പേജുകള്‍‌

2010, ജനുവരി 28, വ്യാഴാഴ്‌ച

പാണ്ടി മണിയന്‍

ഒരു അവധി ദിനം വിരസമായി നീങ്ങി കൊണ്ടിരിക്കുന്നു.ഒന്നും ചെയ്യാനില്ല
വല്ലാത്ത മടുപ്പ് ഒന്നു പുറത്തിറങ്ങികളയാം.ടൗണിലൂടെ പതുക്കെ നടന്നു.ട്രാന്‍സ്പോര്‍ട്ട് ബസ്റ്റാന്‍ഡിലെത്തിയത് അറിഞ്ഞില്ല.ബസുകള്‍ വന്നും പോയിരിക്കുന്നതും നോക്കി നിന്നു.മിക്ക ബസുകളും എനിക്കു പരിചിതമായ സ്ഥലങ്ങളോ അല്ലെങ്കില്‍ കേരളത്തിലെ അറിയപ്പെടുന്ന നഗരത്തിലേക്കോ ഉള്ളതായിരുന്നു.
അപ്പോഴാണു ഒരു ബസ് സ്റ്റാന്‍ഡില്‍ പിടിച്ചത്"ചീരാറ്റു കോണം" ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു സ്ഥലം.
ഒരു ആകാംക്ഷയുടെ പുറത്ത് ഞാനാബസില്‍ കയറി.ബസു നിറയെ ജനങ്ങള്‍ മിക്കവാറും ജനങ്ങള്‍ തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്നു,കെട്ടുകളും,ഭാണ്ഡങ്ങളുമായി എല്ലാവരും സ്ഥലം കയ്യടക്കിയിരിക്കുന്നു.
ഞാനിരുന്ന സീറ്റിലേക്ക് ഒരു അമ്മൂമ്മ വന്നിരുന്നു ഉടനെ തന്നെ വെറ്റിലയും അടയ്ക്കയും എടുത്ത് മുറുക്കുവാന്‍ തുടങ്ങി.പുകയിലയുടെയും ,ചുണ്ണാമ്പിന്റെയും രൂക്ഷ ഗന്ധം എന്റെ നാസാരന്ധ്രങ്ങളില്‍ തുളച്ചു കയറി.

ണിം...ണിം..ഡബിള്‍ ബെല്ലടിച്ച് കണ്ടക്ടര്‍ യാത്ര പുറപ്പെടുന്നതിന്റെ സൂചന നല്‍കി.ബസ് മെല്ലെ യാത്ര ആരംഭിച്ചു. പരിചിത സ്ഥലങ്ങള്‍ വിട്ട് ബസ് അപരിചിതമായ വഴികളിലൂടെ നീങ്ങി.ടിക്കറ്റ്...ടിക്കറ്റ്...കണ്ടക്ടര്‍ എന്റെ അടുക്കല്‍ എത്തി.ഒരു ചീരാറ്റുകോണം നീട്ടിയ പൈസ വാങ്ങി എനിക്കു ടിക്കറ്റ് കീറി നല്‍കി.
സാര്‍ അവിടെ ആരെ കാണാനാ....കണ്ടക്ടറു ചോദ്യം എന്നെ കുഴക്കി.ഹേയ് വെറുതെ ഒന്നു നാടുകാണാന്‍.
ഈ ബസ് ഇനി എപ്പോഴാ അവിടെ നിന്നു തിരികെ വരിക?നാളെയുള്ളൂ സാര്‍ എന്റെ മറു ചോദ്യത്തിനു ഉത്തരം നല്‍കി കണ്ടക്ടര്‍ അടുത്ത യാത്രക്കാരനിലേക്കു നീങ്ങി.
ഞാന്‍ പുറത്തേക്കു നോക്കി ജനങ്ങള്‍ അധിവസിക്കുന്നതിന്റെ യാതൊരു സൂചനയും കാണുന്നില്ല .
എന്റെ അരികില്‍ ഇരുന്ന അമ്മൂമ്മ ചെറിയ മയക്കത്തില്‍ ആണ്.വായുടെ ഒരരുകിലൂടെ മുറുക്കി ചുവപ്പിച്ച ഉമിനീര്‍ ഒഴുകുന്നുണ്ടായിരുന്നു.ടിക്കറ്റ് എല്ലാം കൊടുത്തുകഴിഞ്ഞ കണ്ടക്ടര്‍ ഞാനുമായി ചങ്ങാത്തത്തിലായി.
ഇതിനിടയില്‍ അയാള്‍ ചീരാറ്റുകോണത്തെക്കുറിച്ച് ഒരു ചെറു വിവരണം എനിക്കു നല്‍കി.വംശീയ ലഹളയില്‍ ശ്രീലങ്കയില്‍ നിന്നു കുടിയേറിയ തമിഴ് ജനതയാണ് അവിടെ ഭൂരിഭാഗവും താമസിക്കുന്നത്.അഗതികള്‍ ആയതുകൊണ്ട് ഇവരുടെ കാര്യത്തില്‍ ആര്‍ക്കും താല്പര്യമില്ല .അതുകൊണ്ട് വികസനവും എത്തിയിട്ടില്ല.സര്‍ക്കാരിന്റെ ഔദാര്യത്തില്‍ വന്നു പോകുന്ന ബസ് ചീരാറ്റുകോണത്തെ വികസനവുമായി ബന്ധിപ്പിക്കുന്ന കണ്ണി.കണ്ടക്ടര്‍ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചു മനസ്സില്ലാക്കിയിരുന്നു ഇതിനുള്ളില്‍. ഞാനൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ ആണെന്നും ഇങ്ങനെ പരിചിതമല്ലാത്ത നാടുകള്‍ കാണുന്നത് എന്റെ ഒരു ഹോബി ആണെന്നും ഒക്കെ മനസ്സിലാക്കി.അല്ല സാറേ അവിടെ താമസിക്കാന്‍ വല്ല .......എന്റെ സാറെ അവിടെ അങ്ങനത്തെ യാതൊരു സംവിധാനവും ഇല്ല.നമുക്കു ബസില്‍ കൂടാം സാറേ !!
കണ്ടക്ടറുടെ വാക്കുകള്‍ കുറച്ച് ആത്മവിശ്വാസമേകി.
ഒന്നു ചെറുതായി മയങ്ങി.സാറേ....കണ്ടക്ടറുടെ തട്ടിവിളിയില്‍ ഞാനുണര്‍ന്നു.ഈ വലിയ കയറ്റം കയറി ഇറങ്ങുന്നതാണ് ചീരാറ്റുകോണം.പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞു അവിടെ എത്താന്‍.റോഡ് നല്ലതായിരുന്നു.
ഏതോ എം.ല്‍.എ യുടെ ഫണ്ടില്‍ നിന്നു പണിതതാ അത്രയും സമാധാനം.

ചീരാറ്റുകോണം പേരു പോലെ ഒരു ഓണം കേറാമൂല.ഒരു മൈതാനം പോലെ ചുറ്റി നില്‍ക്കുന്നു.
നടുക്ക് ഒരു പ്രതിമ നില്‍ക്കുന്നു.ഒരു ചായക്കട.രണ്ടുമൂന്നു ചെറിയ കടകള്‍.റോഡ് അവസാനിക്കുന്നയിടത്ത് ഏതോ പേരറിയാത്ത മരം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു അതിന്റെ ഓരം ചേര്‍ന്ന് ഒരു ചെറിയ പുഴ ഒഴുകുന്നു.
ഇത്രയും ആയാല്‍ ചീരാറ്റുകോണം പൂര്‍ണ്ണമായി.

ഞാന്‍ ബസില്‍ നിന്നു മെല്ലെ പുറത്തിറങ്ങി.വളരെ ദൂരം യാത്ര ചെയ്തതിന്റെ ഫലമാണെന്നു തോന്നു തലയ്ക്കെല്ലാം ഭയങ്കര ഭാരം.സാറേ വല്ല ഭക്ഷണവും വേണമെങ്കില്‍ ചായക്കടയില്‍ പറഞ്ഞ് ഏല്‍പ്പിക്കണം പിന്നില്‍ നിന്നു കണ്ടക്ടറുടെ ശബ്ദം ഞാന്‍ തലയാട്ടി നടന്നു.പുഴയില്‍ ഇറങ്ങി മുഖം നന്നായി കഴുകി.
തണുത്തവെള്ളം മനസ്സിനും ശരീരത്തിനും കുളിര്‍മയേകി.തിരികെ ചായ കടയില്‍ എത്തി.ഒരു ചായ..അപരിചിതനെ കണ്ടതിനാലാകണം എന്നെ അടിമുടി ഒരു നോട്ടം.നാണുവേട്ടാ പേടിക്കേണ്ടാ നമ്മുടെ ആളാണ്.
വീണ്ടൂം കണ്ടക്ടര്‍ രക്ഷകന്റെ റോളില്‍.പീടികയ്ക്കു മുന്നിലെ പഴയ ബഞ്ചില്‍ ഇരുന്ന് ഞാന്‍ ചുറ്റുപാടും സാകൂതം വീക്ഷിച്ചു.
നേരത്തെ ശ്രദ്ദിക്കാതെ പോയ പ്രതിമ എന്നില്‍ ആശ്ചര്യം ജനിപ്പിച്ചു.ഒരു കള്ളിമുണ്ടുടുത്ത് തലയില്‍ വട്ടക്കെട്ടും കെട്ടി നില്‍ക്കുന്ന കറുത്തരൂപം.അല്ല സാറേ ഇതാരാ ഇവിടുത്തെ മൂപ്പന്‍ വല്ലതും ആണോ?
ഉത്തരം കിട്ടാതെ കണ്ടക്ടര്‍ വിഷമിച്ചു.സാറേ ഞാന്‍ മിക്കവാറും ഇവിടെ വരുന്നുണ്ടെങ്കിലും ഞാന്‍ ഈ പ്രതിമ ശ്രദ്ദിച്ചിട്ടില്ല.നമുക്ക് നാണുവേട്ടനോടുതന്നെ ചോദിക്കാം.നാണുവേട്ടാ ഈ പ്രതിമ ആരുടെയാണ്?

അത് പുള്ളെ ഇത് വന്ത് പാണ്ടി മണിയെന്റേതാക്കും.ഇതാരാ പാണ്ടി മണിയന്‍?എന്റെ ചോദ്യം കേട്ടിട്ട് നാണുവേട്ടന്‍ പറഞ്ഞു "യത് എനക്കും തെരിയകൂടാത്..അമ്മാവോട് കേള്‍ക്കലാം.."
അമ്മാ ....മ്മാ..യാര് എന്നെവേണം?ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കി നേരത്തെ എന്റെ ഒപ്പം ബസില്‍ ഉണ്ടായിരുന്ന അമ്മൂമ്മ, അപ്പോഴും അവര്‍ മുറുക്കാന്‍ ചവച്ചുകൊണ്ടേയിരുന്നു...
അമ്മാ ഇന്ത സാറുക്ക് പാണ്ടിമണീയന്‍ കഥയെ സൊല്ലി കൊടുങ്കോ?നാണുവേട്ടന്റെ ആവശ്യപ്രകാരം അമ്മൂമ്മ കഥ പറയാന്‍ തയ്യാറായി .അതിനു മുന്നോടിയായി അവര്‍ നീട്ടി പുറത്തേക്ക് തുപ്പി.
വെറ്റിലയുടെ ഒരു ചെറിയ ചീളു മുഖത്തേക്ക് തെറിച്ചങ്കിലും കഥ കേള്‍ക്കാനുള്ള ഇമ്പത്തില്‍ ഞാന്‍ മിണ്ടാതെ ഇരുന്നു.

എന്നുടെ ചിന്നകാലത്താക്കും ഒരു പയലു ഇങ്കെ വന്തത് അവന്‍ പേരാക്കും മണിയന്‍,സ്വന്തം ഊരു വന്ത് കമ്പം അതാക്കും അവനു പാണ്ടി മണിയന്‍ എന്നു കൂപ്പിടറത്.അവന്‍ വന്ത് ഭയങ്കര തൊന്തരവുപണ്ണുമേ എല്ലാര്‍ക്കും.
അവരുടെ തമിഴ് എനിക്കു കുറച്ചുമാത്രം മനസ്സിലാകുന്നതുകൊണ്ട് നാണുവേട്ടന്‍ എനിക്കു തര്‍ജ്ജിമ ചെയ്തു തന്നു.
മണിയന്‍ അവന്‍ ശരിക്കും ഒരു ഭയങ്കരന്‍.എല്ലാവര്‍ക്കും ഉപദ്രവം ,മോഷണം,ഏഷണി തമ്മില്‍ തല്ലിക്കല്‍ ഇതെല്ലാം അവന്റെ പ്രധാന വിദ്യകള്‍.ഇവിടുത്തെ പേരെടുത്ത കള്ളന്‍.അതിനാല്‍ പോലീസെല്ലാം അവന്റെ കൂട്ടുകാര്‍.
എല്ലാവര്‍ക്കും ഭയം തിരിച്ചൊന്നും ചെയ്യാന്‍ കഴിയില്ല ചെയ്താല്‍ പോലീസില്‍ പിടിപ്പിക്കും .
നാട്ടുകാര്‍ അവനെ കൊണ്ട് പൊറുതി മുട്ടി.ദിനംപ്രതി അവന്റെ ശല്യം അധികരിച്ചു വന്നു.
നാട്ടുകാര്‍ രഹസ്യയോഗം ചേര്‍ന്ന് ഒരു തീരുമാനം എടുത്തു,മണിയനെ രാത്രിയില്‍ ഇരുട്ടടി കൊടുക്കണം.
എല്ലാവരും അതിനെ പിന്തുണച്ചു.ദിവസം രാത്രിയില്‍ മണിയനു പുറത്തിറങ്ങാന്‍ ഭയമായി ഇറങ്ങിയാല്‍ തല്ലുറപ്പ്.
ഇത് ഒരു നിത്യ സംഭവമായപ്പോള്‍ മണിയന്‍ ഒരു പ്രഖ്യാപനം നടത്തി.
പ്രതിമ ഇപ്പോള്‍ നില്‍ക്കുന്ന ഭാഗത്ത് നിന്നു ഇങ്ങനെ പറഞ്ഞു.

അന്‍പുള്ള അപ്പ,അമ്മ,അണ്ണന്‍,അണ്ണി ഇന്നു സായം കാലം നാന്‍ തല്‍കൊല പണ്ണപോറേന്‍..നാന്‍ സെയ്ത കൊടുമയ്ക്ക് നീങ്കെ എന്നെ മന്നിച്ചിടുങ്കോ....
മണിയന്റെ പ്രഖ്യാപനം നാട്ടുകാര്‍ക്ക് അമ്പരപ്പു ശ്രിഷ്ടിച്ചെങ്കിലും ആഹ്ലാദമായിരുന്നു മനസ്സു നിറയെ എല്ലാവര്‍ക്കും. മണിയനു പിന്നാലെ കൂടി എല്ലാവരും.ഏന്‍ മണിയാ എന്ന പ്രചനം??
നീങ്കെ എല്ലാം എനിക്കു സിന്ന ഉദവി സെയ്യണം.എല്ലാവരും മുഖത്തോടു മുഖം നോക്കി.
മണിയന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം നിങ്ങള്‍ വെട്ടി നുറുക്കണം.
ഞാന്‍ ചെയ്തതെറ്റിനു പ്രായ്ശ്ചിത്തം ആകട്ടെ ഇത്.നാട്ടുകാര്‍ എല്ലാവരും സമ്മതിച്ചു.
വൈകുന്നേരം എല്ലാ ജനങ്ങളും മണിയന്റെ വീട്ടിലേക്കു പ്രവഹിച്ചു.ദൂരെ നിന്നേകാണാമായിരുന്നു മുറ്റത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന മണിയനെ......
അവന്റെ അവസാന ആഗ്രഹം തീര്‍ക്കാന്‍ ജനങ്ങള്‍ മത്സരിച്ചു.നിമിഷനേരം കൊണ്ട് അവന്റെ ദേഹം വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കി മാറ്റി അവന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു.
ആ ആത്മസംത്രിപ്തിയോടെ ഉറങ്ങാന്‍ കിടന്നു.

പിറ്റേന്നു നേരം പതിവുപോലെ പുലര്‍ന്നത് വീടുതേടിയുള്ള പോലീസിന്റെ തിരച്ചില്‍ ആയിരുന്നു.നാട്ടിലെ മിക്ക പുരുഷന്മാരെയും അറസ്റ്റു ചെയ്തിരിക്കുന്നുഎന്താകാരണമെന്നറിയാതെ മിഴിച്ചു നിന്നവരോട് പോലീസ് പറഞ്ഞത് ഇപ്രകാരം ആയിരുന്നു.നാട്ടുകാര്‍ മണിയനെ വെട്ടി നുറുക്കി കൊല്ലും എന്ന് മണിയന്‍ കഴിഞ്ഞ ദിവസം പരാതിപെട്ടിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടത് നുറുങ്ങിയ മണിയന്റെ ദേഹമാണ്.അതുകൊണ്ട് എല്ലാവരെയും അറസ്റ്റു ചെയ്തിരിക്കുന്നു.നിങ്ങളെ കൊണ്ട് പോകാതെ നിര്‍വാഹമില്ല.
ആള്‍ക്കാരെ കയറ്റിയ വാഹനം കണ്മുന്നില്‍ നിന്നു മറയുന്നതുപോലെ തോന്നിച്ചു അമ്മൂമ്മയുടെ വാക്കുകളില്‍ .
പാണ്ടി മണിയന്‍ ജീവിച്ചാലും വിന..ചത്താലും വിന.അങ്ങനെയാണീ പഴഞ്ചൊല്ലുണ്ടായത് ...
അവര്‍ കഥ പറഞ്ഞു നിര്‍ത്തി.

നാട്ടുകാരെ ഇങ്ങനെ ഒരു ചതിയിലൂടെ ദ്രോഹിച്ച മണിയന്റെ ഓര്‍മയ്ക്കായി പണികഴിപ്പിച്ചതാണീ പ്രതിമ.

രാവിലെ ബസ് അവിടെ നിന്നു യാത്രയാകുമ്പോഴും ചീരാറ്റുകോണത്തിന്റെ ഇതിഹാസം പാണ്ടി മണിയന്‍ ആയിരുന്നു എന്റെ ചിന്തകളില്‍ മുഴുവന്‍.

2010, ജനുവരി 6, ബുധനാഴ്‌ച

ഒരു പ്രവാസത്തിന്റെ അന്ത്യം....

പ്രതീക്ഷകള്‍ നല്‍കി കൊണ്ടു ഒരു പുതു വര്‍ഷം കൂടി പൊട്ടിവീണു.ഓഫീസില്‍ എല്ലാവരുടെയും മുഖം മ്മ്ലാനത നിറഞ്ഞിരുന്നു.ഷെയര്‍ മാര്‍ക്കറ്റിലെ ഇടിവും,സാമ്പത്തിക മാന്ദ്യവും കമ്പനിയുടെ മുന്നോട്ടൂള്ള പ്രയാണത്തിനു തടസ്സം നേരിട്ടപ്പോള്‍ ചെയര്‍മാനാണ് അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയെ നിയമിച്ചത്.
കമ്പനി എങ്ങനെ ലാഭത്തില്‍ വരുത്താം എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍,
ഒരു മാസത്തെ അവധിയും നല്‍കി.ഇന്നാണു റിപ്പോര്‍ട്ടു നല്‍കുക.
അനന്തരം നടപടി എന്താണെന്നുള്ള ആശങ്ക ഓരോ മുഖത്തും നിഴലിച്ചിരുന്നു.
ആശങ്കകള്‍ക്കും,അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് റിപ്പോര്‍ട്ടു വന്നു.20% ആള്‍ക്കാരെ കുറയ്ക്കണം.എപ്പോഴും തിരക്കിട്ട് നടന്നു കൊണ്ടിരുന്ന ജോലികള്‍ പലതും ഇഴഞ്ഞിഴഞ്ഞ് നീങ്ങി.
രാവിലെ വന്നാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കു സൈറ്റുകളിലും,പത്രവായനുമായ നടന്നവര്‍ പോലും അതിനെല്ലാം താല്‍ക്കാലിക വിരാമമിട്ടു.വൈകിട്ടു നടക്കുന്ന ഷെയര്‍ ഹോള്‍ഡേഴ്സിന്റെ മീറ്റിങ്ങില്‍
അന്തിമരൂപം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍മാത്രം എല്ലാ കാതുകളിലും കറങ്ങി നടന്നു.തുടര്‍ന്നുള്ള ദിനങ്ങളിലും ഇത് തുടര്‍ന്നു കൊണ്ടിരുന്നു.
വേണു എക്സല്‍ഷീറ്റിലെ ഡെബിറ്റിന്റെയും,ക്രെഡിറ്റിന്റെയും കോളങ്ങളില്‍ എഴുതി ചേര്‍ക്കാന്‍ മറന്നുപോയ അക്കങ്ങളെക്കുറിച്ചു വേവലാതിപെട്ടില്ല.സ്വന്തം ജീവിതത്തിലെ ക്രെഡിറ്റു കോളങ്ങളില്‍ മാത്രമായിരുന്നു ചിന്ത.
പത്തുവര്‍ഷമായി ഈ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം കഴിക്കാന്‍ ധൈര്യം കാണിച്ചപ്പോള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയി.
പണം എന്ന നഗ്നമായ സത്യം തിരിച്ചറിഞ്ഞപ്പോള്‍ അത് എങ്ങനെയും ഉണ്ടാക്കിയേ അടങ്ങൂ എന്ന വാശിയില്‍ ഗള്‍ഫിലേക്ക് കയറി.ഓരോ പടി ചവട്ടികയറുമ്പോഴും മനസ്സില്‍ ആഹ്ലാദമായിരുന്നു.
മില്ല്യണുകളുടെ കണക്കുകള്‍ കൂട്ടുമ്പോഴും മാസാവസാനം വന്നെത്തുന്ന ചെറിയ തുകകളില്‍ മാത്രമായിരുന്നു ശ്രദ്ദ.ജീവിതത്തെ മെല്ലെ മെല്ലെ ഒരു കോണില്‍ അടുപ്പിച്ചു.ഒരു വീടായിരുന്നു ലക്ഷ്യം.
മകളുടെ പഠന സൗകര്യം കണക്കിലെടുത്ത് എറണാകുളം നഗരത്തിനുപുറത്ത് ഒരു ചെറിയ വീട് വാങ്ങി.അതിനായി കമ്പനിയിലെ സര്‍വ്വീസ് പൈസയും എല്ലാം കൂടെ കൂട്ടി തന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കി.
സന്തോഷ സമ്രുദ്ദമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ് കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ദതിയായ സ്മാര്‍ട്ട് സിറ്റിക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത്.അക്കൗണ്ടന്റായ വേണുവിന്റെ മനസ്സില്‍ ഉറങ്ങികിടന്ന ബിസിനസുകാരന്‍ ഉണര്‍ന്നു.സ്മാര്‍ട്ട് സിറ്റി പദ്ദതി പ്രദേശത്തിനടുത്തുതന്നെയുള്ള കാക്കനാട്ടെ പണി നടന്നു കൊണ്ടീരിക്കുന്ന വലിയ കെട്ടിട സമുച്ചയത്തില്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കണം എന്ന ആഗ്രഹം ഉടലെടുത്തു.
ധാരാളം തൊഴിലവസരങ്ങള്‍ ,സ്വദേശികളും,വിദേശികളുമായി ഒരു വലിയ വിഭാഗം
ആള്‍ക്കാര്‍ ഇവിടെ വരും എല്ലാവര്‍ക്കും താമസിക്കാന്‍ നഗരത്തില്‍ സ്ഥലം വേണ്ടേ?ഇപ്പോഴേ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്താല്‍ പദ്ദതിതീര്‍ന്ന് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തന്റെ ഫ്ലാറ്റ് വാടകയ്ക്കോ,വില്‍ക്കുകയോ ചെയ്യാം.
പ്രവാസം വിട്ട് നാട്ടില്‍ പോയാലും സുഖമായി ജീവിക്കാനുള്ള ഒരു മുന്‍കരുതല്‍.അതിനുള്ള പണം സങ്കടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ വീടിന്റെ ആധാരം ബാങ്കില്‍ വച്ച് ലോണ്‍ എടുത്തു.തന്റെ ശമ്പളത്തിന്റെ കുറച്ചുപൈസാ വീതം മാസാമാസം അടച്ചാല്‍ ബാങ്കിലെ കടവും തീരും,ഒപ്പം ഒരു ഫ്ലാറ്റും സ്വന്തമാകും.
വരാനിരിക്കുന്ന സൗഭാഗ്യത്തിന്റെ ബാലന്‍സ് ഷീറ്റ് നേരത്തെ തന്നെ തീര്‍ത്തു.
പെട്ടന്നു ഇന്റര്‍കോം ശബ്ദിച്ചു..വേണു പ്ലീസ് കം ടു മൈ ഓഫീസ് ചെയര്‍മാന്റെ ശബ്ദം എന്റെ ചിന്തക്കളെ ഉണര്‍ത്തി.എസിയുടെ കുളിമയിലും ചെയര്‍മാന്‍ വിയര്‍ക്കുന്നതുപോലെ തോന്നി.
സാര്‍....മുന്നിലെ കസേരയിലേക്കു വിരല്‍ ചൂണ്ടി പറഞ്ഞു വേണു ഇരിക്ക്.ചെയര്‍മാന്റെ ശബ്ദത്തില്‍ ഒരു പതര്‍ച്ച.
ഐ ആം സോറി...കമ്പനിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ അറിയാമല്ലോ?വേണുവിനെപ്പോലെ ഇന്റലിജന്റായ ഒരാളെ ഒഴിവാക്കുക എനിക്ക് ഓഹിക്കാന്‍ കഴിയുന്നതിനപ്പുറമാണ് ബട്ട്...ഫെയ്ത്ത് ,
എനിക്കിതല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല ഇത് മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ ആണ്.
നീട്ടിയ പേപ്പര്‍ കഷണം കൈകളില്‍ ഇരുന്ന് വിറച്ചു.കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി.
പത്തുവര്‍ഷം താനിരുന്ന ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ വികാരഭരിതനായി.ഇന്നുവരെ ഉപയോഗിച്ച സിസ്റ്റത്തിലൂടെ വിരലുകള്‍ തഴുകി ഇറങ്ങി.ഇനി എന്ത്?? ഒരു വലിയ ചോദ്യ ചിഹ്നം
മനസ്സില്‍ നിറഞ്ഞു നിന്നു.സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും എന്നെപ്പോലെ പിരിച്ചു വിടല്‍ നോട്ടീസ് കിട്ടിയിരിക്കുന്നു.കിട്ടാത്തവരുടെ സഹതാപം വേറെ.വേണുവിന്റെ ഉള്ളില്‍ കടല്‍ ആടി തിമിര്‍ക്കുകയായിരുന്നു.പണം ഉണ്ടാക്കാനായി ഞാനിവിടെ വന്നു.അതില്ലാതെ തിരികെ പോകുന്നു.കണ്ണുകളില്‍ ഇരുട്ടു കയറി.റൂമില്‍ തിരികെ എത്തുമ്പോഴേക്കും സമനിലതെറ്റിയവനെപ്പോലെ ആയി.....
പുതിയ ജോലി ,ഗള്‍ഫില്‍ മാന്ദ്യം ബാധിച്ചതിനാല്‍ എങ്ങും ഒഴിവുകള്‍ ഇല്ല.ഉള്ളതാകട്ടെ തദ്ദേശിയര്‍ക്കായി മാറ്റി വച്ചിരിക്കുന്നു.ആസന്നമായ മടങ്ങിപ്പോക്ക് വയ്യ....ഓര്‍ക്കുവാന്‍ ഭയമാകുന്നു
സ്മാര്‍ട്ട് സിറ്റിവന്നും ഇല്ല ...കടങ്ങള്‍ പെരുകുന്നു,ജോലിയും കൂടി നഷ്ടപ്പെട്ടു എങ്ങനെ സമൂഹത്തെ നോക്കും...ചിന്തകള്‍ കാടുകയറുവാന്‍ തുടങ്ങി.ആത്മഹത്യ അതുമാത്രമേ ഇനി എന്റെ മുന്നില്‍ കാണുന്നുള്ളൂ,ബാധ്യതകള്‍ കൂടി എനിക്കുപോകാന്‍ വയ്യ.ഞാന്‍ മരിച്ചാല്‍ സര്‍ക്കാര്‍ എന്റെ കടങ്ങള്‍എഴുതി തള്ളിയാലോ?? ചിന്തകള്‍ അണ്ണാറക്കണ്ണനെപ്പോലെ ഓടി നടന്നു.എപ്പോഴോ കണ്ണുകള്‍ക്ക് ഖനം വച്ചു.
നിദ്രയില്‍ മെല്ലെ ഊളിയിട്ടു......ഒരു കൂട്ടം ആള്‍ക്കാര്‍ വീടു വളയുന്നു,അവരുടെ നടുവില്‍ ഭാര്യ കരയുന്നു,മകള്‍ പേടിച്ച കണ്ണുമായി അമ്മയുടെ ഒപ്പം തേങ്ങുന്നു.അസഭ്യങ്ങളും,ആക്രോശങ്ങളും ആരോ ചിലര്‍ വീടിനു തീയിടുന്നു....
കത്തുന്ന പന്തങ്ങള്‍ പോലെ ഭാര്യയും മകളും.....അമ്മേ.....മ്മേ....വേണു ഉറക്കെ നിലവിളിച്ചു
വിയര്‍പ്പില്‍ മുങ്ങി കുളിച്ചു ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു.ഒരു സ്വപ്നം മാത്രമാണെന്നറിയാന്‍ അയാള്‍ക്കു നിമിഷങ്ങള്‍ വേണ്ടി വന്നു.വല്ലാത്ത കിതപ്പ് ടേബിളിന്റെ മുകളില്‍ ഇരുന്ന വെള്ളമെടുത്തു കുടിച്ചു.
എന്നിട്ടും സമാധാനം ആകാതെ മൊബൈല്‍ എടുത്ത് ഭാര്യക്ക് വിളിച്ചു.എന്താ ഏട്ടാ ഈ പാതിരായ്ക്ക് അവളുടെ ശബ്ദം മനസ്സിന് കുറച്ചു കുളിര്‍മയേകി.ഒന്നും ഇല്ല വെറുതെ വിളിച്ചതാ എന്റെ മറുപടിയില്‍ അവള്‍ക്ക് വിശ്വാസം വന്നോ ആവോ?. വേണു ഒരു അന്തിമ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.ഞാന്‍ ആത്മഹത്യ ചെയ്താല്‍ അവള്‍ക്ക് ആരുമില്ല
എന്റെ സ്വപ്നത്തിന്റെ പ്രതിഫലനം ഒരു പക്ഷെ നടന്നു കൂടായ്കയില്ല.എനിക്കു ജീവിക്കണം.
ഈ മണലാരണ്യത്തില്‍ കഷ്ടപ്പെടുന്ന അത്രയും സമയം എന്റെ നാട്ടില്‍ കഷ്ടപ്പെട്ടാല്‍ സുഖമായി ജീവിക്കാം .
ഞാന്‍ പോകുന്നത് രക്തരൂക്ഷിതമായ പലസ്തീനിലേക്കോ,അഫ്ഗാനിസ്താനിലേക്കോ ,
പട്ടിണി മരണം നടമാടുന്ന സോമാലിയയിലേക്കോ അല്ല .രാഷ്ട്രീയ കോമരങ്ങളുടെ അതിപ്രസരമുണ്ടെങ്കിലും എന്റെ നാട് എന്നും ദൈവത്തിന്റെ സ്വന്തം നാടുതന്നെ.ആത്മവിശ്വാസത്തിന്റെ പുതിയ മുഖവുമായി വേണു നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കള്‍ തുടങ്ങി.