ ജീവിച്ചാലും വിന..ചത്താലും വിന.അങ്ങനെയാണീ പഴഞ്ചൊല്ലുണ്ടായത് ...
അവര്‍ കഥ പറഞ്ഞു നിര്‍ത്തി.

നാട്ടുകാരെ ഇങ്ങനെ ഒരു ചതിയിലൂടെ ദ്രോഹിച്ച മണിയന്റെ ഓര്‍മയ്ക്കായി പണികഴിപ്പിച്ചതാണീ പ്രതിമ.

രാവിലെ ബസ് അവിടെ നിന്നു യാത്രയാകുമ്പോഴും ചീരാറ്റുകോണത്തിന്റെ ഇതിഹാസം പാണ്ടി മണിയന്‍ ആയിരുന്നു എന്റെ ചിന്തകളില്‍ മുഴുവന്‍.

2009 ഡിസംബർ 8, ചൊവ്വാഴ്ച

ക്യാംമ്പസ് മധുരസ്മരണകളിലൂടെ...

പുറത്തു കോച്ഛുന്ന തണുപ്പ്,കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മടി തോന്നി.രാത്രി വളരെ വൈകി ആണു ഉറങ്ങാന്‍ കിടന്നത്.റൂമില്‍ മുഴുവന്‍ പുസ്തകങ്ങള്‍.ധനശാസ്ത്രത്തില്‍ പി.ച്ച്.ഡി എടുക്കുവാനുള്ള പുറപ്പാടിലാണ് ശ്രുതി .
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മറുനാടന്‍ മലയാളി.
ശ്രുതീ...അമ്മയുടെ നീട്ടിയുള്ള വിളി,അമ്മയ്ക്കിപ്പോഴും വിചാരം ഞാനിപ്പോഴും ചേര്‍പ്പുളശ്ശേരിയില്‍ ആണെന്നാ..ഇനി എഴുന്നേറ്റില്ലങ്കില്‍ അതിനു ശകാരം കേള്‍ക്കണം.
യേസ്.....ചൂടുചായയുമായി അമ്മ മുന്നില്‍.ചായ വാങ്ങി മൊത്തി കുടിച്ച് ജനലിലൂടെ പുറത്തേക്കു നോക്കി.മഞ്ഞു മൂടി കിടക്കുന്ന വഴിത്താരകള്‍.ഒരു ചിത്രകാരന്റെ ഭാവന പോലെ നില്‍ക്കുന്നു.സിറ്റിംഗ് റൂമിലെ ടി.വിയില്‍ നിന്നു മലയാളം കേള്‍ക്കുന്നു..അച്ഛനാകണം.മലയാളം ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന സാധാ നാട്ടിന്‍ പുറത്തുകാരന്‍.
ഗുഡ് മോര്‍ണിംഗ് ഡാഡ്....ഗുഡ് മോര്‍ണിംഗ്.എന്താ നല്ല സന്തോഷത്തിലാണല്ലോ?യേസ് ഞാന്‍ സന്തോഷവാനാണ്.ചോദ്യ ഭാവത്തില്‍ ഞാന്‍ നോക്കി.
പാലക്കാട്ടുകാരന്‍ ഒരു പയ്യന്റെ സിനിമ ഏഷ്യാ അമേരിക്കന്‍ ഫിലിം ഫെസ്റ്റ്വലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കാണാന്‍ പോകണം. ഡാഡ്...ഇറ്റ്സ് ആര്‍ട്ട് മൂവി...നമുക്കു ദഹിക്കുമോ?

പാലക്കാട് എന്നു കേട്ടപ്പോള്‍ ആദ്യം ഓര്‍മയില്‍ ഓടിവന്നത് ,അച്ച്ഛന്റെ തറവാടും വിക്ടോറിയ കോളേജും ആണ്.
ശ്രുതീ ......മഴ വീണയുടെ വിളി കേള്‍ക്കുന്നു.അമ്മാവന്റെ മകള്‍ ആണ്.സമപ്രായം ,കേരളം അവളിലൂടെയാണു കണ്ടത് എന്നു പറഞ്ഞാല്‍ അതിശയോക്തി ഇല്ല.
ബാല്യത്തില്‍ കേരളം എന്നും അത്ഭുതങ്ങളുടെ നാടായിരുന്നു.പാറ്റയെയും ഗൗളിയെയും കണ്ടാല്‍ പേടിച്ചു അമ്മയുടെ സാരിയുടെ കീഴില്‍ ഒളിച്ചിരിക്കും.
പാമ്പിനെ കാണാന്‍ ആയിരുന്നു ഇഷ്ടം പേടിയേ ഇല്ല.വീണയുമൊത്ത് മഴയില്‍ കളിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം.ഒരിക്കല്‍ ഒരു കുട്ടിയെ കണ്ടുമുട്ടി.കറുത്ത കുട്ടി ഞാനാദ്യമായായിരുന്നു ഒരു കറുത്ത കുട്ടിയെ കാണുന്നത്.വെളുമ്പന്മാരുടെ നാട്ടില്‍ നിന്നാണല്ലോ എന്റെ വരവ്...അവന്റെ സൗഹ്രിദം ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.മണ്ണപ്പം ഉണ്ടാക്കാന്‍ പുന്നയില വച്ചു കറി
ഉണ്ടാക്കാന്‍ അവന്‍ എന്നെ പഠിപ്പിച്ചു.എന്റെ ഹീറോ ആയി അവന്‍.ഒരിക്കല്‍ നീര്‍ക്കോലിയെ തല്ലി കൊന്നു കയറില്‍ കെട്ടി തന്നു...അപ്പോള്‍ അവന്‍ എന്റെ മനസ്സില്‍ അര്‍നോള്‍ഡ് ഷുവാസ്നേഗര്‍ ആയി വളര്‍ന്നു വന്നു.
കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം അവനെ കല്ല്യാണം കഴിക്കണം എന്നായിരുന്നു.
ബാല്യത്തിന്റെ ഓരോ ചാപല്യങ്ങളെ..
രണ്ടുമാസത്തെ വെക്കേഷന്‍ അതാണു ഞാനും കേരളവുമായുള്ള ബന്ധം മടക്കയാത്രയില്‍ എന്റെ അത്ഭുതങ്ങള്‍ അവസാനിക്കുന്നു....
എന്താ മോളെ രാവിലെ ഒരാലോചന...മുടിയിഴയില്‍ തലോടി അച്ഛന്‍.സദാസമയവും പുസ്തകത്തിന്റെ ഇടയില്‍ ആയതുകൊണ്ടാ നീ ഒന്നു പുറത്തിറങ്ങി നടക്ക്..ഒന്നു ഫ്രഷ് ആകും.
അമേരിക്കയിലെ പ്രശസ്തമായ് ഫൈനാന്‍സ് മാഗസിനായ സ്മാര്‍ട്ട് മണി എടുത്ത് മറിച്ചു നോക്കി.അറിയാതെ മനസ്സ് പാലക്കാട്ടേക്കു പോകുന്നു.ബിസിനസ്സിന്റെ ഏറ്റക്കുറിച്ചല്‍ ആണച്ഛനെ
ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്,ശ്രുതി ഡിഗ്രി നാട്ടില്‍ ചെയ്യട്ടെ അമ്മയ്ക്കും മറിച്ച് ഒരു അഭിപ്രായമില്ലായിരുന്നു.പെട്ടന്നുള്ള പറിച്ചു നടല്‍ എനിക്കു താരതമ്യം ചെയ്യാന്‍
ബുദ്ദിമുട്ടായിരുന്നു,പിന്നെ വീണ ഉള്ളതു മാത്രമായിരുന്നു എനിക്കു സമാധാനം.പെട്ടന്നു മൊബൈല്‍ റിംഗ് ചെയ്തു.എന്റെ പ്രീയ കൂട്ടുകാരി ക്രിസ്റ്റീന ഒരു സിനിമാഭ്രാന്തി എന്നെങ്കിലും
തന്റേതായ ഒരു സിനിമ ഹോളിവുഡില്‍ ഉണ്ടാക്കണം എന്നാഗ്രഹം ഉള്ളില്‍ കൊണ്ടു നടക്കുന്നവള്‍‍.ഏഷ്യാ അമേരിക്ക ഫിലിം ഫെസ്റ്റിവലില്‍ നീയും വരണം ഒരു ഇന്ത്യന്‍ ചിത്രം സ്പെഷ്യലി കേരള ചിത്രം നല്ല അഭിപ്രായം ആണ്.
നീയും കൂടെ ഉണ്ടെങ്കില്‍ എനിക്ക് ഒരു ഹെല്പാണ്.അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഫെസ്റ്റിവലില്‍ എത്തി.
സിനിമയുടെ ബ്രോഷറില്‍ സംവിധായകനെക്കുറിച്ചും സിനിമയെക്കുറിച്ചും ആധികാരികമായി പറഞ്ഞിട്ടുണ്ടായിരുന്നു.ക്യാമ്പസ് മധുരസ്മരണയിലൂടെ ചിത്രം തുടങ്ങി.....
മഴയുടെ സാന്ദ്രതാളത്തില്‍ വിക്ടോറിയ കോളേജ് പുനര്‍ജനിച്ചു സിനിമയിലും,ശ്രുതിയുടെ മനസ്സിലും....
വിക്ടോറിയ കോളേജിന്റെ കവാടം എസ്.ഫ്.ഐയുടേയും,കെ.എസ്.യു വിന്റെ ഒക്കെ ബാനറുകള്‍ കെട്ടിയിരിക്കുന്നു.കുട്ടികള്‍ നടന്നു വരികയാണ്....ഹേയ്...ഇംപോര്‍ട്ട് മല്ലൂ...
നീട്ടിയ വിളിയില്‍ അവള്‍ തിരിഞ്ഞു നോക്കി...സീനിയേര്‍സിന്റെ റാഗിംഗിന്റെ തുടക്കം,മീനു എന്ന മീനാക്ഷി ആണ് അവരുടെ നേതാവ് പിന്നെക്കുറെ ചെക്കന്മാരും അവള്‍ പറയുന്നത് മാത്രമേ ചെക്കന്‍മാര്‍ കേള്‍ക്കൂ.
നീയാണല്ലേ കോളേജിലെ ഇമ്പോര്‍ട്ട് മല്ലു.നീ അങ്ങ് സുന്ദരി ആണല്ലോ?മദാമ്മേ നിന്റെ സൈസ് എത്രയാ...?
മിഴിച്ചു നിന്ന എന്നോട് നിന്റെ ബ്രായുടെ??? അവള്‍ ചോദ്യം പൂരിപ്പിച്ചു.
അവളുടെ മസ്തിഷ്കം ചൂടുപിടിക്കുകയായിരുന്നു.നിനക്ക് അറിയണമോ എന്റെ സൈസ്? നാളെവാ ഞാന്‍ കാണിച്ചു തരാം...അവളുടെ ഉത്തരത്തിനു മുന്നില്‍ അവര്‍ പതറി.പിറ്റേന്ന് കോളേജിന്റെ മുന്നിലെ ഇടവഴിയില്‍ വച്ച് മീനു
തടുത്തു നിര്‍ത്തി,കൂടെ മെല്ലിച്ച ഒരു ചെറുപ്പക്കാരനും ഒകെ ഞാന്‍ കാണിക്കാം പക്ഷെ ഞാന്‍ കാണിച്ചാല്‍ നീയും കാണിക്കണം നിന്റെ സൈസ്...എന്റെ ആവശ്യത്തിനു മുന്നില്‍ അവള്‍ ഒന്നു പതറി..
.വഴിയില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ഒക്കെ ഞങ്ങള്‍ക്കു മുന്നില്‍ കൂടി എന്താ നടക്കുന്നത് എന്ന് സാകൂതം വീക്ഷിച്ചു.ശ്രുതി ചുരിദാറിന്റെ ടോപ്പ് പൊക്കി എല്ലാവരെയും അത്ഭുതപ്പെടുത്തി ഫുള്‍കൈ ടീഷര്ട്ടിനു പൂറത്ത് ബ്രാ.....മീനുവിന്റെ കണ്ണില്‍ നിന്നു കണ്ണീര്‍ പൊടിയാന്‍ തുടങ്ങി.ഇനി നിന്റെ ഓഴം എന്റെ വാക്കുകള്‍ അവളെ കരച്ചിലിന്റെ മൂര്‍ദ്ദന്യത്തില്‍ എത്തിച്ചു .മീനുവിന്റെ ഏങ്ങലടിയില്‍ അവള്‍ക്കും വിഷമ്മം തോന്നി.....മീനു നീ ഇവിടെമാത്രമേ കണ്ടിട്ടുള്ളൂ ഞാനേ....

ഇമ്പോര്‍ട്ടാ...നിന്നെക്കാട്ടില്‍ വലിയ ചട്ടമ്പികളെ കണ്ടിട്ടാ വരുന്നത്.കോളേജില്‍ പെട്ടന്ന് അവള്‍ പ്രസിദ്ദിയായി ...
അങ്ങനെയാണ് അവനെ പരിചയപ്പെടുന്നത്.ലൈബ്രറിയുടെ നീണ്ട ഇടനാഴിയില്‍ വച്ച് പ്രശാന്ത്,സൗമ്യന്‍,മികച്ച ഗസല്‍ ഗായകന്‍,ഹാര്‍മോണ്യം വായിക്കുന്നവന്‍,പ്രാസംഗികന്‍ കോളേജിലെ എല്ലാവരുടെയും കണ്ണീലുണ്ണി...
പെട്ടന്നു തന്നെ ഞങ്ങള്‍ അടുത്തു അഭേദ്യമായ സൗഹ്രിദം.അതിന്റെ അതിര്‍ വരമ്പുകള്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്നു.....

ചിത്രം മനോഹരമായ കലാലയ ജീവിതത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത് മുന്നോട്ടുതന്നെ ...പറയാതെപോകുന്ന ഒരു പ്രണയം സിനിമയുടെ എല്ലാ ഫ്രയിമുകളിലും നിറഞ്ഞു നിന്നു.
ക്ലൈമാക്സിലേക്ക് ചിത്രം നീങ്ങുകയായിരുന്നു....പ്രശാന്ത് വിഷണ്ണനായി നില്‍ക്കുന്നതു കണ്ടു കൊണ്ട് നായിക അവന്റെ അടുക്കല്‍ എത്തിയിരിക്കുന്നു.എന്താ എന്തു പറ്റി?
എന്റെ കൂടെ ഫെസ്റ്റിവലിനു ഡാന്‍സ് ചെയ്യാം എന്നു പറഞ്ഞ കുട്ടി പിന്‍ മാറി.അവസാന നിമിഷത്തില്‍ ഞാന്‍ എന്താ ചെയ്യുക.എല്ലാം പബ്ലീഷ് ചെയ്തില്ലേ......
ഞാന്‍ മതിയോ.......അതിനു നിനക്കു ഡാന്‍സ് അറിയാമോ?നീ പഠിപ്പിക്കില്ലേ ഇതു ഭരതനാട്യം ഒന്നും അല്ലല്ലോ?കുറവനും കുറത്തിയും ഡാന്‍സ് അല്ലേ....?
അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ ഡാന്‍സ് പഠിപ്പിച്ചു.വേദിയില്‍ അവര്‍ കുറവനും കുറത്തിയുമായി ഇഴുകി ചേര്‍ന്നു അവസാനം അവന്റെ കരവലയത്തില്‍ ഒന്നിച്ചപ്പോള്‍
കുട്ടികളില്‍ നിന്നുണ്ടായ നീണ്ട കരഘോഷത്തില്‍ സിനിമ അവസാനിച്ചു....
എന്റെ കഥ തന്നെ എന്നുള്ള ബോധം ശ്രുതിയെ ഗ്രിഹാതുരുത്തത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ചു
ഇന്ത്യന്‍ സിനിമ ക്യാമ്പസ് മധുരസ്മരണയിലൂടെ ഒന്നാം സ്ഥാനത്ത് ,...ഞെട്ടലോടെ കണ്ടു സ്വര്‍ണ്ണപതക്കം വാങ്ങുന്ന സംവിധായകനെ അത് ...പ്രശാന്ത് തന്നെ ആയിരുന്നു.
മോഹങ്ങള്‍ക്കു വീണ്ടും ജീവന്‍ വച്ചുവോ?അവന്‍ മെല്ലെ അവളുടെ അടുത്തേയ്ക്കു വന്നു....
അവന്‍ ആ സ്വര്‍ണ്ണ പതക്കം അവളുടെ കഴുത്തിലേക്ക് ഇട്ടു.....
അവിടെ ജീവിതത്തിന്റെ മറ്റൊരു ഫ്രെയിം ആരംഭിക്കുകയായിരുന്നു

2009 ഡിസംബർ 2, ബുധനാഴ്‌ച

ജീവതാളം.

ഞാന്‍ മറ്റൊരു യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലെ സിമിന്റു ബഞ്ചില്‍ ഇരിക്കുകയായിരുന്നു.വണ്ടി വരുവാനിനിയും സമയമുണ്ട്.മനസ് കടിഞ്ഞാണ്‍ വിട്ട കുതിരയെപ്പോലെ പാഞ്ഞു നടക്കുന്നു.
എല്ലാ ഭാരങ്ങളും ഇറക്കി ഇനി സ്വയം ബലി ഇടണം.പാപങ്ങള്‍ ഗംഗയില്‍ ഒഴുക്കണം അതായിരുന്നു യാത്രയുടെ ഉദ്ദേശം.പാപങ്ങള്‍ ഗംഗയില്‍ ഒഴുക്കിയാല്‍ മതിയാകുമോ?
ശ്രീരാമ പരമ ഹംസന്‍ പറഞ്ഞതുപോലെ നീ ഗംഗയില്‍ ഇറങ്ങുമ്പോള്‍ പാപങ്ങള്‍ ഒരു മരത്തില്‍ കയറി ഇരിക്കും,ഗംഗയില്‍ നിന്നു കയറിയാല്‍ വീണ്ടും നിന്നിലേക്കു വരും എന്ന്.
മനസ്സിന്റെ മായിക വലയം അപ്പോള്‍ ബോംബെയില്‍ ആയിരുന്നു,വീട്ടിന്റെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുത്ത് ഞാന്‍ ഒരു കൊച്ചു ജോലിയുമായി കഴിയുകയായിരുന്നു.
എന്റെ ഒപ്പം ജോലി ചെയ്യുന്ന സന്ദീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനാ ബാറില്‍ എത്തിയത്.

അലങ്കാര വെളിച്ചത്തില്‍ പാതി നഗ്നയായി ഡാന്‍സ് ചെയ്യുന്ന സുന്ദരികള്‍.
അതിനിടയില്‍ ഞാനൊരു കൊച്ചു സുന്ദരിയെ കണ്ടു.നീലസാരിയും ചന്ദനക്കുറിയും ഇട്ട് ,
മലയാളിക്കുട്ടിയാണെന്ന് ആരും പറയണ്ട.പിന്നീട് അവളെ പലപ്പോഴായി കണ്ടുമുട്ടി.
ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ അടുത്തുതന്നെയാണ്‍ അവളും താമസിക്കുന്നത്.
ചെറിയ പുഞ്ചിരിയില്‍ തുടങ്ങിയ ബന്ധം ഞങ്ങള്‍ക്ക് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത വിധം അടുത്തുകൊണ്ടിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ ഇരു വരും കൂടി മഹാലക്ഷ്മി അമ്പലത്തില്‍ പ്രാര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പെട്ടന്നവള്‍ ചോദിച്ചു നിനക്ക് എന്നെ വിവാഹം കഴിക്കാമോ?
അവളുടെ ചോദ്യം എന്നെ കുഴക്കി .കുടുംബം വലിയ ചോദ്യ ചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു,
അവള്‍ക്കും എന്നെ പ്പോലെ തന്നെ.താഴെയുള്ള അനുജത്തിമാര്‍ക്കായി ഇവിടെ കഷടപ്പെടുന്നു.
അവളുടെ തിളങ്ങുന്ന കണ്ണും, മാസ്മരികത നിറഞ്ഞ പുഞ്ചിരിയും എന്നെ അതെ എന്നു സമ്മതം മൂളിച്ചു.
അങ്ങനെ മഹാലക്ഷ്മിയുടെ മുന്നില്‍ വച്ചവള്‍ക്കു ഞാന്‍ താലി ചാര്‍ത്തി.രണ്ടു ദിക്കില്‍ നിന്നു വന്നവര്‍ ഇടത്താവളത്തില്‍ ഒന്നിച്ചു.ഒരു ഭാര്യ എന്ന നിലയില്‍ അവള്‍ എന്നെ സന്തുഷ്ടപ്പെടുത്തി.
രാവില്‍ ഞാന്‍ പകര്‍ന്നു കൊടുത്ത ശക്തിയില്‍ അവള്‍ ആഹ്ലാദം കണ്ടു.
സന്തോഷങ്ങളില്‍ പെട്ടന്നാണു കരിനിഴല്‍ വീണത്.ജോലി നഷ്ടപ്പെട്ടു,അവളുടെ ചിലവില്‍ കഴിയുക എന്റെ ആത്മാഭിമാനത്തിനു മങ്ങല്‍ ഏറ്റു.ഒരു പുതിയ ജോലിക്കു വേണ്ടിയുള്ള അലച്ചിലില്‍ ആണ് ഞാന്‍ സമീര്‍ ഭായി കണ്ടുമുട്ടുന്നത്.എന്തും നല്‍കാന്‍ കഴിയുന്ന സമീര്‍ഭായി,
ദുബായിലേക്കു പെണ്‍കുട്ടികളെ മാംസവില്പനയ്ക്കായി കയറ്റി വിടുന്നതില്‍ പ്രമുഖന്‍.
അവന്റെ ചിലവില്‍ ഞാനും തഴച്ചു വളര്‍ന്നു.എന്നെയും വേണീയെയും ഒരുമിച്ചു കണ്ട സമീര്‍ഭായി പറഞ്ഞു നീ അവളെ എനിക്കു വില്‍ക്ക് ലക്ഷങ്ങള്‍ ഞാന്‍ വാങ്ങിതരാം,നിന്റെ പ്രശനങ്ങള്‍ എല്ലാം അവസാനിക്കും.
ആ വാക്കുകള്‍ എന്റെ മനസ്സില്‍ പ്രകമ്പനം കൊള്ളിച്ചു.പണമെന്ന ചെകുത്താന്‍ എന്നെ മനസ്സിനെ കീഴ്പ്പെടുത്താന്‍ തുടങ്ങി.മടങ്ങി റൂമിലെത്തിയ ഞാന്‍ കാണുന്നത് ശര്‍ദ്ദിക്കുന്ന വേണിയെ ആണ്.
എന്തുപറ്റി?എന്റെ ആകാംക്ഷ കണ്ടിട്ടവള്‍ പറഞ്ഞു.ഞാനേ...ഒരമ്മയാകാന്‍ പോകുന്നു.അവളുടെ വാക്കുകള്‍ ഒരു
വെള്ളിടിപോലെ എന്റെ മനസ്സില്‍ കൊണ്ടു.വേണീ...നമുക്കിപ്പോള്‍ വേണോ ഇത്?നമുക്കിത് അബോര്‍ട്ട് ചെയ്യാം..
ഇല്ല ...ഞാന്‍ സമ്മതിക്കില്ല.അവസാനം ഞാനവളെ സമ്മതിപ്പിച്ചു.
കുറച്ചു ദിവസം അവള്‍ക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടമായോ എന്നു തോന്നി ഇടയ്ക്കിടെയുള്ള പൊട്ടികരച്ചില്‍..ഞാനവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
വേണീ നിനക്ക് ഒരു ജോലി ശരിയാക്കിയിട്ടുണ്ട് ദുബായില്‍...എന്നും ഈ ബാറില്‍ കഴിഞ്ഞാല്‍ മതിയോ?
നീ പോയിട്ട് എനിക്കും ഒരു വിസ സങ്കടിപ്പിച്ചു താ...അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
ഞാനവളെ സമീര്‍ഭായിക്കു കൈമാറി.അവള്‍ ദുബായിലേക്കു ഫ്ലെറ്റുകയറുമ്പോള്‍ ഞാന്‍ പ്രതിഫല തുക എണ്ണുന്നതിരക്കില്‍ ആയിരുന്നു.
എന്റെ കുഞ്ഞിനെ കണ്ടോ..???
ഭ്രാന്തിയുടെ ശബ്ദമായിരുന്നു എന്നെ ചിന്തകളെ തച്ചുടച്ചത്.ഫ്ലാറ്റ്ഫോമിലൂടെ ഓടുന്ന ഒരു യുവതിയെ ആണ്.

എന്താണെന്നു സംഭവിച്ചത് എന്നു തിരിയുന്നതിനു മുന്‍പേ വടക്കു നിന്നു വന്ന വണ്ടി അവളെയും കവര്‍ന്നെടുത്ത് യാത്രയായി.ആരവങ്ങളും ,ആക്രോശങ്ങള്‍ക്കും ഒടുവില്‍ ഞാനാ ഭ്രാന്തിയുടെ മുഖം കണ്ടു........
അത് വേണിയായിരുന്നു.
അപ്പോഴും ആ കടന്നുപോയ വണ്ടിയുടെ താളം എന്റെ നെഞ്ചിടുപ്പാണന്നു തോന്നി.

ഷാഹിനയുടെ ആത്മകഥ

ഞാന്‍ഷാഹിന,മലബാറിന്റെ ആഡ്യതയില്‍ വളര്ന്ന സുന്ദരി(അതു തീരുമാനിക്കേണ്ടത് നിങ്ങളാണ്).എല്ലാ സൗഭാഗ്യങ്ങളോടും ജനിച്ച്
വളര്ന്നവള്‍.ഞാനും ആത്മകഥയെഴുതുവാന്പോകുന്നു.ഞാന്‍ പ്രശസ്തയല്ല.ലൈഗികതൊഴിലാളിയോ,ചേരിയില്‍ ജനിച്ച് സമൂഹത്തിന്റെ
ഉന്നതിയില്‍ എത്തിയവളോ അല്ല,വെറും നാട്ടുമ്പുറത്തുകാരി എന്റെ കഥ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.മാധ്യമങ്ങളുടെ
സെന്സേഷനെക്കുറിച്ചോ എനിക്കറിവില്ല.എന്റെ ആത്മസംത്രിപ്തി മാത്രമാണ് ലക്ഷ്യം.
ഞാനൊരു എഴുത്തുകാരിയല്ല,എങ്കിലും കഥയെഴുതുമ്പോള്സാഹിത്യം,ആലങ്കാരികത,അതിശയോക്തി എന്നിവ വേണ്ടേ?എങ്ങനെയാണ്
തുടങ്ങുക.ചെറുപ്പത്തില്‍ബാപ്പ പറഞ്ഞു തന്ന കാര്യം ഓര്മ വന്നു.ഒരു എഴുത്തുകാരന്‍ അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണ്
"ആയിരത്തൊന്ന് രാവുകള്‍" അതിലെ കഥാപാത്ര സ്രിഷ്ടിയും ഒരു കഥയെ മറ്റൊന്നുമായി ബന്ധിപ്പിച്ചിരിക്കുന്നതും എല്ലാം....
എഴുതാന്‍ തുടങ്ങുന്ന ഒരു വ്യക്തിക്കുകിട്ടുന്ന ബാലപാഠമാണ് ഈ ക്രിതി എന്ന് ബാപ്പ വിശ്വസിച്ചിരുന്നു.
ബാപ്പായെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ആയിരത്തൊന്ന് രാവുകളിലൂടെ കണ്ണോടിച്ചു.
വെളിപാടു വന്നപോലെ ഞാന്‍ പേനയെടുത്ത് എഴുതാന്‍ തുടങ്ങി.
ഞാന്‍ എല്ലാ കാലത്തും കരഞ്ഞിരുന്നു.ആവശ്യത്തിനും,അനാവശ്യത്തിനും.ആദ്യമായി കരഞ്ഞത്
എന്തിനാണെന്ന് ഓര്മയില്ല
ഉമ്മയുടെ വാക്കകളില്‍ ഇങ്ങനെയായിരുന്നു,നിന്നെ പ്രസവിച്ചു കഴിഞ്ഞപ്പോള്ഞാന്‍ അസുഖങ്ങള്മൂലം പരിതാവമായ അവസ്ഥയില്‍
ആയിരുന്നു.നിന്നെ മുലയൂട്ടുവാന്പോലും എനിക്കു കഴിഞ്ഞില്ല.അയല്‍പക്കത്തെ ഖദീജുമ്മയായിരുന്നു
നിന്നെ മുലയൂട്ടിച്ചത്.അവരുടെ മകന്‍
സുധീറിനുപോലും കൊടുക്കാതെ അല്ലെങ്കില്‍കരഞ്ഞ് അവനെ ഭയപ്പെടുത്തിയിരുന്നു.
പിന്നെയും ഞാന്പല ഘട്ടങ്ങളിലും കരഞ്ഞിരുന്നു.പൂമ്പാറ്റയ്ക്കും,കളിക്കോപ്പിനും,പുത്തനുടുപ്പിനും എല്ലാം...........
ബാപ്പ ഒരു പുരോഗമനചിന്താഗതിക്കാരനും സമൂഹത്തിലെ ഉന്നതനുമായ വ്യക്തിയായിരുന്നു.ആയതിനാലും ചുറ്റുവട്ടത്തെ
മറ്റ് പെണ്‍കുട്ടികളെക്കാള്‍
അധികം സ്വാതന്ത്രം തന്നിരുന്നു.ഞാന്‍ വളരുകായായിരുന്നു,അതിനനുസരിച്ച് എന്റെ സൗന്ദര്യവും.
സുധീര്‍ എന്റെ മനസ്സില്‍ അനുരാഗത്തിന്റെ
ആദ്യത്തെ വിത്തെറിഞ്ഞു,അത് പൂത്തു തളിര്‍ത്തു പക്ഷെ വിളവെടുക്കാന്‍ കഴിഞ്ഞില്ല.എത്ര പുരോഗമനവാദിആയാലും
മകള്‍ വഴിപിഴയ്ക്കുന്നിടത്ത്
എന്ത് ആദര്‍ശം അല്ലേ?പക്ഷെ ബാപ്പായ്ക്കു തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന മറുപടി ഉണ്ടായിരുന്നു.
ഖദീജുമ്മായുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന ഞാനും സുധീറും സഹോദരി ,സഹോദരന്‍മാരാണെന്ന്‍ ബാപ്പായുടെ വിശ്വാസം
.അങ്ങനെ എനിക്കു വീണ്ടും കരയുവാന്‍ അവസരം ഉണ്ടായി.

എന്റെ കരച്ചിലുകള്‍ക്കു താല്‍ക്കാലിക വിരാമം ഉണ്ടായി.എന്റെ വിവാഹം നിശ്ചയിച്ചു.വരന്‍ സമൂഹത്തിലെ ഉന്നതകുലജാതന്‍ അബ്ദുള്ള ഹാജിയുടെമകന്‍ റസാഖ്
.വിവാഹം കഴിഞ്ഞു,വരന്റെ ഗ്രിഹം എന്നെ ആനന്ദത്താല്‍ വീര്‍പ്പുമുട്ടിച്ചു.സ്നേഹസമ്പന്നനായ ഭര്‍ത്താവ് ആദ്യനാളുകളില്‍
ശരീരത്തെയും,മനസ്സിനെയും ഒരുപോലെ ആനന്ദമയമാക്കി.മാസങ്ങള്‍ക്കുശേഷം ആ അത്യാര്‍ത്തി കണ്ടില്ല.എന്റെ കാണാന്‍ കൊതിച്ച
ഭാഗങ്ങള്‍ കണ്ടുതീര്‍ന്നതിന്റെ വ്യസനമോ.........കരച്ചിലുകളുടെ സ്ഥാനത്ത് നീണ്ട നെടുവീര്‍പ്പുകള്‍ ഉതിര്‍ന്നു വീണു.
ഇതിന്റെ ഇടയില്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു.അങ്ങനെ എനിക്കും ഓമനിക്കാന്‍ ഒരു മകള്‍ ഉണ്ടായി.എന്റെ പ്രശനങ്ങള്‍ ഒരളവുവരെ അവള്‍ മൂലം സാധൂകരിച്ചു.
.
എഴുതിയ ചില വരികള്‍ വെട്ടിയിട്ട് ഇങ്ങനെ ചിന്തിച്ചു.ആത്മകഥയല്ലേ അതില്‍ വെള്ളം ചേര്‍ക്കണമോ?
സത്യം സത്യമായി പറയട്ടെ.
വീണ്ടും എഴുതുവാന്‍ തുടങ്ങി.റസാഖിന് എന്തു പറ്റി,മനസ്സിനെ അലട്ടിയ പ്രശനം പലാവര്‍ത്തി ചോദിച്ചു.ഇക്കാ എന്താണു നിങ്ങള്‍ക്കു
പറ്റിയത്? എന്നോടു സംസാരിച്ചിട്ടോ,മകളെ ഓമനിച്ചിട്ടോ നാളെത്രയായി?എന്നോടെങ്കിലും പറയൂ?ഏയ് ഒന്നുമില്ല
ചിരിക്കാന്‍ ശ്രമിച്ചിട്ടു വിഫലമായ മുഖവുമായി ഓടിമറഞ്ഞു
രാത്രിയുടെ ഏതോയാമത്തില്‍ അടക്കം പറച്ചിലില്‍ ഞെട്ടിയുണര്‍ന്നു തന്റെ ഭര്‍ത്താവ് ഛെ....................
മീശപോലും കിളിര്‍ക്കാത്ത സുന്ദരനായ ഒരു ചെക്കനുമായി..............രതിവേഴ്ച. വായിച്ചു മാത്രം കേട്ടിട്ടുള്ള സാഹിത്യകാരന്മാരുടെ ഭാഷയില്‍
പറയുന്ന സ്വവര്‍ഗരതിയോ ഇത്.എന്റെ നെടുവീര്‍പ്പ് കരച്ചിലിലേക്ക് വഴി മാറി.പിന്നെയും പലവട്ടം കാണാന്‍ ഇഷ്ടപെടാത്ത കാര്യങ്ങള്‍ കണ്ടു.
എന്തായിരിക്കും റസാഖിന്റെ മാറ്റത്തിനു കാരണം?ഭാര്യ എന്ന നിലയില്‍ ഞാന്‍ പരാജയമായിരുന്നുവോ?പക്ഷെ സ്ത്രീ എന്ന നിലയില്‍ എന്റെ
വികാര വിചാരങ്ങള്‍ അടിച്ചമര്‍ത്തിയില്ലേ?
പിന്നെയും നാളുകള്‍ പിന്നിട്ടു.മകള്‍ എന്നോളം എത്തി.അവള്‍ സ്വയം തിരിച്ചറിഞ്ഞു,ബാപ്പായെയും,ഉമ്മായെയും.
ഒരു നാളില്‍ ഭര്‍ത്താവുകൊണ്ടു വരാറുള്ള ചെക്കന്റെ ഒപ്പം മകള്‍ കിടക്കറ പങ്കിട്ടപ്പോള്‍ മൂകസാക്ഷിയായി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ.
വീണ്ടും ഞാന്‍ കരഞ്ഞു,ഇതിനു വലിയ ഒരു കാരണം ഉണ്ടായിരുന്നു.എന്റെ കുടുംബത്തിന്റെ അപചയം ഓര്‍ത്ത്.
രണ്ടുതുള്ളി കണ്ണീര്‍ അടര്‍ന്നു പേപ്പറുകളില്‍ വീണു.
ഞാ​‍ന്‍ ചിന്തിച്ചു എന്റെ കഥ അച്ചടിച്ചു വരണമെങ്കില്‍ നല്ല പ്രസാധകനെ വേണം ,പ്രസാധകനാകട്ടെ കഥയ്ക്കു നല്ല എരിവും പുളിയും വേണം
അതല്ലങ്കില്‍ മതനിന്ദയോ,മതസ്പര്‍ദ്ദയോ പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ വാചകങ്ങള്‍ വേണം എന്നാലല്ലേ വില്‍പന നന്നായി
നടക്കുകയുള്ളൂ.ഇതൊന്നുമില്ലാത്ത എന്റെ ആത്മകഥ അപൂര്‍ണമായി നിലകൊള്ളട്ടെ.
എഴുതിയ ഇത്രയും ഭാഗം എന്നെപ്പോലെ നിസ്സഹായയായ അനേകം ഭാര്യമാര്‍ക്കു സമര്‍പ്പിക്കട്ടെ..............

2009 ഡിസംബർ 1, ചൊവ്വാഴ്ച

ശിവേട്ടന്‍

ഗംഗയില്‍ നിന്നടിച്ച തണുത്ത കാറ്റേറ്റ് ഞാനുണര്‍ന്നു.കാശിയുടെ വിഭൂതി എന്ന്‍ ഓമനപേരില്‍ അറിയപ്പെടുന്ന ഭാംഗിന്റെ
ലഹരി ഇനിയും വിട്ടുമാറിയിട്ടില്ല.എന്തിനെന്നറിയാത്ത പ്രയാണം.ചിന്തിക്കാനുള്ള ശേഷി നഷ്ടമായിരിക്കുന്നു,ആസന്നമായത് സംഭവിക്കുന്നു
എന്ന്‍ മാത്രം.
ഗംഗയുടെ ഓരങ്ങളിലൂടെ ഞാന്‍ മെല്ലെ നടന്നു.കത്തുന്ന ചിതകള്‍,ശവശരീരം ദഹിപ്പിക്കാനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിതകള്‍
ചിതാഭസ്മം നിമഞജനം ചെയ്യാനെത്തിയ ആള്‍ക്കാര്‍,എല്ലാ​‍ ജനങ്ങളിലും വിഷാദം നിഴലിച്ചു നില്‍ക്കുന്നു.കുറെ നാളായി കാണുന്ന
കാര്യമായതിനാല്‍ ജിജ്ഞാസ ഒന്നിലും തോന്നിയില്ല.അമ്പലമണികള്‍ ഗംഗയിലെ കാറ്റേറ്റ് സദാ മുഴങ്ങുന്നു.കാശിയുടെ സ്ഥായിയായ
ഈശ്വരഭാവം.
സായാഹ്നങ്ങളില്‍ വീണ്ടും ഭാംഗിന്റെ ലഹരിയില്‍ അമരുക ഇതായിരുന്നു എന്റെ ദിനചര്യ.പ്രയാണത്തിന്റെ മറ്റൊരുനാള്‍ ഗംഗയുടെ
ഓരങ്ങളില്‍ വച്ചു കണ്ടു മുട്ടിയ ചെറുപ്പക്കാരനെ ഏതോമുജ്ജമ്മത്തില്‍ കണ്ടതുപോലെ,എന്തിനെന്നറിയാത്ത ഒരടുപ്പം,ആ ചെറുപ്പക്കാരനിലേക്കു
വലിച്ചടുപ്പിക്കുന്ന ആ മിത്ത് എന്തെന്നറിയാതെ ഞാന്‍ നിസ്സഹായനായി.
മടിച്ചു മടിച്ച് ഞാനാരാഞ്ഞു, കുട്ടി നീ ആരാണ്? എവിടെ നിന്നു വരുന്നു?ആരോ എന്നെ നിന്നിലേക്കടിപ്പിക്കുന്നു.........

എന്റെ പേര് വിഷ്ണു,അച്ഛന്‍ ശിവദാസന്‍,താമസം ബോംബെയിലെ ഏതോ സ്ഥലത്തിനെ പേരു പറഞ്ഞു.ശിവദാസന്‍ എന്ന പേര്
ഭൂതകാലത്തിന്റെ ഭാണ്ഡം തുറക്കാന്‍ എന്നെ പ്രേരിപ്പിച്ചു.
ശിവേട്ടന്‍ അതായിരുന്നു ഞങ്ങള്‍ അദ്ധേഹത്തെ വിളിച്ചിരുന്നത്.ബോംബെയിലെ ശിവേട്ടന്റ ഫ്ലാറ്റ് ഞങ്ങള്‍ക്ക് ഒരിടത്താവളം ആയിരുന്നു.
ശനിയാഴ്ച വൈകുന്നേരം തുടങ്ങുന്ന ഉത്സവം തീരുമ്പോള്‍ ഞായറാഴ്ച പാതിരാത്രി കഴിയും.എന്നെപ്പോലെ പല ആള്‍ക്കാരും അവിടെ
സന്നിഹിതരായിരുന്നു.ഞങ്ങള്‍ പലതിനെപ്പറ്റിയും ചര്‍ച്ചചെയ്യുമായിരുന്നു.ലോകത്തെ കാണാന്‍ പഠിപ്പിച്ചത് ശിവേട്ടന്‍ ആണന്നു പറഞ്ഞാല്‍
അതില്‍ അതിശയോക്തിയില്ല.അത്രയ്ക്കു അഗാധമായ വിജ്ഞാനമുള്ള മനുഷ്യന്‍ ആയിരുന്നു.
ഞാന്‍ ശിവേട്ടനെ കണ്ടു മുട്ടുന്നത് ചെമ്പൂരിലെ ഒരു ഡാന്‍സ് ബാറില്‍ വച്ചായിരുന്നു.സ്റ്റേജില്‍ നിറഞ്ഞാടുന്ന മീന എന്ന പെണ്‍കുട്ടിയെ
നോട്ടുമാല അണിയിക്കുന്ന തിരക്കിന്റെ ഇടയില്‍ ലഹരിയുടെ മൂര്‍ദ്ദന്യത്തില്‍ അവളുടെ നിതംബത്തില്‍ കൈ അമര്‍ന്നു.ജനങ്ങള്‍ കണ്ടതിന്റെ
വിഷമമാണോ അവള്‍ പെട്ടന്നു പതിവ്രതയായി.എന്റെ ചുറ്റും കൂടിയ സെക്ക്യൂരിറ്റിക്കാരില്‍ നിന്നു രക്ഷപെടാനാകാതെ ഞാന്‍ കുതറിയ
വേളയിലായിരുന്നു.മറാത്തി ഭാഷ പച്ചവെള്ളം പോലെ സംസാരിച്ച് ആരെയു കൂസാത്ത ഒരു മനുഷ്യന്‍ എന്നെ അവരില്‍ നിന്നു
രക്ഷപെടുത്തിയത്.അതായിരുന്നു ശിവേട്ടന്‍.
ശിവേട്ടനെ ഞാന്‍ അടുത്തറിഞ്ഞു.ബോംബെയിലെ ഒരു വലിയ കമ്പനിയുടെ നാഡി എന്നു നമുക്കു വിശേഷിപ്പിക്കാം.എന്തിനു ഏതിനും
ശിവേട്ടന്റെ സാന്നിധ്യം അവിടെ ആവശ്യമായിരുന്നു.ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു.അമ്മാവന്മാരുടെയും ചില അദ്യുഭയകാംക്ഷികളുടെ
യും സഹായത്തോടെ പഠിച്ചു.ഒരു പ്രായമായപ്പോള്‍ നാടുവിട്ടു.സ്വ പ്രയത്നം കൊണ്ട് വളര്‍ന്നു,ഈ നിലയില്‍ എത്തി.വിവാഹം കഴിച്ചിട്ടില്ല
സുഹ്രുത്ത് ബന്ധം അതായിരുന്നു അയാളുടെ ശക്തി.
മറുനാടന്‍ മലയാളി ആപേര് ശിവേട്ടന്റെ കാര്യത്തില്‍ അര്‍ത്തവത്തായിരുന്നു.ആര്‍ക്കും എന്തു സഹായത്തിനും എപ്പോഴും ഒരു കൈ ഉണ്ടാകും.
ഒരിക്കല്‍ ഞാന്‍ ചോദിച്ചു ശിവേട്ടാ താങ്കള്‍ ഏതെങ്കിലും പെണ്‍കുട്ടിയെ പ്രണയിച്ചിട്ടുണ്ടോ?ഞാനോ !! ഒരിക്കലുമില്ല.പിന്നെ പ്രണയം
അത് ഒരു പെണ്ണിനോടുതന്നെ വേണമെന്നില്ലല്ലോ. നിങ്ങള്‍ ഒക്കെയില്ലെ ,എന്റെ ജോലി,പുസ്തകങ്ങള്‍ ഇതിനോട് എല്ലാം എനിക്കു പ്രണയമാണ്.

ശിവേട്ടനോടു കൂടിയതിനുശേഷം എനിക്കും മാറ്റങ്ങള്‍ ഉണ്ടായി.എന്റെ ലഹരിയോടുള്ള ആസക്തി കുറഞ്ഞു വന്നു. പകരം സാമൂഹികമായ
പല പ്രവര്‍ത്തനത്തിനും ശിവേട്ടന്റെ പിന്നാളാകാന്‍ കഴിഞ്ഞു.ഒരു സഹോദരന്റെ സ്ഥാനം അദ്ധേഹം എനിക്കു നല്‍കി.
ഒരു വൈകുന്നേരം അന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്തയെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.വാര്‍ത്തയുടെ ഇന്‍സൈറ്റില്‍
ഒരു സ്ത്രീയുടെയും,പിഞ്ചുബാലന്റെയും ചിത്രം .ചിത്രം കണ്ട് ശിവേട്ടന്‍ ആക അക്ഷോഭ്യനായിരുന്നു.ഇതു കണ്ട് ഞാന്‍ ചോദിച്ചു എന്താ​‍ ശിവേട്ടാ പെട്ടന്നൊരു ഭാവപര്‍ച്ച?
എന്നെ പോലെ മറ്റൊരു കുട്ടിയും അനാഥമാകാന്‍ പോകുന്നു.എനിക്ക് സഹിക്കാനാവതില്ല.
കാലവര്‍ഷം ബോംബെയും കുളിരണിയിച്ചു .രാത്രിയിലെ ടെലഫോണ്‍ ശബ്ദം എന്നെ ഉണര്‍ത്തി.മറുവശത്ത്ശിവേട്ടന്‍ ,
നാളെ കാലത്ത് നീ റയില്‍വേ സ്റ്റേഷനില്‍ വരിക,ജയന്തി ജനതയില്‍ ഞാനുണ്ടാകും.എന്നെ അത്ഭുതപ്പെടുത്തി എപ്പോഴാണു പോയത്.ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടു
രണ്ടാഴ്ചയാകാറായി.രാവിലെ തന്നെ ഞാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തി.മഴയുടെ ആലസ്യത്തില്‍ ബോംബെ ഉണരാന്‍ വിമുഖത കാട്ടി നില്‍ക്കുന്നു
.ജയന്തി ജനത അരമണിക്കൂര്‍ താമസിച്ചാണ് പ്ലാറ്റ്ഫോമില്‍ എത്തിയത്.ശിവേട്ടനെ തിരഞ്ഞ് എന്റെ കണ്ണുകള്‍ നാലുപാടും പരതി.
ഒരു ചെറിയ കുടയുടെ കീഴില്‍ കുട്ടിയെ ഒക്കത്തിരുത്തി ഒരു പെണ്ണിന്റെ കൈയും പിടിച്ച് ശിവേട്ടന്‍ വരുന്നു.ആ
വാര്‍ത്തയിലെ പെണ്ണായിരുന്നവള്‍.
ശിവേട്ടാ ......... വാക്കുകള്‍ എനിക്ക് ഇടമുറിഞ്ഞു.എടാഞാനിവളെ കൂട്ടി കൊണ്ട്പോന്നു.ഇന്നു മുതല്‍ ഇവള്‍ എന്റെ
ഭാര്യയും,ഇത് എന്റെ മകനും ആണ്.എന്തു പറയണമെന്നറിയാതെ ഞാന്‍ വിവശനായി.
ശിവേട്ടന്റെ മനസ്സിന്റെ നന്മയെ ഞാന്‍ മനസാല്‍ അഭിനന്ദിച്ചു..മറ്റുചിലര്‍ കുറ്റപ്പെടുത്തി,ചിലര്‍ അദ്ധേഹത്തെ ആദര്‍ശപുരുഷനാക്കി
ശിവേട്ടന്‍ ചെയ്തത് തെറ്റോ,ശരിയോ എന്ന്‍ എനിക്കു നിര്‍വചിക്കാന്‍ കഴിയുമായിരുന്നില്ല.
സുഹ്രുത്തുക്കള്‍ക്ക് ഇടത്താവളം നഷ്ടമായതുകൊണ്ട് പലരും അകന്നു തുടങ്ങി.
പഴയ്തുപോലെ ശിവേട്ടനെ കിട്ടാതായി.എങ്കിലും ഞാന്‍
സന്തോഷവാനായിരുന്നു,അദ്ധേഹം ഒരു കുടുംബമായി കണ്ടതില്‍.
എന്നിലും മാറ്റങ്ങള്‍ ഉണ്ടായി,മാനസിക പിരിമുറുക്കത്തിന്റെ ഒടുവില്‍ ഞാന്‍ ബോംബെ വിട്ടു.യാത്രപറയുമ്പോള്‍ ശിവേട്ടന്‍ എന്റെ
കൈകളില്‍ അമര്‍ത്തിപിടിച്ചു.നീ എവിടെയാണെങ്കിലും എന്നെ ഓര്‍മയുണ്ടായിരിക്കണം.വാക്കുകളിലെ വിറയല്‍ ഞാന്‍ ശരിക്കും തൊട്ടറിഞ്ഞു.

പിന്നീടത്തെയാത്രയില്‍ ലഹരിപദാര്‍ത്തങ്ങള്‍ വീണ്ടും സജീവമായി.എപ്പോഴൊ ശിവേട്ടനെ ഞാന്‍ മറന്നു..
യാ​‍ഥാര്‍ത്ത്യത്തിന്റെ നെറുകയില്‍ എത്താന്‍ പിന്നെയും കുറെ സമയം എടുത്തു.ഞാന്‍ സാകൂതം ആ ചെറുപ്പക്കാരനെ നോക്കി.
ശിവേട്ടന്‍........... അച്ഛന്‍ മരിച്ചു .ഹ്രിദയസ്തംഭനമായിരുന്നു.അച്ഛന്റെ ആഗ്രഹംപോലെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കാന്‍ എത്തിയതാണു ഞാന്‍.
അമ്മ.....ചെറുപ്പക്കാരന്റെ കണ്ണുകള്‍ ഈറനണിഞ്ഞോ.......ഗദ്ഗദനായി അവന്‍ പറഞ്ഞു അമ്മ നേരത്തെ തന്നെ അച്ഛനെ ഉപേക്ഷിച്ചുപോയി
കമ്പനിയിലെ ജോലി ഇടയ്ക്കു നക്ഷപ്പെട്ടു.കുടുംബം നടത്താന്‍ പെടുന്നപാട് ഞങ്ങളെ അറിയിച്ചില്ല പഷെ അമ്മ അറിഞ്ഞിരുന്നു എന്നു
വേണം അനുമാനിക്കാന്‍ അച്ഛന്റെ ഒരു സുഹ്രുത്തിനൊപ്പം എങ്ങോട്ടോ പോയി.
അച്ഛന്‍ തളര്‍ന്നില്ല എന്നെ പഠിപ്പിച്ചു.സ്വന്തം മകനെപ്പോലെ വളര്‍ത്തി.ഒരിക്കല്‍ എന്നെപ്പറ്റിയും പറഞ്ഞു കൊടുത്തിരുന്നു.
വിഷ്ണു എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ അവനെ കണ്ടെത്തണം ,എന്റെ പിറക്കാതെപോയ സഹോദരനാണവന്‍.
ക്രാന്തദര്‍ശിയായ ആമനുഷ്യന്റെ അവസ്ഥ ഇങ്ങനെയാകേണ്ടതായിരുന്നോ.........?
വിഷ്ണു ചിതാഭസ്മവുമായി ഗംഗയുടെ നൈര്‍മല്ല്യതയിലേക്കിറങ്ങി.ശിവേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഞാനും രണ്ടിറ്റു കണ്ണീര്‍ അര്‍പ്പിച്ചു.

ഇനി എന്ത്...........?വിഷ്ണുവിന്റെ കാല്‍പ്പാടുകള്‍ ഞാനും പിന്തുടര്‍ന്നു.

ഒരു കൊച്ചു പ്രണയം

രാവിലെ നേരത്തെ തന്നെ ഉണര്‍ന്നു.ഒരു അവധി ദിനം കൂടി,പുറത്തിപ്പോഴേ ചൂട് തുടങ്ങി.കമ്പ്യൂട്ടര്‍ തന്നെ ശരണം.സൈബര്‍ ലോകം അതിര്‍ വരമ്പുകള്‍ ഇല്ലാത്ത ലോകം
അതിലേക്കു തന്നെ ഊളിയിട്ടു.ഓര്‍ക്കൂട്ടിന്റെ പടിവാതിലില്‍ വച്ചു പരിചയപ്പെട്ട ഷൈജു സാം വര്‍ഗ്ഗീസാണു പറഞ്ഞത് എടാ നീ കൂട്ടത്തില്‍ ചേര്.കൂട്ടം... മലയാളികള്‍ക്ക് മറ്റൊരു വീട്.
ദു:ഖവും,സന്തോഷവും പങ്കു വയ്ക്കുവാനുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ്.അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും കൂട്ടത്തില്‍ ഭാഗഭാക്കായി.
ആദ്യമൊക്കെ സൗഹ്രിദത്തിന്റെ നേര്‍ത്ത കാറ്റിന്റെ തലോടലായിരുന്നു പിന്നീട് അത് അധികരിച്ചു സുഖമുള്ള ഒരു കാറ്റായി മാറി.ബ്ലോഗുകളും,ഡിസ്ക്കഷനും എന്റെ ജീവിതത്തില്‍ ഒരു പുതിയ മുഖം തന്നു.എന്നോ മറന്ന എഴുത്തിനെ പുനര്‍ജീവിപ്പിച്ചു.ഒരു ദിനം അനില്‍ കുമാര്‍ സി.പിയുടെ ഒരു ബ്ലോഗ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

വലതു വശത്തുള്ള ലേറ്റസ്റ്റ് ആക്ടിവിറ്റീസിലൂടെ താഴേക്കു പോകുന്ന ഒരു മുഖം ശ്രദ്ദയില്‍ പെട്ടു.
സൈനുദ്ദീന്‍ ഖുറൈഷിയുടെ കവിതവായിച്ചു കമന്റു ചെയ്ത ഒരു പെണ്‍കുട്ടി.....
അപര്‍ണ....ആപേരില്‍ ഞാന്‍ ക്ലിക്ക് ചെയ്തു.
ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം,പാപിയാമെന്നെ നീ കാക്കുമാറാകണം.....
ശ്രീ നാരായണാ യു.പി.സ്കൂളിലെ ഈശ്വരപ്രാര്‍ത്തന പാടുന്നത് അപര്‍ണയും മൂന്നു കുട്ടികളും.എന്റെ കണ്ണുകള്‍ അപര്‍ണയുടെ ചുണ്ടുകളില്‍ ആയിരുന്നു,ചുണ്ടിന്റെ അറ്റത്തുള്ള
കറുത്ത മറുക് വലിയ കണ്ണുകള്‍ എല്ലാം ഞാന്‍ ആരാധിക്കാന്‍ തുടങ്ങി.
സുദീപ് നീ എന്താ സ്വപ്നം കാണുകയാണോ? ടീച്ചറുടെ ശബ്ദം എന്നെ ഉണര്‍ത്തി.
അടുത്ത ക്ലാസുകളില്‍ പടിക്കുന്ന കുട്ടികള്‍ അതിലുപരി രണ്ടുക്ലാസിലെയും സമര്‍ഥരായ വിദ്യാര്‍ഥികള്‍ എന്നെയും അപര്‍ണയെയും ടീച്ചറുമാരുടെ കണ്ണിലുണ്ണികളാക്കി.
എന്റെ മനസ്സില്‍ അപര്‍ണ എന്തൊക്കയോ ആകുകയായിരുന്നു.പ്രണയമാണോ...?
ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു പ്രണയമോ..?
വായനയില്‍ ആയിരുന്നു എന്നും താല്പര്യം ഇളയ അമ്മാവന്‍ ഒരു ബുദ്ദിജീവി ആയിരുന്നു.വീട്ടില്‍ എമ്പാടും പുസ്തകങ്ങള്‍.അമ്മാവന്റെ പ്രോത്സാഹനം അങ്ങനെ വായന നിത്യ സംഭവമായി.
മാത്രുഭൂമിയും,കലാകൗമുദിയും ആയിരുന്നു എന്റെ ഇഷ്ട് വീക്കിലികള്‍.അര്‍ഥങ്ങള്‍ അറിയാത്തത് അമ്മാവന്‍ പറഞ്ഞു തരും.കലാകൗമുദിയിലെ ഒരു ചെറുകഥയാണ് എന്നെ
ഒരു പ്രേമലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത്.പല പുസ്തകത്തിലെ വരികള്‍ കൂട്ടി ചേര്‍ത്ത് ഞാനുമെഴുതി ഒരു പ്രേമ ലേഖനം.അവളറിയാതെ അവളുടെ ബുക്കില്‍ ഞാനത് വച്ചു.
പിന്നീടുള്ള ദിനങ്ങളില്‍ എന്റെ മനസ്സ് പെരുമ്പറകൊട്ടുകയായിരുന്നു.മൂന്നാമത്തെ ദിനം അവളുടെ മുഖത്ത് നാണത്താല്‍ കുതിര്‍ന്ന പുഞ്ചിരി.ഞാനൊരു അപ്പൂപ്പന്‍ താടിയായി ഉയര്‍ന്ന് ആയിര്‍ത്തൊന്നു രാവുകളിലെ അറബികഥയിലെ നായകനായി.

ഇഗ്ലീഷ് ടീച്ചറിന്റ ക്ലാസ് നടക്കുമ്പോള്‍ ആണ് പ്യൂണ്‍ വന്ന് എന്നെ ഓഫീസിലേക്കു വിളിപ്പിച്ചത്.
എന്തെന്നറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ഓഫീസില്‍ എത്തി.
സ്കൂളിലെ മിക്ക ടീച്ഛറുമാരുണ്ടവിടെ,ഹെഡ് മിസ്ട്രസ്സിന്റെ കൈവശം ഞാന്‍ അപര്‍ണയ്ക്കു കൊടുത്ത കത്ത്.
സുദീപ് നീ എഴുതിയതാണോ ഈ കത്ത്,എന്റെ വടിവൊത്ത സുന്ദരമായ കൈ അക്ഷരം ടീച്ചര്‍മാര്‍ക്കെല്ലാം പരിചിതമാണ്.വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു അതേ.
ടീച്ചര്‍ ഉറക്കെ ആ കത്തു വായിച്ചു,ഭൂമി വിണ്ടു കീറി ഉള്ളിലേക്കുപോയ സീതയായി മാറിയിരുന്നെങ്കില്‍ എന്നാശിച്ചു.
വായിച്ഛിട്ടു ടീച്ചര്‍ ഒട്ടും ഗൗരവം വിടാതെ എന്നെ അടുത്തേക്കു വിളിപ്പിച്ചു.സുദീപ് നിന്റെ എഴുത്ത് മനോഹരമായിരിക്കുന്നു,നല്ല ഭാഷ.നിന്നില്‍ ഞാന്‍ നല്ലൊരു സാഹിത്യകാരനെ
കാണുന്നു.ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.ഒപ്പം ഒരു ഉപദേശവും ഇപ്പോള്‍ പഠിക്കുക.
ഞാന്‍ അപര്‍ണയ്ക്കു കൊടുത്ത കത്ത് എങ്ങനെ ടീച്ചറുടെ കൈവശമെത്തി അവളോടു ചോദിക്കുകതന്നെ.
അപര്‍ണേ...ഓയ്...നനവൂറിയ കണ്ണുകളോടെ അവള്‍ ചോദിച്ചു എന്തേ...?ആ കത്ത് ടീച്ചറുടെ കൈവശം എന്തിനാകൊടുത്തത്?ഞാനല്ല കൊടുത്തത് വിതുമ്പുന്ന ശബ്ദത്തില്‍ അവള്‍
പറഞ്ഞു എന്റെ ബുക്കില്‍ നിന്നു എങ്ങനയോ താഴെ പോയതാ അത് കിട്ടിയത് ശോഭന ടീച്ചറുടെ മകന്‍ ഉല്ലാസിനാ..അവനാ കൊടുത്തത്.സ്കൂളില്‍ പെട്ടന്നു തന്നെ പ്രസിദ്ദിയായി ഞാന്‍ കത്തെഴുതിയ വിവരം
വീട്ടില്‍ അറിയുമോ എന്നതായിരുന്നു എന്റെ ഭയം.
അഛന്റെ ചൂരല്‍ കണ്ടാല്‍ തന്നെ ഭയമാകും പിന്നെ തല്ലിന്റെ കാര്യം പറയണോ?
എന്റെ അമ്മാവന്റെ മകള്‍ എന്നോടൊപ്പമാണ് പഠിക്കുന്നത് ,സ്കൂളില്‍ എന്നെ സംബന്ധിച്ച എന്തു കാര്യവും അമ്മയോടു പറഞ്ഞാലേ അവള്‍ക്കു സമാധാനം ആകൂ.നാലുമണിക്കു ബെല്‍ അടിച്ചു.
എന്റെ കാലുകള്‍ക്ക് ബലക്കുറവ് നടന്നിട്ടും നടന്നിട്ടും വീട് എത്തുന്നില്ല ഓര്‍മയില്‍ അഛന്റെ ചൂരല്‍ വടി ..
അമ്മ പൂമുഖവാതിലില്‍ തന്നെയുണ്ടായിരുന്നു.അമ്മയുടെ മുഖത്ത് ഒരു കുസ്രുതി ഓടികളിക്കുന്നുവോ..
കൈകാല്‍ കഴുകി അമ്മ കാപ്പി എടുത്ത് വച്ചു..മോനെ......?എന്താ അമ്മേ ഞാന്‍ അമ്മയെ നോക്കി.
നിനക്കിപ്പോഴേ കല്ല്യാണം വേണമോ?ആ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
അമ്മേ ഒരു പൊട്ടികരച്ചിലില്‍ അമ്മയുടെ ദേഹത്തേക്കു വീണു.അമ്മയുടെ കൈകള്‍ സാവധാനം എന്റെ മുടിയിഴകളിലൂടെ തലോടി.സ്നേഹത്തിന്റെ സുരക്ഷയുടെ വലയത്തില്‍ ഞാന്‍ അമര്‍ന്നിരുന്നു.
കമ്പ്യൂട്ടറിന്റെ സ്ക്റീനില്‍ അവളുടെ പ്രോഫൈല്‍ തെളിഞ്ഞു വന്നു.അതിലെ വരികള്‍ ഇങ്ങനെയായിരുന്നു.ഞാന്‍ നടന്ന വഴിത്താരകളില്‍ തണലു തേടി അലഞ്ഞു വന്നതോ ഈ പൂമരത്തണലില്‍.
ഫ്രെന്‍ഡ് റിക്വസ്റ്റിന്റെ മെസ്സേജില്‍ ഇങ്ങനെ എഴുതി..ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ.
വര്‍ഷങ്ങളുടെ മാറ്റത്തില്‍ ഓര്‍മയുണ്ടാകുമോ എന്നെ.പേരെങ്കിലും ഓര്‍ക്കാതിരിക്കുമോ?
മെയില്‍ തുറക്കുമ്പോള്‍ തന്നെ അപര്‍ണ കമന്റെഴുതിയതിന്റെ അറിയിപ്പുവന്നിരിക്കുന്നു.കൂട്ടത്തിലെ എന്റെ പ്രോഫൈലില്‍ അവള്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഓര്‍മകള്‍ മരിക്കുന്നില്ല...ജീവിച്ചു തന്നെയിരിക്കും.എന്റെ മെയില്‍ ഐ.ഡി ഇതാണ്.
മെയിലുകളില്‍ കൂടി ഞങ്ങള്‍ മറ്റൊരു കുട്ടിക്കാലം സ്രിഷ്ടിച്ചു.ഇപ്പോള്‍ അവള്‍ ഇംഗ്ലണ്ടില്‍ പ്രൊഫസറാണ്. വിവാഹവും കഴിഞ്ഞിട്ടില്ല.
അമ്മയുടെ ചോദ്യം മനസ്സില്‍ ഇടയ്ക്കിടെ തികട്ടി വന്നതുകൊണ്ട് മറ്റൊരു പ്രണയാഭ്യര്‍ത്തന നടത്തുവാനും കഴിയുന്നില്ല.

ഓഫീസിലെ തിരക്കു പിടിച്ച് ദിനത്തില്‍ അവളുടെ ഫോണ്‍ വരുന്നത്.
സുദീ എന്നാ നാട്ടിലേക്ക്?ഓണത്തിനു പോകും....താനോ..ഞാനും ഉണ്ടാകും അപ്പോള്‍.
കൂട്ടത്തിന്റെ കേരളാ മീറ്റില്‍ വരുമോ....?എന്തിനാ..?ഓര്‍മയുടെ കുട്ടിക്കാലം ചികയാമല്ലോ പിന്നെ...പിന്നെ ഒന്നു കാണുകയും ആവാം.
വരാം ശബ്ദം പതറിയോ....താങ്ക്യൂ..അവളുടെ ശബ്ദം കൂടുതല്‍ മധുരിമയുള്ളതായി മാറി.
കൂട്ടം കേരളാ മീറ്റ് ദിവസം വന്നെത്തി.പേരുകൊണ്ടു പരിചിതമായ സുഹ്രുത്തുക്കള്‍ എല്ലാവരും വന്നു കൊണ്ടിരിക്കുന്നു.എന്റെ കണ്ണുകള്‍ അവളെ തേടി അലയുകയായിരുന്നു.
പച്ച സാരിയുടെ തിളക്കത്തില്‍ അവള്‍ വന്നെത്തി,കട്ടി ഫ്രെയിമുള്ള കണ്ണാടിവച്ചതൊഴിച്ചാല്‍ അവള്‍ക്കു യാതൊരു മാറ്റവും ഇല്ല.
സുദീ......വാക്കുകള്‍ ഇടമുറിഞ്ഞപ്പോള്‍ ഞാന്‍ അവളോടുചോദിച്ചു നടന്ന വഴിത്താരകളില്‍ കാണാതെപോയ തണല്‍തേടി എത്തിയതോ......ഈ കൂട്ടം മീറ്റില്‍.
എന്റെ നര്‍മ്മത്തില്‍ ഞങ്ങള്‍ രണ്ടാളും പൊട്ടിചിരിച്ചു.
പൂമരത്തണലില്‍ എന്നോടൊപ്പം കൂടാമോ...എന്നത്തേക്കും....??
ഞാന്‍ നീട്ടിയ കൈകളില്‍ അവളുടെ കൈ അമര്‍ന്നു.
ഹാളിനകത്തുവച്ച സ്പീക്കറില്‍ നിന്നു കൂട്ടം മീറ്റ് ആരംഭിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് വരുന്നുണ്ടായിരുന്നു.
അപ്പോള്‍.....

2009 നവംബർ 29, ഞായറാഴ്‌ച

ബോണസ്

പ്രവാസിയായ എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും അധികം ആഹ്ലാദവും,ഒപ്പം വിഷമവും കൂടികലരുന്ന ആഴ്ചയാണ് മാസത്തിന്റെ
അവസാനം.കാരണം അപ്പോളാണ് ശമ്പളം കിട്ടുക.
രാവിലെ കമ്പനിയില്‍ എത്തിയപ്പോള്‍ കാന്റീനു മുന്നിലായി മലയാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നു,എല്ലാവരും കാര്യമായ ചര്‍ച്ചയിലാണ്
ആകാംക്ഷയോടെ ഞാനും അവരുടെ കൂട്ടത്തില്‍ എത്തി.കമ്പനി ബോണസ് നല്‍കുന്നു.കമ്പനി ഓഫീസേഴ്സിന്റെ ഇടയില്‍ നിന്നു കിട്ടിയ
ന്യൂസ് ആണ്.എല്ലാവര്‍ക്കും ആഹ്ലാദവും ,ഒപ്പം ആകാംക്ഷയും.പക്ഷെ എനിക്കൊരു സംശയം ആഗോള സാമ്പത്തിക മാന്ദ്യം നടക്കുന്ന
ഈ അവസ്ഥയില്‍ കമ്പനി എങ്ങനെ ബോണസ് നല്‍കാനാണ്,കമ്പനിയില്‍ ജോലിക്കു യാതൊരു കുറവും ഇല്ല അതിന്റെ മറുവശം
ഇതായിരുന്നു.അപ്പൊഴാണ് ഫൈനാസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ചേട്ടനെ കണ്ടത്.
എടാ നീ അറിഞ്ഞില്ലേ ? ബൊണസ് നല്‍കുന്നുണ്ട് ,നിനക്കും ഉണ്ട് .ഈ വാക്ക് മനസ്സിനു വല്ലാത്ത കുളിര്‍മയേകി.
പിന്നീടത്തെ സംശയം എങ്ങനെയാണ് ബോണസ് നല്‍കുക.അതിനും ഉത്തരം ഉണ്ടായി ശമ്പളത്തിനു ശേഷം രണ്ടുനാള്‍ കഴിഞ്ഞ്
ബാങ്കിലെ എ.ടി.എം കൗണ്ടറില്‍ ഉണ്ടാകും.ആ വാക്കുകളുടെ നിര്‍വ്രിതിയില്‍ ജോലി ചെയ്യാനുള്ള ശേഷി പതിന്‍ മടങ്ങു വര്‍ദ്ധിച്ചു.
ശമ്പളം കിട്ടി രണ്ടുനാള്‍ കഴിഞ്ഞ് ഉച്ചയുറക്കിന്റെ ആലസ്യത്തില്‍ സുഹ്രത്തിന്റെ ഫോണ്‍ വിളിയില്‍ ഞാനുണര്‍ന്നു.
എടാബോണസ് ബാങ്കില്‍ വന്നിട്ടുണ്ട്,പോയി നോക്ക്,ഉറക്കം എവിടെ പോയി എന്നറിയില്ല ഞാനോടി ബാങ്കിലേക്ക്.
എ.ടി.എം കൗണ്ടറില്‍ പതിവിനു വിപരീതമായി ഭയങ്കര തിരക്ക്.ഞാനും ക്യൂവില്‍ സ്ഥലം പിടിച്ചു.
പത്രത്തില്‍ വന്ന എക്സേഞ്ച് റേറ്റിനെക്കുറിച്ചോര്‍ത്തു,രൂപയുടെ വിനിമയന് നിരക്കു വളരെ കുറവാണ്.ശമ്പളം നേരത്തെ തന്നെ അയച്ചു
കഴിഞ്ഞിരുന്നു,നാട്ടില്‍ വീടുപണി നടന്നു കൊണ്ടിരിക്കുകയാണ്,ബോണസ്സുകൂടെ കിട്ടിയാല്‍ രണ്ടാമത്തെ നിലയുടെ ടൈല്‍സിന്റെ
പണി പൂര്‍ത്തിയാവും.പകല്‍ കിനാവില്‍ ഞാനെന്റെ പണി തീര്‍ന്നവീട് കണ്ടു.
എന്റെ പിന്നില്‍ നിന്ന അറബി തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ യാഥാര്‍ത്യത്തിലേക്കു തിരികെ വന്നത്.
എന്റെ ഊഴമായി കാര്‍ഡ് ഇട്ടു .രഹസ്യ നമ്പര്‍ അടിച്ചു,എത്ര പൈസ ഉണ്ടെന്നറിയാന്‍ ചെക്കിങില്‍ വിരലമര്‍ത്തി.വരാന്‍ പോകുന്ന പൈസയുടെ
അക്കങ്ങളില്‍ മാത്രം മനസ് കേന്ദ്രീകരിച്ചു. മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരി പൊട്ടാന്‍ വെമ്പി നിന്നു. ഒരു
സെക്കന്റിന്റെ ഇടവേളയില്‍ കപ്യൂട്ടറിന്റെ സ്കീറിനില്‍ ഒരു ആള്‍ രൂപം വന്നു റ്റാ,റ്റാ കാണിച്ചു മറഞ്ഞു.ആ രൂപം എന്നെ കളിയാക്കുകയാണോ?
നിരാശനായി റൂമിലേക്കു മടങ്ങുമ്പോള്‍ പണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥ എനിക്കോര്‍മ വന്നു.
ഉണ്ണിയേ പണ്ട്, പണ്ട് ഒരു നാട്ടില്‍ ഒരു രാജാവുണ്ടായിരുന്നു,ഒരിക്കല്‍ ഒരു ഗായകന്‍ കൊട്ടാരത്തില്‍ എത്തി,പാട്ടു പാടി എല്ലാരുടെയും
പ്രശംസ പിടിച്ചു പറ്റി,അപ്പോള്‍ രാജാവു പറഞ്ഞു ഒരു പൊതി ഇയാള്‍ക്കു കൊടുക്കൂ,ആ വാക്കുകളുടെ ഉണര്‍വ്വില്‍ ഗായകന്‍ വീണ്ടും
രാഗങ്ങള്‍ മാറ്റി ,മാറ്റി പാടി.പിന്നെയും രാജാവു പറഞ്ഞു ഒരു പൊതി കൂടെ കൊടുക്കൂ,അവസാനം ഗായകന്‍ തളര്‍ന്നു.
രാജാവിനോട് വിനീതനായി ചോദിച്ചു,മഹാരാജന്‍ ഇതു വരെ പൊതി ഇങ്ങെത്തിയില്ല.അപ്പോള്‍ രാജാവു ചോദിച്ചു,താങ്കള്‍ എനിക്കെന്താണ്
തന്നത്,ഞാന്‍ പാട്ടു പാടി,അങ്ങയുടെ ശ്രവണത്തിനു ഞാന്‍ ആനന്ദം പകര്‍ന്നില്ലേ? ഞാന്‍ പൊതി കൊടുക്കൂ എന്നു പറഞ്ഞപ്പോള്‍
തനിക്കും കിട്ടിയില്ലെ ശ്രവണസുഖം ഇതാണു നിനക്കുള്ള പ്രതിഫലം.
ബോണസ് എന്ന ശ്രവണ സുഖത്തിനു പിന്നാലെ പോയ ഞാന്‍ ഇളഭ്യനായി

രക്തസാക്ഷി

നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി കണ്ട് മനം മടുത്തിട്ടായിരുന്നു ഞാന്‍ വിപ്ലവകാരി ആയത് . ഞാന്‍ വിശ്വസിച്ച പ്രസ്ത്ഥാനത്തിലൂടെ
സഞ്ചരിച്ച് സാമൂഹിക നീതി നടത്താം എന്നു വിചാരിച്ചു .പക്ഷെ വമ്പന്‍ പരാജയം ആയിരുന്നു പരിണിത ഫലം.
എന്റെ വീക്ഷണത്തിലൂടെ പിന്‍ഗാമികള്‍ ഉണ്ടാകണം എന്ന്‍ ആഗ്രഹിച്ചു അതിന്റെ പരിശ്രമഫലം എന്റെ കുട്ടികളില്‍ തുടങ്ങി.
ആദ്യ കുട്ടി ജനിച്ചപ്പോള്‍ ഞാന്‍ അതിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു.നീതിമാനായി അവന്‍ വളരണം.തെറ്റുകള്‍ക്ക് ഒരിക്കലും അടിമയാകരുത്,
കണ്ണ്‍ ഇല്ല എങ്കില്‍ കാണില്ല ഒന്നും, കണ്ടില്ല എങ്കില്‍ തെറ്റുകാരനാകില്ല .നീതി ദേവതയ്ക്കും കണ്ണില്ലല്ലോ?
എന്റെ ഒന്നാമത്തെ വിശ്വാസപ്രമാണം.
രണ്ടാമത്തെ മകന്‍ ജനിച്ചയുടനെ ഞാനവന്റെ നാവ് ചെത്തിയെടുത്തു.എന്റെ ന്യായീകരണം വ്യക്തവും അചഞ്ചലിതവും ആയിരുന്നു.
ഒരിക്കല്‍ വേണ്ടതിനും,വേണ്ടാത്തതിനും പ്രതികരിച്ചതിനു ധാരാളം പീഢനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണു ഞാന്‍.
എന്റെ പ്രസ്ഥാനം പരാജയമടയാനും ഇതു കാരണമായി.ഇവനാകട്ടെ പ്രതികരിക്കാത്ത പുതു ജനതയുടെ പ്രതീകം.
എന്റെ രണ്ടാമത്തെ വിശ്വാസപ്രമാണം.
മൂന്നാമതും മകന്‍ ജനിച്ചു,എന്റെ കാഴ്ചപ്പാടും വ്യത്യസ്ഥമല്ലായിരുന്നു. അവന്റെ ചെവികള്‍ കുത്തിപ്പൊട്ടിച്ചു.പിന്‍ കാലത്തെ അനുഭവം തന്നെ
അതിനു കാരണം .ക്രൂരമ്പുപോലെ കേട്ട വാക്കുകള്‍ മറ്റൊന്നും ചിന്തിക്കാതെ മഹാവിപത്തിലേക്ക് എടുത്തു ചാടാന്‍ എന്നെ പ്രേരിപ്പിച്ചത്.
കൂടാതെ പരദൂഷണം എന്ന മഹാവിപത്തിനെ ഉന്മൂലനം ചെയ്യാം എന്നതായിരുന്നു എന്റെ മൂന്നാ​‍മത്തെ വിശ്വാസ പ്രമാണം.
നാലാമതു ജനിച്ചതാകട്ടെ ഒരു മകള്‍,പ്രായപൂര്‍ത്തിയായപ്പോള്‍ ഞാനവളുടെ മാറിടം ചീന്തിയെറിഞ്ഞു.
മുല കൊടുത്തവള്‍ അറിയുന്നില്ല ഞാന്‍ പാലു കൊടുത്തത് ഒരു അസുര വിത്തിനാണെന്ന്‍,പാലു കൊടുത്ത കൈക്കു കൊത്തുമെന്നാണല്ലോ
പ്രമാണം,കൊടുക്കാതിരുന്നാല്‍ കൊത്തില്ലല്ലോ?അതായിരുന്നു എന്റെ നാലാമത്തെ വിശ്വാസ പ്രമാണം.
അഞ്ചാമത്തെ കുട്ടിയുടെ ലിംഗം ഞാന്‍ വിച്ഛേദിച്ചു. അതിനും ന്യായമായ കാരണം ഉണ്ടായിരുന്നു.ഇവനിലൂടെ ഒരു പീഢനം ഉണ്ടാകാന്‍
പാടില്ല.അവിവാഹിതരായ അമ്മമാര്‍ ഭൂമിക്ക് ഒരു ഭാരം ആണ്,സമൂഹത്തിനിവര്‍ ഒരു നേരമ്പോക്ക് അവിടെ എന്റെ
അഞ്ചാമത്തെ വിശ്വാസപ്രമാണം ഊട്ടിയുറപ്പിച്ചു.
എല്ലാ വിശ്വാസപ്രമാണങ്ങളും കൂട്ടിയോജിപ്പിച്ചു കാലങ്ങള്‍ പിന്തള്ളി.
ഒരിക്കല്‍ രാവിന്റെ ഏതോ യാമത്തില്‍ ഞാന്‍ സ്വപ്നത്തിലെന്നപോലെ ഞെട്ടിയുണര്‍ന്നു,എന്റെ കഴിത്തിനു നേരെ പാഞ്ഞുവരുന്ന വാള്‍
അതിന്റെ പ്രഭയില്‍ ഞാന്‍ എന്റെ മക്കളുടെ മുഖം കണ്ടു.ബിംബങ്ങള്‍ ചീന്തിയെറിയലല്ല നല്ല സംസര്‍ഗമാണ് ശരിയിലേക്കുള്ള വഴി
എന്ന തിരിച്ചറിയല്‍ ഉണ്ടായപ്പോഴേക്കും ഞാന്‍ രക്തസാക്ഷി ആയി.
അവിടെ സാമൂഹിക നന്മയ്ക്കായി ജീവിച്ച ഒരു വിപ്ലവകാരി പൊലിഞ്ഞു പോയി.

മനസ്സിലെ അശ്വമേധം

അന്ന്‍ രാവിലെ മാത്രമാണ് രാജീവന്‍ ആ നഗരത്തില്‍ എത്തിയത് .പലപ്പോഴായി വന്നു പോയിട്ടുണ്ടെങ്കിലും ഈ നഗരത്തില്‍ താമസിച്ചിരുന്നില്ല.
സാഹിത്യകാരന്മാരുടെ ഒരു ക്യമ്പില്‍ പങ്കെടുക്കാനായിരുന്നു വന്നത്.പക്ഷെ നഗരത്തില്‍ അന്നു ഹര്‍ത്താല്‍ ആയിരുന്നു.

കേരളത്തിന്റെ സ്വന്തം ഉത്സവമായ ഹര്‍ത്താല്‍ നഗരത്തെ കൂടുതല്‍ സുന്തരമാക്കി,വിജനമായ നടപ്പാതകള്‍.ചീറിപ്പാഞ്ഞു പോകുന്ന
പോലീസ് വാഹനങ്ങള്‍ എല്ലാം വേറിട്ടൊരു അനുഭൂതി പകര്‍ന്നു തന്നു.

എഴുതി തുടങ്ങിയ കാലത്ത് രാജീവന്റെ ഹരമായിരുന്നു ആള്‍ക്കൂട്ടങ്ങള്‍,പൂരപ്പറമ്പുകളിലെ കാഴ്ചകള്‍ കണ്ട് അലഞ്ഞു തിരിയുക ഒരു ശീലമാക്കി
മാറ്റിയിരുന്നു.രാജീവന്റെ പ്രശസ്തമായ പല ക്രിതികളിലും ആള്‍ക്കൂട്ടം ഒരു മുഖ്യവിഷയമായിരുന്നു.
ബാഗില്‍ നിന്നു ഒരു പുസ്തകമെടുത്തു തുറന്നു. മനസിന്റെ കടിഞ്ഞാണ്‍ കൈകളില്‍നിന്നു നഷ്ടമായിക്കൊണ്ടിരിക്കുന്നു.
പ്രഷുബ്ദമായ മനസിനെ തളച്ചിടാന്‍ ആ വലിയ മുറിക്കു കരുത്തു പോരാ എന്നു തോന്നിപ്പൊയി.
മുറിക്കുള്ളിലെ എയര്‍ കണ്ടീഷണര്‍ മുരണ്ടുകൊണ്ടിരിക്കുന്നു .മുന്‍പ് ഒരിക്കലും ഇത്രയും വലിയ ഹോട്ടലില്‍ താമസിച്ചിരുന്നില്ല .
സംഘാടകര്‍ ഒരുക്കി കൊടുത്ത ആ മുറിയില്‍ ശ്വാസം മുട്ടുന്നതുപോലെ തോന്നി.
മുറിക്കുള്ളിലെ ടി.വി ഓണ്‍ ചെയ്തു.കേരളം എന്ന സംസ്ഥാനം ഇന്ന്‍ ചാനല്‍ സംസ്കാരത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞിരിക്കുന്നു.
നമ്മുടെ പാരമ്പര്യതനിമതന്നെ ഇവര്‍ മാറ്റിമറിച്ചു.പലചാനലുകള്‍ മാറ്റി,മാറ്റി ഒരു ജനതയുടെ ആത്മാവിഷ്കാരത്തിന്റെ ഫലമായി മലയാളിക്കു
കിട്ടിയ കൈരളി ചാനലില്‍ എത്തിയപ്പോള്‍ ജനപ്രിയ പരിപാടികളില്‍ ഒന്നായ അശ്വമേധം ആരംഭിക്കയായി.
അവതാരക അതിലെ പാനല്‍ അംഗങ്ങളേയും,മത്സരാര്‍ത്തികളെയും പരിചയപ്പെടുത്തുന്നു.
അതിനു പിന്നാലെ സ്വതസിദ്ദമായ വാക്ചാതുരിയില്‍ എല്ലാവര്‍ക്കും സ്വാഗതമോതി കേരളത്തിന്റെ സ്വന്തം യാഗാശ്വം ജി.എസ് പ്രദീപ്
എത്തുകയായി.
ഒരു മത്സരാര്‍ഥിയെ തിരഞ്ഞെടുത്തു.
പേരു പറയൂ. .ശോഭ
സ്ഥലം.... കോഴിക്കോട്.
ഒരു നിമിഷം ചഞ്ജല മനസ് ഒരേ ദിശയില്‍ കേന്ദ്രീകരിക്കപ്പെട്ടു.
ശോഭ ഒരു കാലത്ത് തന്റെ സ്വപ്നമായിരുന്ന,ചിലദിവസങ്ങളില്‍ നഗരകാഴ്ച കാണാനും ആള്‍ക്കൂട്ടത്തില്‍ തോളുരുമ്മി നടക്കുകയും ചെയ്ത..
പിന്നീട് ജീവിതയാഥാര്‍ത്യത്തില്‍ എന്നോടൊപ്പം ഇറങ്ങി തിരിച്ച മുത്ത് .
മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും ദിനചര്യകള്‍ അവസാനിക്കുകയും പകരം യാതാര്‍ഥ്യത്തിന്റെ കപടമുഖം തുറന്നു വരികയും
ചെയ്ത വേളകളില്‍ഞങ്ങള്‍ കണ്ട ജീവിതം വ്യത്യസ്തമായിരുന്നു.
കുമ്പസാരങ്ങള്‍ ഏറ്റുമുട്ടലിന്റെ വഴിതിരിവിലേക്കുമാറുകയും ,ദിശാബോധവും,മൗനവും ഞങ്ങള്‍ക്കിടയിലേക്കുവന്നത് തികച്ചും യാദ്രിശ്ചികം
മാത്രമായിരുന്നു.അശാന്തിയുടെ പരിസമാപ്തിക്കൊടുവില്‍ നിലാവില്‍ കുളിച്ച ഒരു രാത്രിയില്‍ പൂര്‍ണ്ണ ചന്ദ്രനെ നോക്കി അവള്‍ പറഞ്ഞു
രാജീവേട്ടാ.................നമുക്കു പിരിയാം.
തികഞ്ഞ ശാന്തതയോടെ രാജീവനും പറഞ്ഞു .........പിരിയാം.
നേരം പുലര്‍ന്നു ,എപ്പോളോ ശോഭ പോയികഴിഞ്ഞിരുന്നു.എവിടേയ്ക്ക്..............?
എന്തിനായിരുന്നു ഇതെല്ലാം ?ജീവിതം പഠിക്കാന്‍ ഞങ്ങളിരുവരും ചേര്‍ന്ന നടത്തിയ പഠനശാലയോ? ഒരു സമസ്യയായി.......
യൗവനംവ്വനം കൊഴിഞ്ഞിറങ്ങിയെങ്കിലും ശോഭ ഇന്നും സുന്തരി തന്നെ. മാറ്റങ്ങള്‍ അധികമില്ല.തികഞ്ഞ ഗൗരവക്കാരിയായിരിക്കുന്നു.
മുഖത്തു കണ്ണട വച്ചതിന്റെ ആകാം.
ചോദ്യങ്ങള്‍ എല്ലാം കഴിഞ്ഞിരിക്കുന്നു.പ്രദീപിന്റെ മുഖത്ത് ഉദ്ദേശിച്ച വ്യക്തിയെ കണ്ടെത്താന്‍ കഴിയാത്തതിന്റെ നിസ്സഹായത.
ഒരു നിമിഷത്തിന്റെ ഇടവേളയില്‍ പ്രദീപ് തോല്‍ വി സമ്മദിച്ചു.ആരായിരുന്നു മനസ്സില്‍...
രാജീവന്‍, കേരള,കേന്ദ്ര സാഹിത്യ അക്കദമി അവാര്‍ഡുനേടിയ...............
ശോഭയുടെ ഉത്തരത്തിനു മുന്‍പില്‍ എന്റെ മുഖം മൂടി ചീന്തിയെരിയപ്പെട്ടു.സ്നേഹത്തിന്റെ വ്യാപ്തതലങ്ങള്‍ എവിടെ വരെ എന്നറിയാതെ
ഒരിറ്റു കണ്ണീര്‍ അടര്‍ന്നു വീണു.
ശുഭരാത്രി പ്രേക്ഷകര്‍ക്കു സമ്മാനിച്ചു പ്രദീപ് ക്യാമറയ്ക്കു മുമ്പില്‍ നിന്നു മറഞ്ഞിട്ടും ചരടറ്റ മോഹഭംഗങ്ങള്‍ കുറച്ചു നേരത്തേക്കെങ്കിലും
കൂട്ടി യോജിപ്പിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വ്രിതിയില്‍ ആയിരുന്നു രാജീവന്‍

മൂന്നു പെണ്ണുങ്ങള്‍

പ്രൗഡ ഗംഭീരമായ കോടതി,നാട്ടിലെ മുന്‍സിഫ് കോടതി അല്ല.സാക്ഷാല്‍ യമരാജാവിന്റെ അന്ത്യ വിധി പറയുന്ന കോടതി.
ആരോപണ വിധേയനായ എന്നെ കൂട്ടില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നു. എന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം വഞ്ചന.
കോടതി ആരംഭിക്കയായി,എനിക്കെതിരെ സാക്ഷി പറയാന്‍ എത്തിയതു മൂന്നു പെണ്ണുങ്ങള്‍.
ആദ്യത്തവള്‍ എന്റെ കളികൂട്ടുകാരി,
രണ്ടാമത്തവള്‍ എന്റെ കാമുകി,
മൂന്നാമത്തവള്‍ എന്റെ ഭാര്യ.

ആദ്യത്തവള്‍ പറഞ്ഞു തുടങ്ങി.ഈ മനുഷ്യന്‍ എന്റെ സര്‍വ്വസ്വം ആയിരുന്നു.ജനിച്ച കാലം മുതല്‍ എന്റെ,എന്റേതു മാത്രം എന്നു
പറഞ്ഞു എല്ലാരും എന്നെ മോഹിപ്പിച്ചു.എന്റെ എല്ലാ സ്നേഹങ്ങളും കവര്‍ന്നെടുത്തു.തിരികെ ഇറ്റു സ്നേഹം പോലും തന്നില്ല.
നിഷ്കരണം എന്നെ ഉപേക്ഷിച്ചു.എന്റെ സ്നേഹത്തിന്റെ വില അതെന്റെ കണ്ണീര്‍ മാത്രം ആയിരുന്നു.
യമരാജാവ് എന്നോടാരാഞ്ഞു,തനിക്ക് എന്താണു ബോധിപ്പിക്കാന്‍ ഉള്ളത്,
എന്റെ മറുപടി ഇങ്ങനെയായിരുന്നു.ഇവള്‍ എന്റേതു മാത്രമായിരുന്നു,ജീവിതയാത്രയില്‍ പരാജയം മാത്രം ഏറ്റു വങ്ങേണ്ടി വന്ന
ഞാന്‍ എങ്ങനെയാണിവളെ സ്വീകരിക്കുക.എനിക്കിവളെ ദുഖിപ്പിക്കേണ്ടി വന്നെങ്കിലും എന്നെക്കാട്ടില്‍ നല്ല ഒരുവന്റെ ഭാര്യ
ആയി ജീവിക്കുന്നതു കണ്ടുകൊണ്ടാണു വിടപറഞ്ഞത്.ഇതു വഞ്ചനയോ?
ഒരു നിമിഷം യമരാജാവു മൗനം അവലംബിച്ചു.എന്നിട്ടു രണ്ടാമത്തവളോടു ആരാഞ്ഞു.
നിനക്കന്താണു പറയാനുള്ളത്?
അവള്‍ പറഞ്ഞു തുടങ്ങി.ഞാന്‍ ഇയാളെ കണ്ടു മുട്ടുന്നത് മഹാനഗരത്തിലെ ഇടുങ്ങിയ വഴികളില്‍ വച്ചായിരുന്നു.
ആഹാരത്തിനു വഴി ഇല്ലാതെയും,ദുര്‍ബലനും ആയ ഇയാളെ ഞാന്‍ സ്നേഹിച്ചു പോറ്റി വളര്‍ത്തി,എന്നെ തന്നെ ഇയാള്‍ക്കു സമര്‍പ്പിച്ചു,
അവസാനം എന്റെ വയറ്റില്‍ വളര്‍ന്നു വന്ന ജീവനെയും നശിപ്പിച്ചു കടന്നു കളഞ്ഞു,ഇയാല്‍ക്കു പരമാവധി ശിക്ഷ കൊടുക്കണം.
യമരാജാവിന്റെ നോട്ടം എന്നിലേക്കായി,ഞാന്‍ പറഞ്ഞു തുടങ്ങി,
ശരിയാണിവള്‍ പറഞ്ഞതു പക്ഷെ അതിന്റെ പിന്നിലെ കഥ എന്താണു?ഞാന്‍ മാഹാനഗരത്തില്‍ അവള്‍ക്കു തുണയായിരുന്നു.
രാവിന്റെ മറവില്‍ ഞാനിവള്‍ക്കു എന്റെ ശക്തി പര്‍ന്നു കൊടുത്തു.ജീവിതമുന്നേറ്റ പാതയില്‍ വിലങ്ങായി നിന്ന ഭ്രൂണത്തെ
നശിപ്പിക്കേണ്ടി വന്നു.ഇവളുടെ നന്മമാത്രമായിരുന്നു എന്റെ ലക്ഷ്യം.ഇതു വഞ്ചനയോ?
മൂന്നാമത്തവള്‍ പറഞ്ഞു തുടങ്ങി
ഞാന്‍ ഉന്നതവിദ്യാഭ്യാസം ഉള്ള സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു,സ്വപ്നങ്ങള്‍ ധാരാളം കണ്ട് വന്ന ഇവിടെ എനിക്കു
നരകയാതനയാണു അനുഭവിക്കാന്‍ കഴിഞ്ഞത്,എന്റെ ശരീരത്തിനോടു മാത്രം ആസക്തി കാണിക്കുന്ന ഭര്‍ത്താവ്,ഉത്തരവാദിത്വം
ഇല്ലാതെ ,സ്നേഹിക്കാന്‍ കഴിയാതെ,എന്റെ യൗവ്വനം ഇയാള്‍ തച്ചുടച്ചു.ഇയാള്‍ക്കു നരകം തന്നെ കൊടുക്കണം.
ഞാനിവളോട് ക്രൂരത കാട്ടി എന്നു പറയുന്നതു സത്യമോ?
വിദ്യാഭ്യാസവും,സമ്പന്നയും,സൗന്തര്യവും ഒക്കെ ഒത്തിണങ്ങിയവള്‍,പക്ഷെ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവം.ഭര്‍ത്താവിന്റെ വാക്കുകള്‍
അനുസരിക്കാതെ സ്വന്തം കാര്യം മാത്രം നോക്കിയവള്‍,വൈവാഹിക ജീവിതത്തില്‍ ഭര്‍ത്താവിന്റെ പങ്ക് എന്തെന്നറിയാതെ
വെറും ശാരീരികസുഖം മാത്രം അനുഭവിക്കാന്‍ ആയി ജനിച്ചവള്‍.അവളെ ഉപേക്ഷിച്ചതു തെറ്റോ?
ഇതു വഞ്ചനയോ?
വിധി പറയാന്‍ അറിയാതെ യമരാജനും കുഴങ്ങി,പരവശനായി ചുറ്റും നോക്കി,എന്നിട്ടിങ്ങനെ പറഞ്ഞു.
വ്യത്യസ്ഥമായ ഈകേസ് നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ,ഇയാള്‍ക്കു ശിക്ഷ പ്രജകള്‍ തീരുമാനിക്കട്ടേ.
ഇയാള്‍ക്കു നരകമോ,സ്വര്‍ഗമോ?എല്ലാവരും എനിക്കു sms ചെയ്യൂ.
ഇതിന്റെ ഫോര്‍മാറ്റ്യെമരാജ്‌@പരലോകം.കോം .ഇതിന്റെ ഫലം പിന്നീട് പ്രഖ്യാപിക്കുന്നതാണു
ഞാന്‍ sms വിധിക്കായി കാത്തിരിക്കുന്നു.

2009 നവംബർ 27, വെള്ളിയാഴ്‌ച

ലാഭവിഹിതം

പ്രവാസത്തിന്റെ നോവില്‍ പെട്ട് ഉഴറുകയായിരുന്നു.കടന്നുപോയ വര്‍ഷങ്ങളെക്കുറിച്ച് യാതൊരു ഓര്‍മയും ഇല്ല.
ഞാനിപ്പോഴും ഇന്നലെ ഈ മണലാരണ്യത്തില്‍ കാലുകുത്തിയ പ്രതീതിയില്‍ ആയിരുന്നു എന്റെ ചിന്ത.എന്റെ കൂടെ ജോലി
ചെയ്യുന്നവരുടെയോ,ഫ്ലാറ്റിലെ അയല്‍പക്കത്തെ കുട്ടികളെ കാണുമ്പോഴാണ് ഞാന്‍ എന്റെ പ്രായത്തെക്കുറിച്ച് ബോധവാന്‍ ആകുന്നത്.കുടുംമ്പത്തിന്റെ പ്രാരാബ്ദങ്ങള്‍ക്കിടയിലും രണ്ടറ്റംകൂട്ടിമുട്ടിക്കാന്‍ ഞാന്‍ പെടുന്ന ബുദ്ദിമുട്ട് അതെനിക്കു മാത്രമേ അറിയുകയുള്ളൂ.
ഒരു കമ്പനിയിലെ ജോലിക്കാരനായ ഞാന്‍ ശമ്പളത്തിനുപുറമേ കുറച്ചുപൈസകൂടി അധികമായികിട്ടിയാലെ കുടുംബത്തിലെ കാര്യങ്ങള്‍
ഭംഗിയായി നടക്കുകയുള്ളൂ എന്നകാരണത്താല്‍ ആയിരുന്നു ഞാന്‍ അല്ലറ,ചില്ലറ പാര്‍ട്ട് ടൈം പണിക്ക് പോയിതുടങ്ങിയത്.പിന്നെ
കുറച്ചുനാള്‍ ടെലഫോണ്‍ കാര്‍ഡിന്റെ ബിസിനസ്സ്ചെയ്തു.വാങ്ങുന്ന ആള്‍ക്കാര്‍ എന്നെപ്പോലെ ബുദ്ദിമുട്ടുള്ളവര്‍ ആയതിനാല്‍ മാസവസാനം
പണം പൂര്‍ണ്ണമായും പിരിഞ്ഞു കിട്ടുക അസാധ്യമായിരുന്നു.
ഒരു ദിനം രാവിലത്തെ ഷിഫ്റ്റ് ഡ്യൂട്ടിക്കായി ബസില്‍ വരവേ എന്റെ സുഹ്രുത്ത് സ്വകാര്യം പോലെ പറഞ്ഞു .തനിക്ക് ഒരു ബിസിനസ്സില്‍
പങ്കാളിയാകാന്‍ താല്‍പര്യമുണ്ടോ? എന്തു ബിസിനസ്സ്...? ഇന്നു ഡ്യൂട്ടി കഴിഞ്ഞു നമുക്കു വിശദമായി സംസാരിക്കാം.ഡ്യൂട്ടിക്കിടയിലും
എന്റെ ചിന്ത തുടങ്ങാന്‍ പോകുന്ന ബിസിനസ്സിനെപ്പറ്റിമാത്രമായിരുന്നു.ബിസിനസ്സ് പച്ചപിടിച്ചിട്ടുവേണം ഈ ജോലി ഉപേക്ഷിക്കാന്‍
അത്രയ്ക്കു പീഡനമാണിവിടെ.ജോലി കഴിഞ്ഞു റൂമില്‍ എത്തി.ഉച്ചയൂണും കഴിഞ്ഞ് ഒരു ഉറക്കം.എല്ലാം മറന്നുറങ്ങുന്നത് അപ്പോള്‍ മാത്രമാണ്.
ഉറക്കത്തിന്റെ പാതിയിലെവിടെയോ വാതിലില്‍ തുടര്‍ച്ചയായ മുട്ടുകേട്ട് ഞാനുണര്‍ന്നു.എന്റെ സുഹ്രുത്തും ഒപ്പം ഒരു അപരിചിതനും.
ഞാനവരെ സ്വീകരിച്ചിരുത്തി.അപരിചിതനെ സുഹ്രുത്ത് പരിചയപ്പെടുത്തി.ഇതെന്റെ അളിയനാണ്,ഒരു കഫ്റ്റീരിയ നടത്തുന്നു.
ഇദ്ധേഹത്തിന്റെ പങ്കാളിയാകാനാണ്.ശരിക്കും വിശ്വാസമുണ്ടെങ്കില്‍ മാത്രം മതി.എന്റെ സുഹ്രുത്തിനെ എനിക്ക് അവിശ്വസിക്കേണ്ട
കാര്യമില്ല.ഞങ്ങള്‍ വര്‍ഷങ്ങളാ​‍യി പരിചയമുള്ളവരാണ്.അപ്പോള്‍ അപരിചിതന്‍ പറഞ്ഞു.നിങ്ങള്‍ വന്ന്‍ കട കണ്ടു നോക്ക്,
നാലുപേരോട് ആരാഞ്ഞിട്ടു കൂടിയാല്‍ മതി.അവര്‍ യാത്ര പറഞ്ഞുപിരിഞ്ഞു.
പിറ്റേന്ന ഞാന്‍ കട കാണാനായി പോയി.ജിദ്ദയുടെ ഹ്രിദയഭാഗത്ത് നല്ല ജനത്തിരക്കുള്ള ഭാഗത്താണ്.ഒരു ഭാഗത്ത് ധാരാളം കരിമ്പ്
അടുക്കി വച്ചിരിക്കുന്നു.മറുഭാഗത്ത് ഐസ്ക്രീം,സാന്‍ഡ് വിച്ച് എന്നു വേണ്ട എല്ലാം അവിടെയുണ്ട്.സാമാന്യം നല്ല കച്ചവടവും ഉണ്ട്.
സമീപത്തെ കടകളില്‍ കൂടി ഞാന്‍ അന്വേഷിച്ചു.ചോദിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.ഞാനൊന്നും ആലോചിച്ചില്ല അയാള്‍ക്ക്
വാക്കുകൊടുത്തു.അയാള്‍ പറഞ്ഞ പൈസ എന്റെ ബഡ്ജറ്റില്‍ ഒതുങ്ങുമായിരുന്നില്ല.പൈസ സംഘടിപ്പിക്കാന്‍ യാതൊരു നിര്‍വ്വാഹവും
കാണുന്നില്ല.ഒടുവില്‍ കമ്പനിയെ തന്നെ ശരണം പ്രാപിച്ചു.കമ്പനി ചില ഉപാധികള്‍ മുന്നോട്ടുവച്ചു.സര്‍വ്വീസ് പൈസ തരാം പക്ഷെ
ജോലി രാജിവച്ച് പുതിയ കോണ്‍ട്രാക്ട് ഒപ്പിടണം.അത് ഒരു വലിയ നഷ്ടം തന്നെ ആയിരുന്നു.വര്‍ഷത്തിലെ ടിക്കറ്റ്,ഒരു ഇങ്ക്രിമെന്റ്
അങ്ങനെ പലതും.പക്ഷെ ഭാവിയില്‍ വരാന്‍ പോകുന്ന ലാഭനഷ്ടങ്ങള്‍ തുലാസില്‍ വച്ചു തൂക്കിയപ്പോള്‍ ഇതിന്റെ ഭാരം വളരെ കുറവായിരുന്നു.
സര്‍വ്വീസ് പൈസയും കുറച്ചു പണം പലിശയ്ക്ക് എടുത്തും ഞാനാ സംരഭത്തില്‍ ഭാഗഭാക്കായി.
എന്റെ പങ്കാളി വളരെ മര്യാദക്കാരന്‍ ആയിരുന്നു.എത്ര ലാഭം കിട്ടുന്നുവോ അതിന്റെ പകുതി തരാം എന്നായിരുന്നു.അപ്പോള്‍ ഞാന്‍
പറഞ്ഞു നമ്മള്‍ തമ്മില്‍ ഒരു കണക്കു പറയണ്ട മാസം ആയിരം റിയാല്‍ എനിക്കു തന്നാല്‍ മതി.രണ്ടു കൂട്ടര്‍ക്കും പൂര്‍ണ്ണസമ്മതം..
എല്ലാ ഉപാധികളും വച്ച് ഞങ്ങള്‍ ഒരു എഗ്രിമെന്റ് ഉണ്ടാക്കി കൂടാതെ തതുല്യ തുകയ്ക്ക് ചെക്കും തന്നു.
ഇടയ്ക്കിടെ ഞാന്‍ കടയില്‍ ചെല്ലും അപ്പോഴൊക്കെ എനിക്കു ഊഷ്മളമായ വരവേല്‍പായിരുന്നു നല്‍കിയത്.മാസം ഒന്നാം തീയാതി
ആയപ്പോള്‍ തന്നെ എന്റെ ലാഭവിഹിതം എത്തി.ഞാന്‍ അതിയായ ആഹ്ലാദതിമിര്‍പ്പില്‍ ആയിരുന്നു.ഒരു ബുദ്ദിമുട്ടുമില്ലാതെ പണം എത്തുക.
രണ്ടാമത്തെ മാസവും പണം എത്തി.ഇതിനിടയില്‍ എന്റെ പങ്കാളിയെ പരിചയപ്പെടുത്തിയ സുഹ്രുത്ത് പ്രവാസം മതിയാക്കി നാട്ടിലേക്കു പോയി.

എന്റെ പങ്കാളിയും ഞാനും കൂടുതല്‍ അടുത്തു,നല്ല ഒരു സുഹ്രുത്ത് ബന്ധം ഉടലെടുത്തു.മാസത്തിന്റെ അവസാനം എന്റെ പങ്കാളി അവിചാരിതമായികാണാന്‍ വന്നു.ഞാന്‍ റിയാദ് വരെ പോകുന്നു.ഇക്കാമ പുതുക്കാനാണ്.തല്‍ക്കാലം കടയില്‍ എന്റെ കുടുംബക്കാരനെ നിര്‍ത്തിയിട്ടാണ്
പോകുന്നത്.പത്തു ദിവസത്തിനുള്ളില്‍ ഞാന്‍ തിരികെ വരും.തന്റെ കൈയില്‍ പൈസ വല്ലതും ഉണ്ടോ? ഞാന്‍ കൈവശം ഉണ്ടായിരുന്ന
അഞ്ഞൂറു റിയാലും കൊടുത്തു.യാത്ര പറയാന്‍ നേരം എന്നെ ഓര്‍മിപ്പിച്ചു ഇടയ്ക്കിടെ കടയില്‍ ചെന്നു നോക്കണേ ,നമ്മള്‍ രണ്ടാളും ഇല്ലാത്തതാണ് ഒരു കണ്ണവിടെ വേണം...അവന്റെ ആത്മാര്‍ത്തതയെ ഞാന്‍ മനസ്സില്‍ വാഴ്ത്തി.

റിയാദില്‍ എത്തിയ ഉടനെ തന്നെ അവന്‍ വിളിച്ചു.എത്തിയ വിവരം പറഞ്ഞു.പിറ്റേനാളും ഫോണ്‍ വന്നു.സ്പോണ്‍സറെ എല്ലാം ഏല്‍പ്പിച്ചു ഉടനെ തന്നെ കിട്ടും ഞാന്‍ വേഗം തന്നെ എത്താം.

രണ്ടു നാള്‍ കഴിഞ്ഞു ഞാന്‍ വീണ്ടും ഫോണ്‍ ചെയ്തു.അത് സ്വിച്ച് ഓഫ് ആയിരുന്നു.അതിന്റെ തുടര്‍ച്ചയായിരുന്നു വരും ദിനങ്ങളിലും.പങ്കാളിയെപറ്റി എന്തെങ്കിലും വിവരം അറിയാമോ എന്നറിയാന്‍ ഞാന്‍ കടയില്‍ എത്തി
.നല്ല തിരക്കുള്ള സമയമായിരുന്നു അപ്പോള്‍.ഒരു സുമുഖനായ ചെറുപ്പക്കാരന്‍ കൈയ്യും,മെയ്യും മറന്ന്‍ ജോലി ചെയ്യുന്നു.
ഒരു കൈ സഹായത്തിന് ഞാനും കൂടി.കരിമ്പിന്‍ ജ്യൂസ് ആവശ്യപ്പെട്ടആള്‍ക്ക് കൊടുക്കാനായി കരിമ്പ് എടുത്ത് ഞാന്‍ മെഷീനില്‍ കുത്തി അതു ചതഞ്ഞു തീരും മുമ്പ് ചെറുപ്പക്കാരന്‍ എന്റെ കൈകളില്‍ കടന്നു പിടിച്ചു
.
.നിങ്ങള്‍ എന്താണ് കാട്ടണത്? മലപ്പുറം ഭാഷാ ചുവയില്‍ എന്നോട് ആരാഞ്ഞു.
ഞാന്‍ ശാന്തനായി പറഞ്ഞു,സുഹ്രുത്തെ ഞാനീ കടയുടെ ഉടമസ്ഥനാണ്.
എന്താനിങ്ങള്‍ക്കു ഭ്രാന്തുണ്ടോ മനുഷ്യാ......ഞാനീ കടവാങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു.നിങ്ങള്‍ ബുദ്ദിമുട്ടിക്കാതെ പോകു.......
കച്ചവടം നടക്കുന്ന സമയമാണ്.
തലയില്‍ ശക്തമായ മര്‍ദ്ദനം ഏറ്റപോലെ ആയി ഞാന്‍.കാഴ്ചശക്തി എവിടെയോ പോയി മറഞ്ഞു.നാവു വരണ്ടു.ഒരു സഹായത്തിനു ഞാന്‍
ചുറ്റുപാടും പരതി.സ്വന്തം നാട്ടുകാരന്റെ ചതിയില്‍ പെട്ട ഞാന്‍ എങ്ങോട്ടന്നില്ലാതെ നടന്നു.
പാതിരാവില്‍ മനസ്സിന്റെ കടിഞ്ഞാണ്‍ കൈകളില്‍ നിന്നു നഷ്ടപ്പെട്ട ഞാന്‍ എങ്ങനെയോ റൂമില്‍ എത്തി.
രാവിന്റെ അവസാനയാമത്തില്‍ അലമാരയില്‍ നിന്നിറങ്ങിയ എഗ്രിമെന്റും,ചെക്കും എന്റെ മുമ്പില്‍ വന്നു നിന്നു.ഒരു നിമിഷാര്‍ദ്രത്തില്‍ അതുവളര്‍ന്നു വലുതായി ഭീമാകാരം പൂണ്ടു.കൈകള്‍ എന്റെ കഴുത്തിനു നേരെ പാഞ്ഞു വന്നു.

ഞാനോടി എന്റെ പിന്നാലെ പാഞ്ഞു വരുന്ന ധൂമകേതുക്കള്‍,,,,,,,,,,,,,,എന്റെ ഉമ്മോ...............................

ജിദ്ദയിലെ മാനസികാശുപത്രിയില്‍ ഞാനിപ്പോഴും കണക്കുകൂട്ടുകയാണ്,വരാന്‍ പോകുന്ന ലാഭത്തിന്റെ.